ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി നാണംകെട്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരട്ടപ്രഹരമായി മകന്‍ ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റമ്പി നാണംകെട്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരട്ടപ്രഹരമായി മകന്‍ ബിനോയി കോടിയേരിക്കെതിരായ പീഡന പരാതി. ഒരു പക്ഷെ, സെക്രട്ടറി കസേര വരെ തെറിച്ചേക്കാവുന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. പഴയപോലെ പിണറായി- കോടിയേരി അച്യുതണ്ട് അത്ര രസത്തിലല്ല. പല കാര്യത്തിലും ഇരുവരും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണെന്ന കാര്യം അങ്ങാടിപ്പാട്ടാണ്.
കണ്ണൂരിലെ നേതാക്കളുമായും കോടിയേരി അത്ര നല്ല ബന്ധത്തിലല്ലെന്നാണ് അറിവ്. ബിനോയി കോടിയേരിക്കെതിരെ കഴിഞ്ഞതവണ സാമ്പത്തിക ക്രമക്കേട് ഉയര്‍ന്നപ്പോള്‍ നേതാക്കളെല്ലാം മൗനം പാലിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാകാനുള്ള സാധ്യത കുറവാണ്. പാര്‍ട്ടി വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ വരുത്തിവെച്ച നാണക്കേട് ഒരുതരത്തിലും മായ്ക്കാനാകാത്തതാണെന്ന നിലപാടിലാണ് പലരും.
കോടിയേരിയുടെ മക്കളെ നിലയ്ക്ക് നിര്‍ത്തണമെന്ന് മുതിര്‍ന്ന നേതാക്കളില്‍ പലരും മുമ്പ് അനൗദ്യോഗികമായി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ബിനീഷ് മുമ്പ് പല പ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു. പല കേസുകളും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ദുബായില്‍ അയയ്ക്കുകയായിരുന്നു. ബിനോയിയും അവിടെയായിരുന്നു. കുറേക്കാലമായി ഇരുവരും യാതോരു വിവാദങ്ങളും ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ തൃശൂര്‍ സമ്മേളനത്തിനിടെയാണ് ബിനോയിക്കെതിരായ സാമ്പത്തിക ക്രമക്കേട് യു.എ.ഇ പൗരന്‍ ആരോപിച്ചത്. അത് വഷളാക്കാതെ പരിഹരിച്ചു. മകന്റെ ബിസിനസ് കാര്യത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അന്ന് കോടിയേരി അറിയിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ല. എന്ത് രീതിയില്‍ ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക ഏറെ പ്രയാസമായിരിക്കും. സ്ത്രീ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സര്‍ക്കാരായിരിക്കും എന്ന് പറഞ്ഞാണ് അധികാരത്തില്‍ വന്നത്. ജെന്‍ഡര്‍ ഇക്വാളിറ്റ് ലക്ഷ്യം വെച്ച് വനിതാ മതില്‍ പണിതതും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതും എല്ലാം വെള്ളത്തിലാവുന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്.
പാര്‍ട്ടിയുമായോ, നേതാക്കളുമായോ ബന്ധപ്പെട്ട സ്ത്രീ വിഷയത്തിലുള്ള കേസുകളും ആരോപണങ്ങളും പരാതികളും പരിഹരിക്കുന്നത് സ്ത്രീവിരുദ്ധമായി ആണെന്ന ആക്ഷേപവും പൊതുസമൂഹത്തില്‍ ശക്തമാണ്. പാലക്കാട്ട് പി.കെ ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് രാജി സമര്‍പ്പിച്ചിരിക്കുകയാണ്. സംഭവം വിവാദമായതോടെ രാജി സ്വീകരിക്കാതെ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് ഡിവൈഎഫ്‌ഐ. വടക്കാഞ്ചേരിയില്‍ പാര്‍ട്ടി പ്രാദേശിക നേതാവ് അടക്കം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ കാണാന്‍ പോലും സെക്രട്ടറിയും മുഖ്യമന്ത്രിയും തയ്യാറായില്ല. ടി പി ചന്ദ്രശേഖരന്റെ വിധവയായ കെ.കെ.രമ അവിഹിത ബന്ധം പുലര്‍ത്തുന്നു എന്ന് ആരോപിച്ച്, അവരെ സൈബര്‍ ഇടത്തില്‍ ആക്രമിച്ച് മാനം കെടുത്തിയ അണികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്നണി കണ്‍വീനര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് പ്രസംഗിച്ചതിനെ ന്യായീകരിച്ച പാര്‍ട്ടി അച്ചടക്കനടപടികള്‍ എടുത്തില്ല. അങ്ങനെ എല്ലാതരത്തിലും സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും സ്ത്രീകള്‍ ഇരയായ പരാതി നല്‍കുമ്പോള്‍ അത് ഒതുക്കി തീര്‍ക്കുകയും ചെയ്യുകയാണ് സി.പി.എം. പി.കെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പെണ്‍കുട്ടി നല്‍കിയ പരാതി പൊലീസിന് കൈമാറാന്‍ തയ്യാറായില്ല. അങ്ങനെ നിരവധി ആക്ഷേപങ്ങളും നിലവിലുണ്ട്. അതിനൊക്കെ പുറമേയാണ് വിവാഹിതനായ ബിനോയിക്ക് മറ്റൊരു യുവതിയില്‍ എട്ട് വയസ്സുള്ള മകനുണ്ടെന്ന പരാതി. പരാതിയില്‍ താന്‍ ഉറച്ച് നില്‍ക്കുന്നെന്ന് യുവതി ആവര്‍ത്തിച്ചിരിക്കുകയാണ്. മാത്രമല്ല ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും വ്യക്തമാക്കി. ഈ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ കോടിയേരി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
https://www.facebook.com/Malayalivartha


























