കിഴക്കേകോട്ടയിലും പരിസരങ്ങളിലും തീ പടർന്നുപിടിക്കുമ്പോൾ കേരളം ഓർത്തത് പിണറായി സർക്കാർ പുറത്താക്കിയ ഡിജിപി ജേക്കബ് തോമസിനെ

കിഴക്കേകോട്ടയിലും പരിസരങ്ങളിലും തീ പടർന്നുപിടിക്കുമ്പോൾ കേരളം ഓർത്തത് പിണറായി സർക്കാർ പുറത്താക്കിയ ഡിജിപി ജേക്കബ് തോമസിനെ. സെക്രട്ടേറിയേറ്റ് അനക്സിന്റെ പുതിയ കെട്ടിടത്തിൽ അഗ്‌നിശമനാ സൗകര്യങ്ങളില്ലെന്ന പേരിൽ അഗ്നി സുരക്ഷാ ലൈസൻസ് നൽകാതിരുന്നയാളാണ് ജേക്കബ് തോമസ്. പാറ്റൂരിലെ വിവാദ ഫ്ലാറ്റിന് ലൈസൻസ് നൽകാതിരുന്നതും ഇതേ കാരണം കൊണ്ടു തന്നെ. ലൈസൻസ് നിഷേധിച്ചതിന്റെ പേരിൽ ജേക്കബ് തോമസിനെ യു ഡി എഫ് സർക്കാർ ഫയർ ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.
കിഴക്കേകോട്ടയിലെ വൻ സാമ്പത്തികനഷ്ടത്തിന് കാരണം നഗരസഭയുടെ കെടുകാര്യസ്ഥത മാത്രമാണ് . കടകൾക്കും മറ്റും തോന്നിയ മട്ടിൽ ലൈസൻസ് നൽകുന്നതും ഇടുങ്ങിയ സ്ഥലത്ത് വീടുകൾ നിർമ്മിക്കാൻ അനുമതി നൽകിയതുമാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് ആളപായം ഉണ്ടാകാത്തത്. എന്നാൽ ഒരു ഫയർമാന് പരിക്കേറ്റു.
യാതൊരു നിയന്ത്രണമുമില്ലാതെയാണ് കേരളത്തിൽ കെട്ടിട നിർമ്മാണ ലൈസൻസുകൾ നൽകുന്നത്. വലിയ കടകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അഗ്‌നിസുരക്ഷാ ഉപകരണങ്ങൾ പോലും പല കടകളിലുമില്ല. കിഴക്കേകോട്ടയിൽ കത്തിനശിച്ച കടയിൽ അഗ്നി സുരക്ഷാ ഉണ്ടായിരുന്നോ എന്നും സംശയമാണ്. അക്കാര്യം ഇതുവരെ പുറത്തു വന്നിട്ടില്ല.
കേരളത്തിലെ വൻകിട കെട്ടിട സമുച്ചയങ്ങളിൽ പലതിലും അഗ്നിശമന കവചങ്ങളില്ല. ഉദ്യോഗസ്ഥ തലത്തിൽ അത് കർശനമാക്കിയിരുന്നെങ്കിൽ ഇപ്രകാരമുള്ള ദുരന്തങ്ങൾ സംഭവിക്കുമായിരുന്നില്ല. അഗ്‌നി സുരക്ഷാ കവചമുണ്ടെങ്കിൽ മാത്രം ലൈസൻസ് നൽകാമെന്ന് സർക്കാർ തീരുമാനിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു.
വൻകിട കെട്ടിടങ്ങൾക്ക് ചുറ്റും ഫയർ എഞ്ചിനുകൾ ഓടിയെത്താൻ കഴിയുമെങ്കിൽ മാത്രം ലൈസൻസ് നൽകാമെന്നാണ് ജേക്കബ് തോമസ് ഡി ജി പിയായിരിക്കെ കർശന നിലപാട് സ്വീകരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ സുരക്ഷ ഒരുക്കാൻ കുറവുണ്ടെങ്കിൽ അത് ചുണ്ടികാണിച്ച് ലൈസൻസ് നൽകാതിരിക്കുന്നവർ സർക്കാർ കെട്ടിടങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനെ ജേക്കബ് തോമസ് നഖശിഖാന്തം എതിർത്തു. ഇതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിന് അഗ്‌നി ശമനാ സുരക്ഷ നൽകാതിരുന്നത്.
അഗ്‌നിബാധ ഉണ്ടാകുമ്പോഴാണ് സർക്കാർ ഉണരുന്നത്. കിഴക്കേകോട്ടയിലും അതു തന്നെയാണ് സംഭവിച്ചത്. കത്തിയ കുടകടക്ക് സമീപത്ത് നിറയെ കടകളും വീടുകളുമാണ്. അതിൽ പലതും പഴയ കെട്ടിടങ്ങളാണ്. ഓരോ കെട്ടിടങ്ങളിലും നടന്നു കയറാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. വൻകിട വ്യാപാര സ്ഥാപനങ്ങളിലും കെട്ടിട സമുച്ചയങ്ങളിലും അഗ്നിസുരക്ഷാ ഉപകരണങ്ങൾ ഉണ്ടോ എന്ന പോലും സർക്കാർ പരിശോധിക്കാറില്ല. അഥവാ പരിശോധിക്കുന്നുണ്ടെങ്കിൽ തന്നെ വൻ അഴിമതിയാണ് ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നത്. എല്ലാം ശരിയാണെന്ന് രേഖപ്പെടുത്തി പോകുന്ന ഉദ്യോഗസ്ഥരാണ് കേസിലെ പ്രധാന പ്രതികൾ.
മൂന്നു മണിക്കൂർ കൊണ്ടാണ് തീയണച്ചത്. പ്ലാസ്റ്റിക്കും മറ്റും കത്തിയുണ്ടായ പരിസ്ഥിതി മലിനീകരണത്തിന്റെ ആഴം അളക്കാവുന്നതിലുമപ്പുറമാണ്. എന്നാൽ ഇതുകൊണ്ടൊന്നും കേരളം ഉണരില്ല.
https://www.facebook.com/Malayalivartha


























