തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത്. കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര എന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
'നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരിവിതറുന്നത് എന്നും ബിന്ദുകൃഷ്ണ വിമർശിച്ചു.
ബിന്ദു കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവുകള്‍ നിരത്തിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നോട്ടുകള്‍ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയില്‍ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താന്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്.
കഴിഞ്ഞ വര്‍ഷം ശ്രീ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോള്‍ സംരക്ഷിച്ചത് സംസ്ഥാന സര്‍ക്കാരാണ്. തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാര്‍, എംഎല്‍എ മാര്‍, പാര്‍ട്ടി സെക്രട്ടറി, അവരുടെ മക്കള്‍, ബന്ധുക്കള്‍ എന്നിവരെയൊക്കെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്. ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് എന്നും ബിന്ദുകൃഷ്‌ണ ഫേസ്ബുക്കിൽ കുറിച്ചു.
ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സര്‍ നല്‍കിയ പീഢന പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി വ്യക്തമാക്കി. ഇത് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല. എന്നാല്‍ പി.ബി അംഗത്തിന്റെ മകനെതിരെ ആരോപണം ഉയര്‍ന്നതിനാല്‍ അതില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കും. അല്ലാതെ കേസില്‍ ഇടപെടില്ല. പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. യുവതി മുംബയ്‌ലാണ് പരാതി നല്‍കിയിരിക്കുന്നത്. ആരോപണവിധേയര്‍ കേസിനെ നിയമപരമായി നേരിടണമെന്നും യെച്യൂരി ആവശ്യപ്പെട്ടു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടുതല്‍ പ്രതിരോധത്തിലായി. ബിനോയ് കോടിയേരിക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നതിനാലാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ആദ്യമേ വ്യക്തമാക്കിയത്.
ദുബായിയില്‍ ബാര്‍ ഡാന്‍സ് ജീവനക്കാരിയായിരുന്ന യുവതിയാണ് ബിനോയിക്കെതിരേ മുംബൈ ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. ഇതോടെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നും ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2009 മുതല്‍ 2018 വരെ വിവാഹ വാഗ്ദാനം നല്‍കി ബിനോയി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ദുബായില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്ബോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെവച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നത്. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് യുവതി പറയുന്നു. 2009 നവംബറില്‍ താന്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറി. ഇതിനിടെ ബിനോയി പതിവായി ദുബായില്‍ നിന്നും മുംബൈയില്‍ വന്നുപോയിരുന്നുവെന്നും എല്ലാ മാസവും പണം അയച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ബിനോയി നിഷേധിച്ചു. യുവതിയെ അറിയാമെന്നും പരാതി നിയമപരമായി നേരിടുമെന്നുമാണ് ബിനോയിയുടെ വാദം.
https://www.facebook.com/Malayalivartha


























