സഹോദരിയുടെ മരണത്തിന് പിന്നാലെ സഹോദരന്‍ പട്ടിണി കിടന്നു മരിച്ചു; അഴുകിയ നിലയിൽ സഹോദരങ്ങളുടെ മൃതദേഹം

അഴുകിയ നിലയിൽ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹിയിലെ ഭരത് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റാണാ പ്രതാപ് ഭാഗിലെ വീട്ടിലാണ് സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൂടും ദാരിദ്ര്യവും കാരണമാകാം ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചമന്‍ലാല്‍ ഖോസ്ല (95), രാജ്കുമാരി (77) എന്നിവരാണ് മരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ. ബുധനാഴ്ച പാലുകാരന്‍ എത്തിയപ്പോഴാണ് സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് മിനിറ്റോളം തട്ടിവിളിച്ചിട്ടും പ്രതികരണം കാണാഞ്ഞപ്പോള്‍, ഇയാള്‍ അയല്‍വാസികളെ വിവരം അറിയിച്ചു. തറയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങുകയും ചെയ്തിരുന്നു.
മൃതദേഹങ്ങളില്‍ ബാഹ്യമുറിവുകളൊന്നുമില്ല. സ്വാഭാവിക മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജ്കുമാരിയാണ് ഭക്ഷണം തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ ചെയ്തിരുന്നത്. ആദ്യം മരിച്ചത് രാജ്കുമാരിയാണെന്നാണ് പ്രാഥമിക നിഗനമം. പിന്നാലെ ഭക്ഷണമില്ലാതെ ചമന്‍ലാലും മരിച്ചു. റാണാ പ്രതാപ് ബാഗിലെ കുടുംബവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇരുവരും അവിവാഹിതരായിരുന്നു.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ച രാജ്കുമാരിക്ക് പെന്‍ഷന്‍ ലഭിച്ചിരുന്ന പെന്‍ഷനായിരുന്നു ഏക വരുമാനമാര്‍ഗം. ചമന്‍ലാല്‍ ഇന്‍ഷുറന്‍സ് ഏജന്റായിരുന്നു. സഹോദരങ്ങളെ ഞായറാഴ്ചയാണ് അവസാനമായി ജീവനോടെ കണ്ടതെന്ന് പാല്‍ക്കാരന്‍ മൊഴി നല്‍കി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പാല് നല്‍കാന്‍ തട്ടിവിളിച്ചിട്ടും ആരും പ്രതികരിച്ചില്ല. ബുധനാഴ്ചയും പ്രതികരണമില്ലാതെ വന്നതോടെയാണ് ഇയാള്‍ അയല്‍വാസികളെ വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha


























