എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ട് ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ അത് 12 %മായി ഉയര്‍ന്നു. ഇത് വളരെ ഗൗരവതരമായ വിഷയമാണെന്ന് കാനം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ അടിത്തറ ഇളയിയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയാതെ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്ത സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ അറിയിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം രണ്ട് ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ അത് 12 %മായി ഉയര്‍ന്നു. ഇത് വളരെ ഗൗരവതരമായ വിഷയമാണെന്നും കാനം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടുകള്‍ വരെ പരിശോധിക്കാന്‍ തീരുമാനിച്ചു. ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കിയ സര്‍ക്കാരിനെ വിശ്വാസികള്‍ വിശ്വസിച്ചില്ല. വിശ്വാസികളുടെ പ്രതികരണം മുന്‍കൂട്ടിക്കാണാനായില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല. കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കാനം പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങളുടെ പ്രതികരണം തിരിച്ചറിയുന്നതില്‍ വൈകിയെന്നും കാനം സമ്മതിച്ചു. തോല്‍വി പരിശോധിക്കാന്‍ അതത് ജില്ലാ കൗണ്‍സിലുകളെ ചുമതലപ്പെടുത്തി. എല്‍.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന് മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും കാനം കുറ്റപ്പെടുത്തി. മുന്നണിക്കെതിരായി വാര്‍ത്തകള്‍ വന്നു. ഇത് മാധ്യമപ്രവര്‍ത്തകരുടെ തെറ്റുകൊണ്ടല്ല. മാധ്യമസ്ഥാപന ഉടമകളുടെ കോര്‍പ്പറേറ്റ് അജണ്ടയാണ്. ഇടത് മുന്നണിക്കെതിരായി വന്ന വാര്‍ത്തകള്‍ യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും സഹായകമായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തെരഞ്ഞെടുപ്പ് പരിഷ്‌കരണ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സി.പി.ഐ വീണ്ടും ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയമങ്ങളെയും നോക്കുകുത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുടനീളം കണ്ടത്. അതുകൊണ്ട് എല്ലാ പാര്‍ട്ടികളും അംഗീകരിച്ച തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണ റിപ്പോര്‍ട്ട് വെളിച്ചം കാണണമെന്നും കാനം ആവശ്യപ്പെട്ടു.
പൊലീസ് കമ്മീഷണറേറ്റ് രൂപീകരിക്കുന്നതിന് സി.പി.ഐയ്ക്ക് എതിര്‍പ്പില്ലെന്നും കാനം പറഞ്ഞു. പൊലീസിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കുന്നതിനോടാണ് എതിര്‍പ്പെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സി.പി.ഐ മത്സരിച്ച തിരുവനന്തപുരം, അടൂര്‍, തൃശൂര്‍, വയനാട് മണ്ഡലങ്ങളില്‍ പരാജയപ്പെട്ടു. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്താണ് എത്തിയത്. ഇതേ തുടര്‍ന്ന് ജില്ലാ കൗണ്‍സിലുകളില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും എതിരെ അതിരൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ നിന്ന് കാനം ഇടപെട്ട് മാറ്റുകയായിരുന്നു എന്നാണ് സൂചന. സര്‍ക്കാര്‍ നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയം ഇരന്ന് വാങ്ങുകയായിരുന്നെന്ന് പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരത്ത് താന്‍ മൂന്നാമത് എത്തിയതിനെ തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലടക്കം സി.ദിവാകരന്‍ പങ്കെടുത്തിരുന്നില്ല. തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ശ്രമിച്ചെന്നാണ് അദ്ദേഹം ആരോപിച്ചതെന്ന് അറിയുന്നു. ഇതേ തുടര്‍ന്നാണ് ബൂത്ത് അടിസ്ഥാനത്തില്‍ കണക്കെടുക്കാന്‍ തീരുമാനിച്ചത്. കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ പ്രാദേശികനേതാക്കന്‍മാര്‍ അടക്കമുള്ളവരുടെ വീഴ്ച വ്യക്തമാകും. അത് അച്ചടക്കനടപടി അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന. വരുന്ന ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പിലും ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നീക്കങ്ങളും പാര്‍ട്ടിയും മുന്നണിയും നടത്തുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























