എ ഡി ബി വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളിയെ വഞ്ചിച്ച കേസില്‍ ബിജു രാധാകൃഷ്ണനെതിരെയുള്ള ശിക്ഷാ വിധി നടപ്പിലാക്കുന്നത് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിലക്കി. ശിക്ഷാ വിധി തടഞ്ഞു കൊണ്ടുള്ള സ്‌റ്റേ ഉത്തരവ് സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടിന് നല്‍കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. ബാബു ഉത്തരവിട്ടു. കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ക്രിമിനല്‍ അപ്പീലും സ്‌റ്റേ ഹര്‍ജിയും ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ജില്ലാ കോടതിയുടെ ഉത്തരവ്. ബിജു ജയിലില്‍ തടവനുഭവിക്കുന്നതിനാല്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഉണ്ടായ 240 ദിവസത്തെ കാല താമസം മാപ്പാക്കി കൊണ്ടാണ് അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചത്.2018 സെപ്റ്റംബര്‍ 1ന് ബിജുവിനെ ഒരു വര്‍ഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം അഡീ:ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചിരുന്നു. പിഴയൊടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണമെന്നും മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷ് ഉത്തരവിട്ടിരുന്നു. പിഴത്തുക ഈടാകുന്ന പക്ഷം പരാതിക്കാരന് നല്‍കാനും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജു 2010 ഫെബ്രുവരി 19 മുതല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടന്ന കാലയളവ് ഈ കേസിന്റെ ശിക്ഷാവിധിയില്‍ തട്ടിക്കിഴിക്കാനും ക്രിമിനല്‍ നടപടി ക്രമത്തിലെ 'സെറ്റ് ഓഫ് ' വകുപ്പ് പ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ചിറയിന്‍കീഴ് താലൂക്കിലെ കീഴാറ്റിങ്ങല്‍ കൊടുമണ്‍ ക്ഷേത്രത്തിന് സമീപം പണ്ടാര വിള വീട്ടില്‍ മണിയന്‍ (49), സഹോദരനായ രാധാകൃഷ്ണന്‍ (47) എന്നിവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസ് എടുത്തത്.മണിയനും സഹോദരനും പാര്‍ട്ടറണ്‍മാരായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ അജ്മല്‍ എന്ന സ്ഥലത്ത് സില്‍വര്‍ കിച്ചണ്‍ ഇന്‍ഡസ്ട്രീസ് എല്‍.എല്‍.സി ബാങ്ക് കിച്ചണ്‍ എക്യൂപ്പ്‌മെന്റ് എല്‍.എല്‍.സി എന്നീ പേരുകളില്‍ ബിസിനസ്സ് സ്ഥാപനങ്ങളുണ്ട്. വിമാനയാത്രക്കിടയില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും ബിസിനസ് വികസനത്തിനായി ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ 10 കോടി രൂപ വായ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ ആധാരങ്ങളും പ്രോസസ്സിംഗ് ചാര്‍ജിനത്തില്‍ 4 ലക്ഷം രൂപയും കൈറ്റിയ ശേഷം ലോണ്‍ തരപ്പെടുത്തി നല്‍കുകയോ 4 ലക്ഷം രൂപ തിര്യെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചതായാണ് കേസ്. 4 ലക്ഷം രൂപ മാറ്റിയെടുത്തു കൊള്ളണമെന്ന് നിര്‍ദ്ദേശിച്ച് ബിജു നല്‍കിയ വണ്ടിച്ചെക്ക് അക്കൗണ്ടില്‍ പണമില്ലെന്ന് കാണിച്ച് ബാങ്ക് മടക്കി നല്‍കിയതായും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. 2009 ഒക്ടോബര്‍ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജു രാധാകൃഷ്ണന്‍ ഉടമസ്ഥനായും സരിതാ നായര്‍ ചുമതലക്കാരിയുമായി പട്ടം വൃന്ദാവന്‍ കോളനിയില്‍ സി ഇ അര്‍ ഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2010 ജനുവരി 15ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2011 ഒക്ടോബര്‍ 9 നാണ് മെഡിക്കല്‍ കോളേജ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.ഭാര്യയെ കൊന്ന കേസില്‍ കൊല്ലം ജില്ലാ കോടതി പുറപ്പെടുവിച്ച ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു ബിജു രാധാകൃഷ്ണന്‍. എന്നാല്‍ കഴിഞ്ഞ മാസം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ബിജുവിനെ വെറുതെ വിട്ടു.