അമിത് ഷായെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ് തൃശൂരിൽ സംജാതമായിരിക്കുന്നത്; തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് നടനും ബിജെപി എം പി യുമായ സുരേഷ് ഗോപി

തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് നടനും ബിജെപി എം പി യുമായ സുരേഷ് ഗോപി. അമിത് ഷായെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ് തൃശൂരിൽ സംജാതമായിരിക്കുന്നത്. തൃശൂർ ജില്ലയിലെ ബി ജെ പി നേതാക്കൾക്കെതിരെ ഗുരുതര പരാതികളാണ് സ്ഥാനാർത്ഥിക്കുള്ളത്.
കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ സ്ഥാനാർത്ഥി എന്നാണ് സുരേഷ് ഗോപിയെ ബി ജെ പിയുടെ തൃശൂർ ജില്ലാ നേതൃത്വം വിശേഷിപ്പിക്കുന്നത്. അതിന്റേതായ എല്ലാ പീഡനവും സുരേഷ് ഗോപി അനുഭവിക്കുന്നുണ്ട്.
സുരേഷ് ഗോപിക്ക് നോമിനേഷൻ പോലും കൃത്യസമയത്ത് നൽകാനായില്ല. അതിരാവിലെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം തൃശൂരിൽ താമസിക്കുന്ന ഹോട്ടൽ വ്യന്ദാവനത്തിലെത്തി സുരേഷ്ഗോപി കാത്തിരുന്നെങ്കിലും ബിജെ പി നേതാക്കളാരും വന്നില്ല. ഒടുവിൽ ജ്യോത്‌സ്യൻ നിശ്ചയിച്ച സമയത്ത് പത്രിക നൽകാനായില്ല. സുരേഷ് ഗോപി ബിജെപി നേതാക്കളെ ഫോണിൽ വിളിച്ച് ബഹളമുണ്ടാക്കിയതിന് ശേഷമാണ് നേതാക്കളെത്തി പത്രിക നൽകാനായത്.
എ ക്ലാസ് മണ്ഡലമായാണ് തൃശൂരിനെ ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. ബി ജെ പിക്ക് രണ്ടരലക്ഷം വോട്ട് വരെ പോൾ ചെയ്യുന്ന സ്ഥലമാണ് തൃശൂർ. ശ്രീധരൻ പിള്ളയും സുരേന്ദ്രനും തൃശൂരിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നിലെ രഹസ്യം ഇതാണ്. സുരേന്ദ്രന് പത്തനംതിട്ട കിട്ടിയതോടെ സമാധാനമായി. എന്നാൽ ശ്രീധരൻപിള്ള തൃശൂരിന് വേണ്ടി ബലം പിടുത്തം തുടർന്നു. അദ്ദേഹത്തിന് ജയിക്കാം എന്നു തന്നെയായിരുന്നു പ്രതീക്ഷ.ഇതിനിടെ എം. ടി. രമേശിനെ സ്ഥാനാർത്ഥിയാക്കാനും ആലോചിച്ചിരുന്നു.
നോമിനേഷൻ കഴിഞ്ഞ് പ്രചരണത്തിന് ഇറങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. കൃത്യ സമയത്ത് തയ്യാറായി ഇരിക്കുന്ന സുരേഷി ഗോപി രണ്ട് മണിക്കൂർ വരെ കാത്തിരിക്കാറുണ്ട്. നേതാക്കളെ ഫോണിൽ നിരന്തരം വിളിച്ചാൽ മാത്രമേ വരാറുളളു. തന്നെ വന്നു കാണുന്ന പത്രലേഖകരോട് അദ്ദേഹം തന്റെ അനുഭവങ്ങൾ രഹസ്യമായി പങ്കു വയ്ക്കുന്നുണ്ട്. ബിജെപിയിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാൻ പാടില്ലെന്നും താൻ പാർട്ടിയെ ഹൃദയത്തിലേറ്റി സ്നേഹിക്കുന്നയാളാണെന്നും സുരേഷ് ഗോപി പറയുന്നു.
സിനിമയിൽ അഭിനയിക്കുന്ന കാലത്തു തന്നെ പൊതു പ്രവർത്തനത്തിൽ താൻ തത്പരനായിരുന്നു എന്നാണ് സുരേഷ്ഗോപി പറയുന്നത് .ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ പാനൂരിലുണ്ടായ കലാപം അമർച്ച ചെയ്യാൻ തന്നെ നിയോഗിച്ചിരുന്നു. വട്ടവടയിൽ അഭിമന്യുവിന്റെ കുടുംബത്തെ സഹായിച്ചു. എന്നിട്ടും തനിക്കെതിരെ പലരും കരുക്കൾ നീക്കുന്നു. കൃത്യനിഷ്ഠയോടെ ജോലി ചെയ്യാനാണ് താൻ എക്കാലവും ശ്രമിച്ചിട്ടുള്ളത്. അച്ഛൻ അങ്ങനെയാണ് തന്നെ പഠിപ്പിച്ചിട്ടുള്ളത്. തൃശൂരിൽ പക്ഷേ സംഭവിക്കുന്ന കാര്യങ്ങൾ നേരേ തിരിച്ചാണ്. അതിന്റെ വേദനയാണ് സുരേഷ് ഗോപിക്ക് പങ്കുവയ്ക്കാനുള്ളത്.
സുരേഷ് ഗോപി വലിയ മാനസിക പ്രയാസത്തിലാണ്. അദ്ദേഹത്തിന് സമാധാനത്തോടെ തെരഞ്ഞടുപ്പിനെ നേരിടാനാവാത്ത അവസ്ഥയാണ് ഉള്ളത്.
https://www.facebook.com/Malayalivartha






















