നാളെ സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോർട്ട്..കാസർകോട് ജില്ലയിലെ പെരിയയിലും,കല്യോട്ടും നിരോധനാജ്ഞ
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന്
കാസർകോട് ജില്ലയിലെ പെരിയയിലും,കല്യോട്ടും നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ നാളെ സംഘർഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . ടൗണുകളുടെ 500 മീറ്റർ ചുറ്റളവിലാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . വ്യാഴം രാവിലെ 8 മണി മുതൽ വെള്ളി രാത്രി 8 മണി വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത് .
സംഘർഷം ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട് . അതീവ പ്രശ്ന സാദ്ധ്യത മേഖലകളിൽ കേന്ദ്ര സേനയേയും വിന്യസിക്കും .
ഫലം പുറത്തു വരുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, പിലാത്തറ, തളിപ്പറമ്പ്, കൂത്തുപറമ്പ് മേഖലകളിലാണ് സംഘര്‍ഷ സാധ്യത കൂടുതലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
വടകര, അഴിയൂര്‍, നാദാപുരം, കുറ്റിയാടി, ഒഞ്ചിയം, ആയഞ്ചേരി എന്നിവിടങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടെ 366 പേരെ ശക്തമായ നിരിക്ഷണത്തിലാക്കി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവരുടെയും ലിസ്റ്റ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇവരെ നിരന്തം നിരീക്ഷിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും, സാമൂഹ്യ വിരുദ്ധരെയും നിരീക്ഷിക്കും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ളവ നടത്തും.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാത്രം ഒന്‍പത് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, ഇരുപത്തിയൊന്ന് സിഐമാര്‍, 37 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 266 പോലീസ് ഉദ്യോഗസ്ഥര്‍, 100 വനിതാ പോലീസുദ്യോഗസ്ഥര്‍ എന്നിവരെയാണ് സുരക്ഷാ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ നഗരത്തില്‍ എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ എത്തുന്നതിനായി പത്തു പേരടങ്ങുന്ന പതിനഞ്ചോളം സ്‌ട്രൈക്കിംഗ് ഫോഴ്‌സ് വാഹനങ്ങളുമുണ്ട്
തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ നടത്തുന്ന പ്രകടനങ്ങള്‍ പോലീസ് നിയന്ത്രണത്തിലായിരിക്കും. ഇരുചക്രവാഹന റാലികള്‍ അനുവദിക്കുന്നതല്ല. വാഹനങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാര്‍ക്കാണ് സുരക്ഷാചുമതല നല്‍കിയിരിക്കുന്നത്.
22,640 പോലീസ് ഉദ്യോഗസ്ഥരേയാണ് സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 ഉദ്യോഗസ്ഥരും വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് സുരക്ഷയൊരുക്കും.
https://www.facebook.com/Malayalivartha