'മരണ ശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുത്, സഞ്ചയനവും പതിനാറും വേണ്ട';തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയിത്രി സുഗതകുമാരി

തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയിത്രി സുഗതകുമാരി. മരണശേഷം തന്റെ ശരീരത്തില്‍ പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ പാടില്ലെന്നും മരണാനന്തരം എത്രയും വേഗം ഭൗതിക ശരീരം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും സുഗതകുമാരി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭുമുഖത്തിലൂടെ അറിയിച്ചു.
മരണശേഷം നടത്താറുള്ള മതപരമായ ചടങ്ങുകളും ഔദ്യോഗിക ആദരവും വേണ്ടെന്ന് വച്ച മുന്‍ഗാമികളുടെ പാത തന്നെയാണ് സുഗതകുമാരിയും തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം വളരെയേറ ക്ഷീണിതയാക്കിയെന്ന് മലയാളത്തിന്റെ പ്രിയ കവയിത്രി പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ് അവര്‍. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. ഈ അവസ്ഥയിലും നിരാലംബര്‍ക്കുവേണ്ടി സ്ഥാപിച്ച 'അഭയ'യുടെ കാര്യങ്ങള്‍ നോക്കാന്‍ സജീവ ഇടപെടല്‍ അവര്‍ നടത്തുന്നു. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ബഹുമതികള്‍ കിട്ടി, അര്‍ഹമല്ലാത്തതുപോലും. ഇനി തനിക്ക് ആദരവിന്റെ ആവശ്യമില്ലെന്നും സുഗത കുമാരി പറഞ്ഞു.
മരിച്ചശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നതെന്ന് ചുണ്ടിക്കാട്ടിയ അവര്‍ അത്തരം ശവപുഷ്പങ്ങള്‍ തന്റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ലെന്നും വ്യക്തമാക്കി.
ആളുകള്‍ ജീവിച്ചിരിക്കുമ്ബോഴാണ് ഇത്തരത്തില്‍ സ്‌നേഹം കാട്ടേണ്ടതെന്നും അങ്ങനെയുള്ള ഇത്തിരി സ്നേഹം മാത്രംമതിയെന്നും സുഗതകുമാരി പറഞ്ഞു. തന്റെ മരണ ശേഷം എന്തൊക്കെ ചെയ്യണമെന്ന് താന്‍ ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചിതാഭസ്മം ശംഖുമുഖത്ത് കടലില്‍ ഒഴുക്കണമെന്നും സഞ്ചയനവും പതിനാറും വേണ്ടെന്നും അവര്‍ വ്യക്തമാക്കി. പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും സുഗത കുമാരി വ്യക്തമാക്കി.
സുഗതകുമാരി മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി മലയാള കവിതയുടെ മുഖ്യധാരയില്‍ വര്‍ത്തിക്കുകയാണെങ്കിലും കവയിത്രി എന്ന നിലയില്‍ മാത്രമല്ല സുഗതകുമാരി ആദരിക്കപ്പെടുന്നത്. ഓരോ മലയാളിയുടെയും നിത്യ ജീവിതത്തില്‍ ഇത്രത്തോളം ഇടപെടുകയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുള്ള മറ്റൊരാള്‍ ഇല്ല.
1934 ജനുവരി 22ന് തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.
തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























