തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷമായിട്ട് ദിവസങ്ങളായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയെത്തിയ മന്ത്രിയേയും പ്രതിപക്ഷ എം.എല്‍.എയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണം രൂക്ഷമായിട്ട് ദിവസങ്ങളായിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയെത്തിയ മന്ത്രിയേയും പ്രതിപക്ഷ എം.എല്‍.എയെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. സംഭവം കൈവിട്ട് പോകുമെന്ന് മനസ്സിലായതോടെ പൊലീസ് പണിപ്പെട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ മടക്കി അയച്ചു. സന്ദര്‍ശനം പാതി വഴിയിലാക്കി മന്ത്രി തടിതപ്പി. സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാര്‍ കുറേ സമയം കഴിഞ്ഞ് മടങ്ങി. ഇന്ന് രാവിലെയാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവര്‍ക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കടല്‍ഭിത്തി നിര്‍മ്മിച്ച് കടലാക്രമണം നേരിടുന്നതിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വളരെ പാടുപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
എല്ലാ കാലര്‍ഷക്കെടുതിക്കും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കുന്നത് പതിവാണ്. കടല്‍ഭിത്തിയും പുലിമുട്ടും അടക്കമുള്ളവ നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി മത്സത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ശാശ്വതപരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ഒരാഴ്ചക്കിടെ പതിനഞ്ച് വീടുകളാണ് വലിയതുറയില്‍ കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും സംഭവിച്ചു. 300റോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കടല്‍ ഭിത്തി നിര്‍മിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ കരിങ്കല്ലുകള്‍ ഇറക്കിയിരുന്നു. കളിമണ്‍ ചാക്കുകളിട്ടും കടല്‍കയറുന്നത് തടയാന്‍ നോക്കി. മഴക്കാലത്ത് വലിയ നാശനഷ്ടങ്ങള്‍ വരുന്ന സാഹചര്യത്തിന് പരിഹാരം വേണമെന്ന്് ആവശ്യപ്പെട്ടാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്. കരിങ്കല്ലിറക്കി കടല്‍ ഭിത്തി കെട്ടണമെന്നായിരുന്നു തീരദേശവാസികളുടെ ആവശ്യം. നടപടികള്‍ വേഗത്തിലാക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല.
വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ മത്സ്യതൊഴിലാളി കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനും ഓരോ പ്രദേശത്തിനും അനുയോജ്യമായ പുനരധിവാസ പദ്ധതിയ്ക്ക് രൂപം നല്‍കാനും നടപടി കൈക്കൊള്ളണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം, പേമാരി, ചുഴലിക്കാറ്റ്, കനത്ത മഴ എന്നിവമൂലം മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ദേശീയ ദുരന്ത നിവാരണ പട്ടികയില്‍പ്പെടുത്തണം. നഷ്ടപരിഹാരം നല്കാന്‍ കേന്ദ്ര സര്‍ക്കാരും തയ്യാറാകണം. ചെല്ലാനം പഞ്ചായത്ത് പോലെ സ്ഥലപരിമിതിയുള്ളതും കടല്‍കയറ്റം വ്യാപകമാകുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രീറ്റ് തൂണുകളില്‍ നില്‍ക്കുന്ന വീടുകള്‍ നിര്‍മ്മിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ കടല്‍വെള്ളം കയറിയാലും വീടുകള്‍ക്ക് കേടുപാട് സംഭവിക്കില്ല- തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.
കടല്‍ക്ഷോഭവും പേമാരിയും വ്യാപകമായതോടുകൂടി മത്സ്യതൊഴിലാളികള്‍ക്ക് പണിക്കുപോകാനാകാതെ പട്ടിണിയിലാണ്. ഈ സ്ഥിതി കുറെ ദിവസങ്ങള്‍ കൂടി തുടരാനാണ് സാദ്ധ്യത. അതിനാല്‍ ഒരുകുടുംബത്തിന് പ്രതിമാസം 58 രൂപയുടെ സൗജന്യ റേഷനല്ല വേണ്ടത്. ഒരു നിശ്ചിത തുക നല്‍കി അവരെ സഹായിക്കുവാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി കൈക്കൊള്ളേണ്ടതെന്ന് സ്വതന്ത്ര മത്സത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി. പീറ്റര്‍ ആവശ്യപ്പെട്ടു. ഓഖിയുണ്ടായപ്പോഴും മത്സത്തൊഴിലാളികളോട് മുഖംതിരിക്കുന്ന സമീപനമാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും സ്വീകരിച്ചത്. പലപ്പോഴും മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു. ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളെ തടഞ്ഞത് അതുകൊണ്ടാണ്.
"
https://www.facebook.com/Malayalivartha


























