കടല്‍ വെടിവയ്പ്, റോ അന്വേഷിക്കുന്നു

മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന വെടിവച്ച സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) അന്വേഷണം ആരംഭിച്ചു. റോ സംഘം വിഴിഞ്ഞത്തെത്തി ബോട്ട് പരിശോധിക്കുകയും കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുകയും ചെയ്തു.
ബോട്ടില്‍നിന്ന് ഒമ്പതു വെടിയുണ്ടകള്‍ സംഘം കണ്ടെത്തി. ബോട്ടിന്റെ വശങ്ങളില്‍ തറച്ചനിലയിലായിരുന്നു വെടിയുണ്ടകള്‍. ബോട്ടിന് ലൈസന്‍സില്ലെന്നു തീരസംരക്ഷണ സേന കണ്ടെത്തിയിട്ടുണ്ട്. ബോട്ടിന്റെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ബോട്ടുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളില്ലാതെ സഞ്ചരിച്ചതിന് മുമ്പും ബോട്ടിന് പിഴ ഈടാക്കിയിട്ടുള്ളതായാണ് വിവരം. ലൈസന്‍സ് 2012ല്‍ അവസാനിച്ചിരുന്നു.
റോ ഉദ്യോഗസ്ഥര്‍ സ്രാങ്കിനെയും ഉടമയേയും ചോദ്യം ചെയ്തു. തീരസംരക്ഷണസേനയുടെ മുന്നറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന ഇവരുടെ വാദം അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ബോട്ടിന് രേഖകളില്ലാത്തതിനാലാണ് വേഗം കൂട്ടിയതെന്ന മൊഴി അന്വേഷണസംഘം ഒരുപരിധിവരെ ശരിവയ്ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ തുടരന്വേഷണം വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്നവരുടെ താമസസ്ഥലങ്ങളില്‍ രഹസ്യാന്വേഷണവിഭാഗം പരിശോധന നടത്തി. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘം കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന് റിപ്പോര്‍ട്ടുനല്‍കും.
തീരദേശം വഴി ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് പട്രോളിങ് കര്‍ശനമാക്കിയിരുന്നെന്നും അതിന്റെ ഭാഗമായാണ് ബോട്ട് പരിശോധിച്ചതെന്നും തീരസംരക്ഷണസേന പറയുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിര്‍ത്താതെ പോയതിനാലാണ് വെടിയുതിര്‍ത്തതെന്നും സേനാധികൃതര്‍ വ്യക്തമാക്കി.വെടിയേറ്റ സുബിന്‍,ക്ലിന്റണ്‍ എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്കെതിരേയുള്ള ദുരുദ്ദേശ്യപരമായ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് ബോട്ടുടമ ജാസ്മിന്‍ ജോര്‍ജ് പറഞ്ഞു. ഏഴുദിവസമായി ബോട്ട് കടലിലായിരുന്നതിനാല്‍ ക്ഷീണം കാരണം തൊഴിലാളികളെല്ലാം ഉറക്കത്തിലായിരുന്നു. എന്‍ജിന്‍ ചൂടാകാതിരിക്കാന്‍ ക്യാബിന്‍ തുറന്നിട്ടപ്പോള്‍ പുറത്തുനിന്നുള്ള ഒച്ച കേള്‍ക്കാന്‍ സാധിച്ചില്ലെന്നും ജാസ്മിന്‍ ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























