കാർ മരത്തിലിടിഞ്ഞു മറിഞ്ഞു മരത്തിന്റെ തൊലി പോയതിന്റെ പേരിൽ 3000 രൂപ നഷ്ട പരിഹാരം പിടിച്ചു വാങ്ങി സ്ഥലം കൈയേറിയ ആൾ

കാർ ഇടിച്ച് മരത്തിന്റെ തൊലി നഷ്ടപ്പെട്ടതിന് സഞ്ചാരികളില്‍ നിന്നും 3000 രൂപ പിടിച്ചുവാങ്ങി മരം ഉടമസ്ഥന്‍ എന്നവകാശപ്പെടുന്നയാൾ . മറയൂർ-മൂന്നാർ സംസ്ഥാനപാതയിൽ തലയാറിലാണ് സംഭവം . മരത്തിലിടിച്ച് മറിഞ്ഞ കാറിലെ യാത്രികരായ കര്‍ണാടക സ്വദേശികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത് .
ബെംഗളൂരുവിൽനിന്ന് മറയൂർ വഴി മൂന്നാർ സന്ദർശിക്കാനെത്തിയ അഞ്ചംഗ സംഘത്തിന്റെ കാറാണ് ഞായറാഴ്ച മറിഞ്ഞത്. രാവിലെ തലയാറിലെ കൊടുംവളവിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ വാഹനം ഒരു യൂക്കാലി മരത്തിലിടിച്ചാണ് നിന്നത്. തലയാര്‍ എസ്റ്റേറ്റ് പരിധിയിലുള്ളതാണ് ഈ സ്ഥലം. തുടർന്ന് തലയാർ എസ്റ്റേറ്റിന്റെ പരിധിയിൽ സ്ഥലം കൈയേറിവെച്ചിരിക്കുന്ന സ്വകാര്യ വ്യക്തി യൂക്കാലി മരത്തിന്റെ തോൽ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു .
കാർ മറിഞ്ഞ് തേയിലച്ചെടികൾ നഷ്ടപ്പെട്ടിട്ടും തേയിലക്കമ്പനി അധികൃതർ നഷ്ടപരിഹാരം ആവശ്യപ്പെടാതെ കാർ കയറ്റുന്നതിന് ട്രാക്ടർ വിട്ടുനല്കി സഹായിച്ചു. എന്നാൽ , പണം നല്‍കാതെ അപകടത്തിൽപ്പെട്ട കാര്‍ തിരിച്ചു കയറ്റാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഒടുവില്‍ സഞ്ചാരികളിൽ നിന്നും 3000 രൂപ പിടിച്ചു വാങ്ങിയ ശേഷമാണ് ഇവരെ ഇയാള്‍ പോകാൻ അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയിൽ ഇയാളുടെ ഇതേ സ്ഥലത്തെ വേലിയിൽ വാഹനം തട്ടിയെന്ന് പറഞ്ഞ് മറ്റൊരു കാർ ഇയാള്‍ തടഞ്ഞുവച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.തുടർന്ന് ആ സഞ്ചാരികളിൽ നിന്നും 3000 രൂപ വാങ്ങിയെടുത്തതായി സമീപവാസികൾ പറയുന്നു.
https://www.facebook.com/Malayalivartha


























