കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്; ഷംസീറിനെ പരിഹസിച്ച് അഡ്വേക്കേറ്റ് ജയശങ്കർ

സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് വടകരയില്‍ പി ജയരാജന് എതിരെ സ്വതന്ത്രനായി മത്സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്. തലശ്ശേരി എംഎല്‍എയായ എഎന്‍ ഷംസീറിന് തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ട് എന്നാണ് നസീറിന്റെ ആരോപണം. ഷംസീറിനെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ് എന്നാണ് ആരോപണം ഉയരുന്നത്. അതിനിടെ ഷംസീറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം.
വിപ്ലവ യുവജന നായകനും തലശേരി എമ്മല്ലെയുമായ സഖാവ് എഎൻ ഷംസീറിനെ കരിവാരിത്തേക്കാൻ ചില തല്പര കക്ഷികളും പിന്തിരിപ്പൻ ബൂർഷ്വാ മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കുത്സിത ശ്രമം വിലപ്പോവില്ല എന്ന് ജയശങ്കർ പരിഹസിച്ചു. കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്, പാർട്ടി വിട്ടു റിബലായി മത്സരിച്ച ഒരു കുലംകുത്തിയെ വെട്ടാൻ ഗുണ്ടകളെ അയച്ചു എന്നു പറഞ്ഞാൽ ഒരാളും ഒരിക്കലും വിശ്വസിക്കില്ല എന്നും ജയശങ്കർ പരിഹസിച്ചു.
ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
സഖാവ് ഷംസീറിനെ അപകീർത്തിപ്പെടുത്താനുളള ശ്രമം അപലപനീയം. വിപ്ലവ യുവജന നായകനും തലശേരി എമ്മല്ലെയുമായ സഖാവ് എഎൻ ഷംസീറിനെ കരിവാരിത്തേക്കാൻ ചില തല്പര കക്ഷികളും പിന്തിരിപ്പൻ ബൂർഷ്വാ മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കുത്സിത ശ്രമം വിലപ്പോവില്ല.
ഗൗതമ ബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും അത്യുത്തമ ശിഷ്യന്മാരാണ് കണ്ണൂർ ജില്ലയിലെ മാർക്സിസ്റ്റ് നേതാക്കൾ. പ്രത്യേകിച്ച് പി വിജയൻ, പി ശശി, പി ജയരാജൻ മുതലായവർ. അതേ വിഭാഗത്തിലെ ഇളമുറക്കാരനാണ് സഖാവ് ഷംസീർ. മനസാ വാചാ ഒരക്രമവും ചെയ്യില്ല; ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല. കൊലപാതകം എന്നു കേൾക്കുന്നതേ പേടിയാണ്. പരമ സാത്വികൻ.
കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്, പാർട്ടി വിട്ടു റിബലായി മത്സരിച്ച ഒരു കുലംകുത്തിയെ വെട്ടാൻ ഗുണ്ടകളെ അയച്ചു എന്നു പറഞ്ഞാൽ ഒരാളും ഒരിക്കലും വിശ്വസിക്കില്ല. ഇതേക്കുറിച്ച് പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. അതിൽ ഷംസീറിൻ്റെ നിരപരാധിത്വം തെളിയും. അതോടെ ദുരാരോപണങ്ങളുടെ മുനയൊടിയും.
ഇടതുപക്ഷ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഫാസിസ്റ്റ് അജണ്ടക്കെതിരെ സാംസ്കാരിക നായകരുടെ പ്രസ്താവന നാളെ പുറത്തുവരും. #ഷംസീറിനൊപ്പം, വടിവാളിനെതിരെ എന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
സിഒടി നസീര്‍ വധശ്രമ കേസില്‍ നടപടി വൈകിയാല്‍ നിയമം കയ്യിലെടുക്കാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്ന മുന്നറിയിപ്പുമായി കെ സുധാകരനും രംഗത്തെത്തിയിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ സിപിഎം നേതാവ് സിഒടി നസീറിനെ ആക്രമിച്ച കേസില്‍ പൊലീസ് നടപടി വൈകിയാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നാണ് കണ്ണൂര്‍ എംപി കെ സുധാകരന്റെ അന്ത്യശാസനം.
കാക്കിക്കുള്ളിലെ ചട്ടുകങ്ങളെ നിലയ്ക്ക് നിര്‍ത്തും. ആരോപണ വിധേയനായ എഎന്‍ ഷംസീറിനെ ചോദ്യം ചെയ്യണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. എഎന്‍ ഷംസീര്‍ സഭയില്‍ മറുപടി പറയാത്തതില്‍ ദുരൂഹതയുണ്ടെന്ന് വടകര എംപി കെ മുരളീധരനും ആരോപിച്ചു.
എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണം. കേസിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തലശ്ശേരിയില്‍ ഏകദിന ഉപവാസം നടത്തി.
മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി സിഒടി നസീറിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ മൂന്ന് തവണ നസീറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം സിഒടി നസീര്‍ വധശ്രമ കേസിലെ പ്രതിയായ റോഷനുമായി പോലീസ് ബെംഗലൂരുവില്‍ തെളിവെടുപ്പിന് പോകും. റോഷന്‍ ഒളിവില്‍ കഴിഞ്ഞത് ഹൊസൂരിലെന്ന് പോലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബെംഗലൂരുവില്‍ തെളിവെടുപ്പിന് പോകുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി കോടതി ഇന്ന് വിധി പറയും. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പേരടക്കം അഞ്ചുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.
https://www.facebook.com/Malayalivartha


























