മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി, കോന്നിയില്‍ കെ.സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം ഉപതെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം പ്രതീക്ഷിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കുമെന്ന് അറിയുന്നു

കേരളം പിടിച്ചെടുക്കണമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനം ഉള്‍ക്കൊണ്ട്, വരാനിരിക്കുന്ന ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുമായി സംസ്ഥാന ഘടകം. വിജയസാധ്യതയുള്ള മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും എങ്ങനെയും കരകയറാനാണ് ശ്രമം. അതിന്റെ ഭാഗമായി മുസ്്‌ലിം വോട്ട് നിര്‍ണായകമായ മഞ്ചേശ്വരത്ത്, നരേന്ദ്രമോദിയെ പ്രശംസിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടിയേയും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെയും സ്ഥാനാര്‍ത്ഥികളാക്കിയേക്കും. മഞ്ചേശ്വരം സീറ്റിനായി കെ.സുരേന്ദ്രനും ചരട് വലിക്കുന്നുണ്ട്. എന്നാല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സുരേന്ദ്രനെ തഴയാനാണ് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയും മറ്റ് ചിലരും നോക്കുന്നത്. സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. പത്തനംതിട്ടയില്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ കൂടുതല്‍ സുരേന്ദ്രന്‍ പിടിച്ചെന്ന് കാട്ടിയാണ് ആ സീറ്റ് നല്‍കാന്‍ നോക്കുന്നത്.
കുമ്മനം രാജശേഖരന്‍ കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. സി.പി.എം വോട്ടുകള്‍ കെ. മുരളീധരന് വീഴണ് കൊണ്ടാണ് കുമ്മനം അന്ന് പരാജയപ്പെട്ടത്. അതിനാല്‍ ഇത്തവണ കുമ്മനത്തെ ഇറക്കി മണ്ഡലം വീണ്ടെടുക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസം. ശബരിമല വിഷയം ആളിക്കത്തിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉപയോഗിച്ച് സംസ്ഥാനത്ത് വികസന പദ്ധതികള്‍ കൊണ്ടുവരാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അറിയുന്നു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ജനം ആഗ്രഹിക്കുന്നതും അതാണെന്നാണ് വിലയിരുത്തല്‍. അബ്ലുള്ളക്കുട്ടി പ്രധാനമന്ത്രിയുടെ വികസനപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതില്‍ കേന്ദ്രനേതൃത്വത്തിന് അടക്കം സന്തോഷമാണ്. അബ്ദുള്ളക്കുട്ടിയെ മഞ്ച്വേശ്വരത്ത് ഇറക്കിയാല്‍ മുസ്്‌ലിംവോട്ടുകള്‍ സമാഹരിക്കാനാവുമെന്നും കണക്ക് കൂട്ടുന്നു.
നേമത്തിന് പുറമേ വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും കോന്നിയും പിടിച്ചെടുത്താല്‍ നാല് എം.എല്‍.എമാരാകും. ആ മണ്ഡലങ്ങളില്‍ കേന്ദ്രപദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണംകിട്ടാതിരിക്കില്ലെന്ന് ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ കരുതുന്നു. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാനുള്ള നീക്കം നടക്കില്ലെന്നാണ് സൂചന. ശബരിമല വിഷയം കൈകാര്യം ചെയ്തതിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രസിഡന്റ് ശ്രീധരന്‍പിള്ള വലിയ പരാജയമായിരുന്നെന്ന് സംസ്ഥാന നിര്‍വാഹക സമിതിയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അപാകതകള്‍ സംഭവിച്ചു. പ്രസിഡന്റ് തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ നോക്കി. അങ്ങനെ നിരവധി ആരോപണങ്ങളാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം പാര്‍ട്ടിയില്‍ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് അറിയുന്നത്.
പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ സി.പി.എം വോട്ടുകള്‍ കോണ്‍ഗ്രസിന് മറിക്കുന്നതിനെ എങ്ങനെ നേരിടാം എന്ന് സംസ്ഥാന നേതാക്കള്‍ ആലോചിക്കുന്നുണ്ട്. വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായത് വഴി നിരവധി പദ്ധതികള്‍ സംസ്ഥാനത്ത് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. മുരളീധരന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടുന്ന മേഖലയില്‍ വലിയ സാധ്യതകളുള്ള പദ്ധതികള്‍ കൊണ്ടുവന്നാല്‍ പാര്‍ട്ടി മറന്ന് ജനംവോട്ട് ചെയ്യുമെന്ന് ഉറപ്പാണ്. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുരളീധരന് പ്രവാസികാര്യ വകുപ്പ് നല്‍കിയത്.
https://www.facebook.com/Malayalivartha


























