സംസ്ഥാന പാതയില്‍ കേരള അതിര്‍ത്തിയായ ചിന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. വനത്തില്‍ മറിഞ്ഞ കാര്‍ എടുക്കണമെങ്കില്‍ 10,000 രൂപ കൈക്കൂലി ചോദിച്ച് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

സംസ്ഥാന പാതയില്‍ കേരള അതിര്‍ത്തിയായ ചിന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. വനത്തില്‍ മറിഞ്ഞ കാര്‍ എടുക്കണമെങ്കില്‍ 10,000 രൂപ കൈക്കൂലി ചോദിച്ച് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഗുജറാത്ത് അഹമ്മദാബാദ് ജില്ലാ കലക്ടറും മറയൂര്‍ മാശി വയല്‍ സ്വദേശിയുമായ അരുണ്‍ മഹേഷ് ബാബുവിന്റെ കാറാണ് ചിന്നാര്‍ തമിഴ് നാട് വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം മറിഞ്ഞത്. കാറില്‍ അരുണ്‍ മഹേഷിന്റെ അഛന്‍ ഷണ്‍മുഖവും അമ്മ പാപ്പാത്തിയും സഹായിയും െ്രെഡവര്‍ ശെല്‍വരാജും ആണ് ഉണ്ടായിരുന്നത്. വനം വകുപ്പിന്റെ ജീപ്പിന് കടന്നു പോകുവാന്‍ ഒതുക്കിയപ്പോഴാണ് നിയന്ത്രണം വിട്ടു കാര്‍ മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല.
കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത വനം വകുപ്പ് ജീവനക്കാര്‍ അപകട സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള അമരാവതി റെയ്ഞ്ച് ഓഫീസിലെത്തിച്ചു. മറിഞ്ഞ കാര്‍ എടുക്കണമെങ്കില്‍ 10,000 രൂപ നല്കണം എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കളക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി കാണിച്ചിട്ടും കാര്‍ഡ് പിടിച്ചു വാങ്ങിയെടുക്കുകയാണ് ചെയ്തത്. അരുണ്‍ മഹേഷിന്റെ സഹോദരി ഡോ.കലൈവാണി ഐ.എ.എസ് തമിഴ്‌നാട് കേഡറില്‍ ടാസ് മാര്‍ക്കിന്റെ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥയുമാണ്. കലക്ടറുടെ കാറാണ് എന്നു പറഞ്ഞിട്ടും ഒരു ദയവും കാണിച്ചില്ല.എന്നാല്‍ 10,000 രുപ എന്നത് 5000 ആയി കുറഞ്ഞു. അവസാനം 2000 രൂപ നിശ്ചയിക്കുകയും ചെയ്തു.
മൂന്നു മണിക്കൂര്‍ നേരം കലക്ടറുടെ മാതാപിതാക്കള്‍ അപകട സ്ഥലത്ത് തന്നെ നില്‍ക്കേണ്ടി വന്നു. മൂന്നു മണിക്കൂര്‍ കഴിഞ്ഞ് മറയൂരില്‍ നിന്നുമെത്തിയ ഓട്ടോറിക്ഷയില്‍ കയറി മറയൂരിലെ വീട്ടിലെത്തി. ഇതിനിടയില്‍ വിവരമറിഞ്ഞ മറയൂരിലുള്ളവര്‍ അരുണ്‍ മഹേഷിനെ വിളിച്ച് പ്രശ്‌നമറിയിച്ചു. പിന്നിടെല്ലാം പെട്ടെന്നായിരുന്നു. തിരുപ്പൂര്‍ ഡി.എഫ്.ഒ അടക്കമുള്ളവരുമായി ബന്ധപ്പെട്ടതോടു കൂടി പ്രശ്‌നം ഒതുക്കി തീര്‍ത്ത് മാപ്പപേക്ഷിച്ച് ജീവനക്കാര്‍ രക്ഷപ്പെടുവാന്‍ നെട്ടോട്ടത്തിലാണ്. കേരളാ- തമിഴ്‌നാട് അതിര്‍ത്തികളിലെ പൊലീസ്, വനം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് മോശമായാണ് പെരുമാറുന്നതെന്ന് വ്യാപകമായ പരാതിയുണ്ട്. പലപ്പോഴും ദൂരയാത്ര ചെയ്യുന്നവര്‍ പരാതിയും മറ്റും നല്‍കാതെ എങ്ങനെയും തടിയൂരാന്‍ കൈക്കൂലി നല്‍കി രക്ഷപെടുകയാണ് പതിവ്. പ്രദേശങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഈ പകല്‍ കൊള്ള നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha


























