പെരുമണ്ണില്‍ വാഹനം ഇടിച്ചുകയറ്റി പത്തുകുട്ടികളുടെ മരണത്തിന് ഇടയാക്കിയ പ്രതിക്ക് ലഭിച്ചത് പരമാവധി ശിക്ഷ; യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി

തലശേരി, പെരുമണ്ണില്‍ പത്തു കുട്ടികളുടെ ദാരുണമായ മരണത്തിന് കാരണക്കാരനായ പ്രതിക്ക് ലഭിച്ചത് പരമാവധി ശിക്ഷ. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കേസിലെ ഏകപ്രതിയായ മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം. അബ്ദുള്‍ കബീറിനെതിരേ ചുമത്തിയിരുന്നത്.
ഓരോ കുട്ടിയുടെ മരണത്തിനും പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിധിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയ കേസുകളില്‍ അപൂര്‍വമായാണ് ഇത്തരമൊരു ശിക്ഷാവിധിയുണ്ടാകുന്നത്.
പ്രതി യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. വരിവരിയായി നടന്നുപോകുകയായിരുന്ന പിഞ്ചുകുട്ടികളെ രക്ഷിക്കാനുള്ള ഒരു ശ്രമവും പ്രതിയുടെ ഭാഗത്തുനിന്നുണ്ടായില്ല. 21 കുട്ടികള്‍ 35 മീറ്റര്‍ നീളത്തിലാണ് നടന്നുപൊയ്‌ക്കൊണ്ടിരുന്നത്. മുഴുവന്‍പേരിലേക്കും വാഹനം ഇടിച്ചുകയറുകയായിരുന്നു. പത്തുപേര്‍ മരിക്കുകയും ബാക്കി 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനാലാണ് പരമാവധി ശിക്ഷ നല്‍കുന്നതെന്നും വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്.
തങ്ങളുടെ എല്ലാമെല്ലാമായ വാത്സല്യനിധികളും പ്രതീക്ഷയുമായിരുന്ന മക്കളെ വാഹനം കയറ്റി കൊലപ്പെടുത്തിയ പ്രതിക്ക് അര്‍ഹമായ ശിക്ഷയാണ് കോടതി നല്‍കിയതെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. അപകടം നടന്ന് 11 വര്‍ഷം കഴിഞ്ഞിട്ടും വിധി വരാത്തതിനാല്‍ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ അധികൃതരും മാനേജ്‌മെന്റും ആശങ്കയിലായിരുന്നു.
പ്രതി അബ്ദുള്‍ കബീര്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നുകളഞ്ഞതായും കേസ് തേഞ്ഞുമാഞ്ഞുപോയതായും പ്രചാരണമുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ഏതായാലും കാത്തിരിപ്പിനൊടുവില്‍ വിധി വന്നതില്‍ ഏറെ ആശ്വാസത്തിലാണിവര്‍.
പ്രതിക്ക് കുറ്റകൃത്യത്തിന് അര്‍ഹമായ ശിക്ഷ കിട്ടിയതില്‍ ഏറെ തൃപ്തിയുണ്ടെന്നും ദൈവത്തിനും കോടതിക്കും നന്ദി അറിയിക്കുന്നതായും അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ സി.വി. രാമകൃഷ്ണന്‍, വി.പി. രമണി, ഇന്ദിര, ഷീബ, രമേശന്‍ എന്നിവര്‍ പറഞ്ഞു.
പെരുമണ്ണ് ദുരന്തവിധിയില്‍ കുറ്റക്കാരന് അര്‍ഹമായ ശിക്ഷ വിധിച്ചതില്‍ ഏറെ സന്തോഷിക്കുന്നതായി സ്‌കൂള്‍ മുന്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.പി. ഷഫീഖ്, ഷബീര്‍ അഹമ്മദ്, മുഖ്യാധ്യാപിക കെ. വനിത, ആക്ഷന്‍ കമ്മിറ്റി ഭാരവാഹി പി.പി. ദിവാകരന്‍, പഞ്ചായത്ത് അംഗം സി. പ്രസന്ന എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















