തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ ഗൂഢാലോചന നടത്തി വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച സി.പി.എം വിമത നേതാവ് സി.ഒ.ടി നസീര്‍ ആളത്ര ചില്ലറക്കാരനല്ല

തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഗൂഢാലോചന നടത്തി വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ച സി.പി.എം വിമത നേതാവ് സി.ഒ.ടി നസീര്‍ ആളത്ര ചില്ലറക്കാരനല്ല. പാര്‍ട്ടി അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷയില്‍ ജാതി കോളം കണ്ടതിനെ എതിര്‍ക്കുകയും അത് പൂരിപ്പിക്കാതെ മെമ്പര്‍ഷിപ്പ് പുതുക്കാതിരിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഒരു വര്‍ഷത്തോളം വൈകിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയിസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വടകരയില്‍ മത്സരിക്കുകയും ചെയ്തു. ഇപ്പോഴും പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും നസീറിന് ഒപ്പമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നസീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും സൂചനകളുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിന്റെ ഉള്‍പ്പെടെയുള്ള അക്രമങ്ങളില്‍ ഭയന്നാണ് ജനം കഴിയുന്നതെന്ന് നസീര്‍ ആരോപിക്കുന്നു. തന്നെ നടുറോഡില്‍ ആക്രമിക്കുന്നത് കണ്ട് പരിചയക്കാര് പോലും സഹായിക്കാനെത്തിയില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജീവനില്‍ ഭയമുള്ളത് കൊണ്ടാണ്. സമാധാന അന്തരീക്ഷം പുലര്‍ത്താന്‍ നേതാക്കള്‍ തയ്യാറാകണം. അഭിപ്രായ ഭിന്നത രേഖപ്പെടുത്തുന്നവരെ ആക്രമിച്ച് വരുതിയില്‍ നിര്‍ത്തുക എന്നത് ചില നേതാക്കള്‍ അടുത്തകാലത്തായി സ്വീകരിക്കുന്ന ശൈലിയാണ്. അവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന കുറേ പേരുണ്ട്. കേസുകളും മറ്റ് കാര്യങ്ങളും നേതാക്കള്‍ ഇടപെട്ട് നടത്തുകയോ, രക്ഷപെടുത്തുകയോ ചെയ്യും. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും കാര്യങ്ങള്‍ ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്ന രീതിയിലേക്ക് മാറുന്നു. ഭിന്നാഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തും. ഭീഷണിപ്പെടുത്തും അതിനും വഴങ്ങിയില്ലെങ്കില്‍ ആക്രമിക്കും കൊലപ്പെടുത്തും. അതാണ് നടപ്പെന്ന് നസീര്‍ ആരോപിക്കുന്നു.
പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള അപേക്ഷയില്‍ ജാതിക്കോളം പൂരിപ്പിക്കാതെയാണ് നല്‍കിയതെന്നും എന്നാല്‍ ലോക്കല്‍ സെക്രട്ടറി അത് പൂരിപ്പിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയുമായി അകന്നതെന്നും നസീര്‍ പറയുന്നു. മതമില്ല മാനവികനാണെന്ന് മേനി നടിച്ചത് കൊണ്ട് കാര്യമില്ലെന്നാണ് നസീര്‍ പറയുന്നത്. എന്നാല്‍ നസീര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച് ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചിരുന്നെന്നും അത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നും അറിയുന്നു. വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ വെരിഫിക്കേഷന്‍ പാര്‍ട്ടിയിലെ ചിലര്‍ ഇടപെട്ട് ഒരുവര്‍ഷത്തോളം വൈകിപ്പിച്ചെന്നാണ് ആക്ഷേപം. നേതാക്കളെ കണ്ട് കാര്യം പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പാര്‍ട്ടി നടത്തിയ സമരങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ കേസുകളാണ് വെരിഫിക്കേഷന് തടസ്സമായത്.
പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ പാര്‍ട്ടി കാണിച്ച അലംഭാവത്തില്‍ നസീറിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ താന്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും നസീര്‍ വ്യക്തമാക്കി. പി.ജയരാജനെതിരെ മത്സരിച്ച സമയം നോക്കി തന്നെ ആക്രമിച്ചതിന് പിന്നില്‍ പലരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ ഷംസീറും കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്ന് ആദ്യമേ അറിയാമായിരുന്നു. അതുകൊണ്ടാണ് പി. ജയരാജന് പങ്കില്ലെന്ന് വ്യക്തമാക്കിയത്. ഷംസീറിനെതിരെ നല്‍കിയ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറായിരുന്നു. അതുകൊണ്ടാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാതിരുന്നതെന്നും നസീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























