തരൂരിനെതിരെ വേലക്കാരന്റെ നിര്‍ണായക മൊഴി, തന്റെ ഫോണ്‍ ചെയ്യലിനെ ചോദ്യം ചെയത സുനന്ദയുമായി തരൂര്‍ വഴിക്കിട്ടു

ഭാര്യ സുനന്ദ പുഷ്‌കരിന്റെ മരണവുമായി ബന്ധപ്പെട്ട് ശശിതരൂര്‍ എംപിയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വേലക്കാരന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ശശീതരൂരിന്റെ വേലക്കാരന്‍ നാരായണനെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനിടയിലാണ് കേസിന് വഴിത്തിരിവാകുന്ന നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് വേലക്കാരനില്‍ നിന്ന് കിട്ടിയത്.ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മില്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നുവെന്ന് നാരായണന്‍ നല്‍കിയ മൊഴി നല്‍കിയതായാണ് സൂചന.
2010 ഒക്ടോബര്‍ 22 മുതലാണ് നാരായണന്‍ തരൂരിന്റെയും സുനന്ദയുടെയും വീട്ടില്‍ ജോലിക്കെത്തുന്നത്. ഇരുവര്‍ക്കുമായി ഭക്ഷണം തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തിരുന്നത് നാരായണനാണ്. സുനന്ദയുടെ മരണം നടക്കുന്നതിനു മുമ്പുള്ള ഒരു വര്‍ഷം ശശി തരൂരും സുനന്ദയും തമ്മില്‍ എന്നും വഴക്കായിരുന്നുവെന്ന് നാരായണന്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
2013 ഡിസംബറില്‍ ശശി തരൂരും സുനന്ദയും ദുബായിലേക്കു പോയപ്പോഴും നാരായണന്‍ കൂടെയുണ്ടായിരുന്നു. അവിടെ വച്ചാണ് ഇരുവരും തമ്മിലുള്ള വലിയ വഴക്കുകളുടെ തുടക്കമെന്നും നാരായണന്‍ പറഞ്ഞു. എന്നാല്‍ അതിന്റെ കാരണം എന്താണെന്നു തനിക്കറിയില്ല. വഴക്കിനൊടുവില്‍ തരൂരിന്റെ കാല്‍ സുനന്ദ അടിച്ചുപൊട്ടിച്ചുവെന്നും നാരായണന്‍ മൊഴി നല്‍കിയതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ടു ചെയ്തു. തന്റെ കാര്യങ്ങളിലൊന്നും തരൂര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും തനിക്കു വയ്യാതായപ്പോഴും മുഴുവന്‍ സമയവും ഫോണിലായിരുന്നു തരൂരെന്നും സുനന്ദ പറഞ്ഞതായും നാരായണന്‍ പോലീസിന് മൊഴി നല്‍കി.
സുനന്ദയുടെ മരണത്തിന് രണ്ടുദിവസം മുമ്പ് ശശി തരൂരും സുനന്ദയും താമസിച്ചിരുന്ന ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസില്‍ സുനന്ദയെ കാണാന്‍ സുനില്‍ സാഹിബ് എന്നൊരാള്‍ എത്തിയിരുന്നെന്നാണ് നാരായണന്റെ മൊഴി. സുനില്‍ സാഹിബിനൊപ്പം 307ാം നമ്പര്‍ ഹോട്ടല്‍ മുറിയിലേക്കു പോയ സുനന്ദ അയാളുടെ ഫോണില്‍നിന്നും ട്വീറ്റ് ചെയ്യുകയും ചില മെസെജുകള്‍ പകര്‍ത്തുകയും ചെയ്തു.
പിന്നെയുള്ള ഒരു ദിവസവും സുനന്ദയുടെ രണ്ടു സുഹൃത്തുകളും സുനില്‍സാഹിബും സുനന്ദയെ കാണാന്‍ മുറിയില്‍ എത്തിയിരുന്നു. അന്ന് സുഖമില്ലാത്തതിനെതുടര്‍ന്ന് നാരായണന്‍ നേരത്തെ വീട്ടില്‍ പോയി. പിന്നെ തിരികെ എത്തിയപ്പോള്‍ 307-ാം നമ്പര്‍ മുറിയില്‍ നിന്നും 345ാം നമ്പര്‍ മുറിയിലേക്ക് സുനന്ദ മാറിയിരുന്നെന്നും നാരായണന്‍ മൊഴിനല്‍കി.
രാത്രി നാരായണന്‍ എത്തിയപ്പോള്‍ സുനന്ദ തരൂരിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തരൂര്‍ ഫോണ്‍ എടുക്കാത്തതിനെതുടര്‍ന്ന് തരൂര്‍ താമസിച്ചിരുന്ന ലോധി എസ്‌റ്റേറ്റിലെ വീട്ടിലേക്ക് മറ്റൊരു വേലക്കാരനെ അയച്ചു. തുടര്‍ന്ന് സുനന്ദ വീണ്ടും തരൂരിനെ ഫോണ്‍ ചെയ്തു. ഇക്കുറി ഫോണ്‍ എടുത്ത തരൂര്‍ ഹോട്ടലിലേക്ക് വരാമെന്ന് പറയുകയും രാത്രി 12.30തോടെ ഹോട്ടലില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഹോട്ടലിലെത്തിയ ശേഷം തരൂരും സുനന്ദയും പുലര്‍ച്ചെ നാലരവരെ വഴക്കിട്ടതായാണ് നാരായണന്റെ മൊഴി. നാലരയ്ക്കും അഞ്ചിനുമിടയില്‍ സുനന്ദ മറ്റൊരാളോട് ഫോണില്‍ സംസാരിച്ചെന്നും തുടര്‍ന്ന് ആറരയ്ക്കും ഇരുവരും തമ്മില്‍ വഴക്കിട്ടതായും തരൂര്‍ മറ്റൊരു മുറിയിലേക്കു മാറിയതായും നാരായണന്റെ മൊഴിയില്‍ പറയുന്നു.
മരണം നടക്കുന്ന ദിവസം വൈകിട്ട് നാലരയോടെ തരൂര്‍ തന്നെ വിളിച്ച് സുനന്ദയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ സുനന്ദയ്ക്ക് സുഖമില്ലെന്നും ആഹാരം കഴിക്കുന്നില്ലെന്നും തരൂരിനോട് താന്‍ പറഞ്ഞെന്നും നാരായണന്‍ പറയുന്നു. സുനന്ദയെ എണീപ്പിക്കാന്‍ തരൂര്‍ ആവശ്യപ്പെട്ടുവെന്നു താന്‍ സുനന്ദയെ എണീപ്പിക്കാന്‍ നോക്കിയെങ്കിലും സുനന്ദ പ്രതികരിച്ചില്ലെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് തരൂര്‍ എത്തി ഹോട്ടന്‍ മാനേജരോട് ഡോക്ടറെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തരൂരിന്റെ പേര്‍സണല്‍ അസിസ്റ്റന്റ് പൊലീസിനെ വിളിച്ചശേഷമാണ് സുനന്ദ മരിച്ചതെന്നാണ് ഡോക്ടര്‍ അറിയിച്ചത്. പൊലീസ് അര മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയതെന്നും നാരായണന്റെ മൊഴിയിലുണ്ട്.
ശശി തരൂരിനെ ചോദ്യം ചെയ്യാനായി നോട്ടിസയച്ചിട്ടില്ലന്ന് ഡല്‍ഹി സിറ്റിപോലീസ് കമ്മീഷ്ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശശിതരൂര്‍ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തരൂര്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരെ കാണാനിടയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























