ആർക്കും എന്തും ചെയ്യാം ; മകനെ സ്‌കൂളിലാക്കാൻ ബൈക്കിൽ പോകുകയായിരുന്ന വരാപ്പുഴ സ്വദേശി പ്രവീൺ കുമാറിനെ ടിപ്പർ ലോറി ഡ്രൈവർ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

അമിത വേഗം ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ കാല് ടിപ്പർ ലോറി ഡ്രൈവർ തല്ലിയൊടിച്ചു. സ്‌കൂൾ സമയത്ത് അമിതവേഗത്തിൽ ടിപ്പർ ഓടിച്ചുപോയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. മകനെ സ്‌കൂളിലാക്കാൻ ബൈക്കിൽ പോകുകയായിരുന്ന വരാപ്പുഴ സ്വദേശി പ്രവീൺ കുമാറിനെയാണ് ടിപ്പർ ലോറി ഡ്രൈവർ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഇടതുകാലും ഇടതു കൈയുടെ വിരലും ഒടിഞ്ഞ പ്രവീൺ കുമാറിനെ ചേരാനല്ലൂർ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വരാപ്പുഴയിൽ പെട്രോ എന്നയാൾക്കെതിരേ വരാപ്പുഴ പോലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വരാപ്പുഴയിലുള്ള സ്‌കൂളിൽ മകനെ കൊണ്ടുവിടാൻ ബൈക്കിൽ പോകുകയായിരുന്നു പ്രവീൺകുമാർ. അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി ബൈക്കിൽ മുട്ടുമെന്ന അവസ്ഥയിലെത്തിയതോടെ പ്രവീൺകുമാർ ബൈക്ക് ലോറിക്ക് മുന്നിൽ നിർത്തി. തുടർന്ന് ഡ്രൈവറും പ്രവീണ്കുമാരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ ഇടപെട്ട് രണ്ടുപേരെയും പറഞ്ഞു വിട്ടു. എന്നാൽ തുടർന്ന് പോലീസ് സ്റ്റേഷന് അല്പദൂരം മാറി എടമ്പാടം പാലത്തിന് സമീപം വച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടാക്കി. ഈ സമയം ടിപ്പർ ലോറിയിൽ നിന്ന് ഇരുമ്പുദണ്ഡ് എടുത്ത് ഡ്രൈവർ പ്രവീൺകുമാറിനെ അടിക്കുകയായിരുന്നു. പ്രവീൺകുമാറിന്റെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. അടി തടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടതു കൈയുടെ വിരലിനും ഒടിവുപറ്റി. മകനും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേർന്നാണ് പ്രവീൺകുമാറിനെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha


























