ഞാൻ ഭക്ഷണം വാരിക്കൊടുത്താലേ അവൾ കഴിക്കൂ... ''മരുമോളായി ഞങ്ങളെന്നേ സങ്കൽപ്പിച്ചുകഴിഞ്ഞതാണ്, മോളെന്നേ ഞങ്ങൾ വിളിക്കാറുള്ളു! ഹൈ ടെൻഷൻ കാരണം തലയിലെ ഞെരമ്പുകളിൽ ചിലതിൽ രക്തം കട്ടപിടിക്കുന്ന രോഗമാണ് നിതീഷിന്- എട്ട് മണിക്കൂർ നീണ്ട ആ ശസ്ത്രക്രിയയ്ക്ക് ശേഷം അവന് ചെറിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, ഞാൻ ഇപ്പോഴും മകളുടെ പക്ഷത്താണ്... വിതുമ്പലോടെ നിതീഷിന്റെ അമ്മ

വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ തൃശൂര്‍ ചിയ്യാരം സ്വദേശി നീതു (21) ന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ 10.30 ഓടെ പാറമേക്കാവ് ശാന്തിഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ നീതുവിന്റെ സഹപാഠികളടക്കം നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ഇന്നലെ രാത്രി വൈകിയാണ് നീതുവിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് ഇന്ന് രാവിലെ 10 മണി വരെ ചിയ്യാരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. നീതുവിനെ കൊലപ്പെടുത്തിയ വടക്കേക്കാട് മുക്കിലപീടിക കല്ലൂകാട്ടില്‍ സത്യനാഥന്റെ മകന്‍ നിതീഷ് (27) നെ ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും.
കോടാലി ആക്സിസ് എഞ്ചിനീയറിംഗ് കോളേജിലെ ബിടെക്ക് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കൊല്ലപ്പെട്ട നീതു നിതീഷുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു. തുടർന്ന് നടത്തിയ വിവാഹാഭ്യർത്ഥനയിൽ നിന്ന് നീതു പിന്മാറാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേയ്ക്ക് വഴിവച്ചത്. അതേ സമയം കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിൽ നിതീഷിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ...
''മരുമോളായി ഞങ്ങളെന്നേ സങ്കൽപ്പിച്ചുകഴിഞ്ഞതാണ്. മോളെന്നേ ഞങ്ങൾ വിളിക്കാറുള്ളു. കഴിഞ്ഞ ദിവസവും മോള് മെസേജിട്ടു: 'വാച്ച് ഇഷ്ടായിട്ടോ അമ്മേ' എന്ന്. പിന്നെന്താണ് സംഭവിച്ചതെന്ന് അറിയില്ല. രാവിലെ സഹോദരൻ വിളിച്ചുചോദിച്ചു. നിതീഷ് എവിടെയെന്ന്. അവൻ ജോലിക്ക് പോയെന്ന് പറഞ്ഞപ്പോൾ ചേച്ചി ടി.വിയൊന്ന് നോക്കാൻ പറഞ്ഞു. വാർത്ത കണ്ടപ്പോൾ തകർന്നുപോയി. വിശ്വസിക്കാനാവുന്നില്ല...'' കരച്ചിലടക്കാനാവാതെ നിതീഷിന്റെ അമ്മ രത്നകുമാരി പറയുന്നു.
എന്റെ രണ്ടാമത്തെ മകൻ വിദേശത്താണ്. അവൻ നാട്ടിൽ വന്നപ്പോൾ ഒരു വാച്ച് തന്നിരുന്നു. കുട്ടികൾക്ക് കെട്ടാൻ പറ്റിയ വാച്ചായതിനാൽ കഴിഞ്ഞ തിങ്കളാഴ്ച മകന്റെ കൈയിൽ മോൾക്കായി കൊടുത്തുവിട്ടപ്പോഴാണ് മോള് ഇഷ്ടമായെന്ന മെസേജിട്ടത്. അതിനിടയ്ക്ക് എന്തുണ്ടായി എന്നറിയില്ല. വീട്ടിൽ വന്നാൽ ഞാൻ ഭക്ഷണം വാരിക്കൊടുത്താലേ അവൾ കഴിക്കൂ. വടക്കേക്കാട് വീട്ടിലെ എല്ലാ ചടങ്ങുകൾക്കും മോള് വരാറുണ്ട്. ഓണമായാലും വിഷുവായാലും പുതിയ ഡ്രെസെടുത്ത് കോളേജിൽ വച്ചോ തൃശൂരിൽ വച്ചോ അവൻ മോൾക്ക് നൽകുമായിരുന്നു.ഫേസ് ബുക്കിൽ അവനെ ഇങ്ങോട്ടുവന്നാണ് മോൾ പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. ഒരു ദിവസം അവൻ തന്നെ മോളെ വീട്ടിൽ കൊണ്ടുവന്നാണ് പരിചയപ്പെടുത്തിയത്. സത്യത്തിൽ എനിക്ക് ഇഷ്ടമായിരുന്നില്ല. പക്ഷേ, മോളുടെ പിന്നീടുള്ള പെരുമാറ്റവും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേയെന്ന വിചാരവും കൊണ്ട് കൂടുതൽ ഇഷ്ടം തോന്നി.
കഴിഞ്ഞ മാസം നിതീഷിന് എറണാകുളത്തുള്ള ആശുപത്രിയിൽ എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ട്രീറ്റ്‌മെന്റ് ചെയ്ത ഡോക്ടർ ദുബായിലാണ്. അടുത്ത സർജറി ആഗസ്റ്റിലാണ്. ഹൈ ടെൻഷൻ കാരണം തലയിലെ ഞെരമ്പുകളിൽ ചിലതിൽ രക്തം കട്ടപിടിക്കുന്ന രോഗമാണ്. ഇതുമൂലം വായിലൂടെയും മൂക്കിലൂടെയും രക്തം പുറത്തുവരും. അച്ഛന് രണ്ടുതവണ അറ്റാക്ക് കഴിഞ്ഞതിനാൽ വീട്ടിൽ അവൻ ഇക്കാര്യം അറിയിച്ചിരുന്നില്ല. സുഹൃത്തുക്കളുമായി ചേർന്ന് തനിയെ ആണ് അവൻ സർജറി നടത്തിയത്. എന്തോ ക്‌ളാസ് അറ്റൻഡ് ചെയ്യാനാണെന്ന് പറഞ്ഞിട്ടാണ് എന്റെ കൈയിൽ നിന്ന് അവൻ പണം വാങ്ങിയത്.
ശസ്ത്രക്രിയക്കുശേഷം അവന് ചെറിയ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്.ഞാനിപ്പോഴും എന്റെ മോളുടെ പക്ഷത്താണ്. എന്താണ് വിവാഹ അഭ്യർത്ഥന നിരസിക്കാനുള്ള കാരണം എന്നെനിക്കറിയില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ മോളുടെ അമ്മാവൻമാരുടെ കാലു പിടിച്ചതാണ് ഞാൻ. അവനൊരു ടെൻഷൻ ഉണ്ടായിരുന്നു അവൾ നഷ്ടപ്പെടുമോയെന്ന്. അവർ ഹൈക്ലാസ് ഫാമിലിയാണ്. ഞങ്ങൾ മിഡിൽ ക്‌ളാസും. സ്വാഭാവികമായും ഒരു ചെറുപ്പക്കാരൻ അങ്ങനെ ചിന്തിക്കുമല്ലോ.
എം.ബി.എയ്ക്കുശേഷം അമേരിക്കൻ ഐ.ടി കമ്പനിയിൽ സീനിയർ പ്രൊഫസറായി കഴിഞ്ഞ നവംബറിലാണ് സ്ഥാനക്കയറ്റം ലഭിച്ചത്.ഇന്നലെ പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റ് അവനെ നോക്കിയപ്പോൾ കാണാനുണ്ടായിരുന്നില്ല. വിളിച്ചുനോക്കിയപ്പോൾ നെറ്റ് വർക്കിന് പുറത്താണെന്ന് മനസിലായി. അവനങ്ങനെ ഒരു ക്രിമിനൽ സ്വഭാവമുള്ള മോനല്ല. പിന്നെന്തുപറ്റിയെന്ന്...വാക്കുകൾ പൂർത്തിയാക്കാനാവാതെ അമ്മ പിന്നെയും വിതുമ്പി.
https://www.facebook.com/Malayalivartha






















