ഓഖിയും പ്രളയവും ശബരിമലയും ചര്‍ച്ച് ആക്ടും പള്ളിത്തര്‍ക്കവും പെരിയ ഇരട്ടക്കൊലപാതകവും കര്‍ഷക ആത്മഹത്യകളും ഒന്നും മറന്നില്ല ജനം
ഓഖിയിലും പ്രളയത്തിലും നേരിട്ട ദുരിതങ്ങളും അതിന് ശേഷം അനുഭവിച്ച കഷ്ടപ്പാടുകളും ജനം മറന്നില്ലെന്നും ശബരിമലയിലെ യുവതീപ്രവേശനവും ചര്‍ച്ച് ആക്ടും വിശ്വാസികളുടെ മനസ്സിലേല്‍പ്പിച്ച മുറിവ് ഉണങ്ങിയില്ലെന്നും വ്യക്തമാക്കുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ട്രെന്‍ഡില്‍ നിന്ന് മനസ്സിലാവുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കൂടിയപ്പോള്‍ തന്നെ സര്‍ക്കാര്‍ വിരുദ്ധതരംഗമാണെന്ന് ഉറപ്പായിരുന്നു. എന്നാലത് ഇത്രയും വലിയ തിരിച്ചടിയാകുമെന്ന് എല്‍.ഡി.എഫ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. തമ്മലടിയില്ലാതെ ആദ്യമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എല്‍.ഡി.എഫ് പ്രചാരണത്തില്‍ ഏറെ മുന്നേറിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വരവോടെ എല്‍.ഡി.എഫ് ആശങ്കയിലായി. രാഹുലിനെ പിന്തിരിപ്പിക്കാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി വരെ ഇടപെട്ടു.
ഓഖി ദുരന്തം ഉണ്ടായപ്പോള്‍ തീരദേശവാസികളെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി ആദ്യമേ എത്താത്തത് മുതല്‍ തുടങ്ങിയതാണ് ഭരണവിരുദ്ധവികാരം. ജനരോക്ഷം ശക്തമായപ്പോള്‍ മുഖ്യമന്ത്രി സന്ദര്‍ശനത്തിന് വഴങ്ങി. വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പ്രതിഷേധം ഭയന്ന് മറ്റൊരു വാഹനത്തില്‍ കയറി പോകേണ്ടിവന്നു. ദുരിതത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും വ്യക്തമായ കണക്കുകള്‍ പോലും നല്‍കാന്‍ സര്‍ക്കാരിനായില്ല. ഓഖിക്ക് പിന്നാലെയാണ് പ്രളയം എത്തിയത്. തുടക്കത്തില്‍ സര്‍ക്കാര്‍ അവധാനതയോടെ നേരിട്ടു. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സി.പി.എമ്മുകാര്‍ കീഴടക്കി. ആഹരവും വസ്ത്രവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍, ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി ബ്രാഞ്ച് സെക്രട്ടറി മുതലുള്ള നേതാക്കള്‍ കയ്യടക്കി ഇഷ്ടക്കാര്‍ക്ക് വിതരണം ചെയ്തു.
പ്രളയ ശേഷം വീടും വസ്തുവകകളും നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകള്‍ ദുരിതത്തിലായി. അടിയന്തിരസഹായമായി വിതരണം ചെയ്ത പതിനായിരം രൂപ പോലും പലര്‍ക്കും കിട്ടിയില്ല. എന്നാല്‍ സി.പി.എമ്മിന് വേണ്ടപ്പെട്ട, അര്‍ഹതയില്ലാത്ത പലരുടെയും അക്കൗണ്ടില്‍ വീഴുകയും ചെയ്തു. നാട്ടുകാരുടെ വീടിന് മുകളിലും ചായ്പ്പിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ടെറസിലും പലരും മാസങ്ങളോളം അഭയം തേടി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഉള്‍പ്പെടെ ധാരാളം സഹായിച്ചെങ്കിലും ആ സഹായങ്ങള്‍ പൂര്‍ണ്ണമായും അര്‍ഹമായ കരങ്ങളിലെത്തിയില്ല. ഇടുക്കിയിലെയും വയനാട്ടിലെയും കര്‍ഷക ആത്മഹത്യകളില്‍ ഫലപ്രദമായി ഇടപെടാനും സര്‍ക്കാരിനായില്ല.
ശബരിമല യുവതീപ്രവേശന വിധി വന്ന ശേഷം പിണറായി സ്വല്‍പം അവധാനതയോടെയുള്ള സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും കനത്തതിരിച്ചടി ഉണ്ടാകുമായിരുന്നില്ല. പ്രളയത്തില്‍ തകര്‍ന്ന് പമ്പ കിടക്കുന്നതിനാല്‍ കഴിഞ്ഞ മണ്ഡലകാലം കഴിഞ്ഞ് വിധി നടപ്പാക്കിയാല്‍ മതിയായിരുന്നു. തന്ത്രഞ്ജനായ ഏതൊരു ഭരണാധികാരിയും അങ്ങനയേ ചെയ്യുമായിരുന്നുള്ളൂ. അതിന് മുതിരാഞ്ഞത് യു.ഡി.എഫും ബി.ജെ.പിയും മുതലെടുത്തു. എന്നാല്‍ ജനം ബി.ജെ.പിയുടെ അക്രമത്തിനൊപ്പം നിന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോഴുള്ള ചിത്രം വ്യക്തമാക്കുന്നത്.
ശബരിമല വിവാദം തീര്‍ന്നതിന് പിന്നാലെയാണ് ചര്‍ച്ച് ആക്ടും പിറവം, കോതമംഗലം പള്ളി തര്‍ക്കവും രൂക്ഷമാകുന്നത്. ചര്‍ച്ച് ആക്ട് അനാവശ്യ വിവാദമായിരുന്നെങ്കിലും അതിനെ കൃത്യമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിനോ, സി.പി.എമ്മിനോ കഴിഞ്ഞില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതും തിരിച്ചടിയായി. എന്നാല്‍ നിരവധി ജനകീയപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും അതെല്ലാം ഇത്തരം വിവാദങ്ങളില്‍ മുങ്ങിപ്പോയി.
https://www.facebook.com/Malayalivartha