എല്ലാം കരുണാകരന്റെ ശാപം; ആദ്യം ഉമ്മൻ ചാണ്ടി ഇപ്പോൾ ആന്റണി; കരുണാകരന്റെ ശാപം കേരളത്തിലെ കോൺഗ്രസിനെ വിടാതെ പിന്തുടരുന്നു

കരുണാകരന്റെ ശാപം കേരളത്തിലെ കോൺഗ്രസിനെ വിടാതെ പിന്തുടരുന്നു. കരുണാകരൻ കോൺഗ്രസ് വിടാൻ കാരണക്കാരായ രണ്ടു പ്രമുഖരിൽ ഒരാളാണ് എ കെ ആന്റണി. മറ്റൊരാൾ ഉമ്മൻചാണ്ടിയും. ഉമ്മൻചാണ്ടിക്ക് സോളാറിൽ ആദ്യം പണി കിട്ടി. ആന്റണിക്ക്, സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവന്ന മോശം പരാമർശങ്ങൾ തിരിച്ചടിയുമായി. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുതുളുമ്പുന്ന ആന്റണി വിരുദ്ധ പരാമർശങ്ങളാണ് കോൺഗ്രസുകാരുടെ മനസിലേക്ക് കരുണാകരനെ മടക്കി കൊണ്ടുവന്നത്.
എ. കെ. ആന്റണിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ മോശം പരാമർശങ്ങൾ നടത്തിയത് അദ്ദേഹം തുടക്കമിട്ട എ ഗ്രൂപ്പുകാർ തന്നെയാണ്. ഇത്തരത്തിൽ പ്രചരണം നടത്തിയ കോൺഗ്രസുകാരെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും. വിഷയം പരിശോധിക്കാൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ശശി തരൂരിനെ ചുമതലപ്പെടുത്തി. ശശി തരൂരിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കാനാണ് നിർദ്ദേശം. അതേസമയം മകൻ ആന്റണിയെ രാഷ്ട്രീയത്തിലെത്തിച്ചതോടെ രാഹുലിന്റെ മുന്നിലും ആന്റണി മോശക്കാരനായി.
ഉമ്മൻ ചാണ്ടി തെരഞടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന ആന്ധ്രയിൽ സർക്കാർ രൂപീകരണത്തിൽ ആന്റണി പാര വച്ചെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഒരു ആരോപണം. ഇത് ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കി. ആന്ധ്രയിലെ സർക്കാർ രൂപീകരണത്തിൽ ഒരു ഘട്ടത്തിലും ആന്റണി ഇടപെട്ടിട്ടില്ല. കോൺഗ്രസിന്റെ നിയന്ത്രണങ്ങൾക്ക് അതീതമായ കരണങ്ങളാലാണ് സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്നത്. ദേശീയ തലത്തിൽ ഉണ്ടായ പരാജയത്തെ കൂട്ടുത്തരവാദിത്വത്തോടെ തങ്ങൾ ഏറ്റെടുക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു. മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിക്കൊപ്പം ആന്റണിയുടെ രക്ഷക്കെത്തി.
കേരളത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും സുശക്തമായ സൈബർ നെറ്റ് വർക്കുണ്ട്. ഇരുവരുടെയും അറിവോടെയാണ് സൈബർ വിഭാഗം പ്രവർത്തിക്കുന്നത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സൈബർ ഗ്രൂപ്പുകൾ തമ്മിൽ പറയത്തക്ക യാതൊരു ബന്ധവുമില്ല. മാത്രവുമല്ല രണ്ട് സംഘങ്ങളും തമ്മിൽ സ്വര ചേർച്ചയിലുമല്ല. എന്നാൽ ഇരുവരുടെയും അറിവോടെയാണ് ആന്റണിക്കെതിരെ നീക്കം നടന്നതെന്നും അതിനെ പ്രതിരോധിക്കാൻ ആന്റണിക്ക് കഴിയുന്നില്ലെന്നും വർത്തമാനമുണ്ട്
കെ സി വേണുഗോപാൽ രാഹുലിന്റെ വിശ്വസ്തനായതോടെയാണ് ആന്റണിയുടെ കാലം അസ്തമിച്ചത്. സോണിയാ ഗാന്ധി കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും താത്കാലികമായെങ്കിലും വിട്ടു നിന്നതോടെയായിരുന്നു തുടക്കം . ആന്റണിയുടെ തലമുറ പഴഞ്ചനായെന്ന തോന്നൽ രാഹുലിനുണ്ടായി. എന്നാൽ രാഹുലിന്റെ വലതുപക്ഷത്ത് തന്നെയാണ് ആന്റണിയാണ് നിലകൊളളുന്നത്. ഇല്ലെങ്കിൽ അത് സോണിയക്ക് ഇഷ്ടക്കേട് ഉണ്ടാക്കുമെന്ന് ആന്റണി കരുതുന്നു. ആന്റണിയെ രാഹുൽ വിളിക്കാറില്ല.
അനിൽ ആന്റണിയെ രാഷ്ട്രീയത്തിൽ സഹകരിപ്പിച്ചതാണ് ആന്റണി പറ്റിയ വലിയ തെറ്റ്. അനിലിനെ കോൺഗ്രസിന്റെ സൈബർ വിഭാഗവുമായാണ് എ കെ. സഹകരിപ്പിച്ചത്. എന്നാൽ അത് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ കലാപത്തിന് തുടക്കമിട്ടു. സൈബർ വിഭാഗത്തിൽ നിന്നും ആന്റണിയുടെ മകൻ ചേർത്തലയിലേക്ക് പറന്നിറങ്ങുമെന്ന സംശയമായിരുന്നു കാരണം. ചേർത്തല നിയമസഭാ മണ്ഡലം മോഹിക്കുന്ന നിരവധി പേരുണ്ട്. അവർക്കൊന്നും അനിലിന്റെ വരവ് രുചിച്ചിട്ടില്ല. ഇത്തരത്തിൽ തക്കം പാർത്തിരുന്നവരാണ് ആന്റണിക്കെതിരെ വാളെടുത്തിരിക്കുന്നത്.അതിൽ എ ഗ്രൂപ്പ് നേതാക്കൾ സജീവമാണെന്നാണ് വിവരം.
കേന്ദ്രമന്ത്രി വി. മുരളിധരൻ ആന്റണിയെ സന്ദർശിച്ചതും കൂനിൽ മേൽ കുരുവായി മാറി. ഇതിന് ആവശ്യമില്ലാത്ത മാനങ്ങളാണ് കോൺഗ്രസ്സുകാർ നൽകിയിരിക്കുന്നത്. കോൺഗ്രസിനെതിരെ നിൽക്കുന്നത് കോൺഗ്രസ്സുകാർ തന്നെയാണെന്ന ആരോപണം കൊഴുക്കാനുള്ള പ്രധാന കാരണമായാ ഇത് മാറി . കോൺഗ്രസ് നേതാക്കൾ ബി ജെ പിയെ സഹായിച്ചു എന്ന ആരോപണം ആന്റണിക്കും ഒരു പാഠമായി മാറുന്നു. ജീവിച്ചിരുന്ന കാലത്ത് കരുണാകരന് നൽകിയ പണിയാണ് ഇതിനെല്ലാം കാരണമെന്ന് കരുതുന്നവർ ഏറെയുണ്ട്.
https://www.facebook.com/Malayalivartha


























