രണ്ടാം ഭർത്താവിനൊപ്പം താമസമാക്കിയ അദ്ധ്യാപിക നാലാം മാസം പ്രസവിച്ചതിന് ജോലിയിൽ നിന്ന് പുറത്താക്കി സ്കൂൾ അധികൃതരുടെ ക്രൂരത; പിടിഎ മീറ്റിങ്ങില്‍ അധ്യാപകരും രക്ഷിതാക്കളും അപമാനിച്ചെന്ന് അധ്യാപികയുടെ പരാതി

മലപ്പുറം കോട്ടക്കലിലെ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി പരാതി. വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന്റെ പേരിലാണ് അധ്യാപികയ്‌ക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്ന യുവതി ആദ്യ വിവാഹ ബന്ധം വേര്‍പെടുത്താനുള്ള നടപടികള്‍ വൈകിയതോടെ രണ്ടാം വിവാഹം വൈകുകയായിരുന്നു. ഇതിനിടെ അദ്ധ്യാപിക നിയമപരമായി വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ രണ്ടാം ഭർത്താവിനൊപ്പം താമസിക്കുകയും ഗർഭിണയാവുകയും ചെയ്തു.
തുടര്‍ന്ന് 2018 ജൂണില്‍ ഇവര്‍ വിവാഹിതരായി. വിവാഹത്തിന് നാല് മാസത്തിന് ശേഷം പ്രസവാവധിയ്ക്കായി അപേക്ഷിച്ചു. അവധിയ്ക്ക് അപേക്ഷിച്ച് രണ്ടാം ദിവസമായിരുന്നു പ്രസവം. തുടർന്ന് 2019 ജനുവരിയില്‍ അവധി കഴിഞ്ഞ തിരികെ എത്തിയ അധ്യാപികയ്ക്ക് സ്‌കൂളില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായത്. ഇതോടെ യുവതി കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിൽ പ്രതിയുമായി എത്തുകയായിരുന്നു. പിടിഎ മീറ്റിങ്ങില്‍ വെച്ച് അധ്യാപകരും രക്ഷിതാക്കളും തന്നെ ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ 33 കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം പ്രസവാവധിയ്ക്ക് അപേക്ഷിച്ചു എന്നാരോപിച്ച് സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ തിരികെ എടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അധ്യാപിക ബാലാവകാശ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മീഷന്‍ ഡെല്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പ്രകാരം അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതരോട് നിര്‍ദേശം നല്‍കി. എന്നാല്‍ ഡിഡിഇ യുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഹെഡ്മാസ്റ്ററും പിടിഎ അധികൃതരും തയാറായില്ല.
ഡിഡിഇയുടെ തീരുമാനം നടപ്പിക്കണം എന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരെ സമീപിച്ചെന്നും എന്നാല്‍ മീറ്റിങ്ങില്‍ വെച്ച് തന്നെ ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും അധ്യാപിക പറയുന്നത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പിടിഎ മീറ്റിങ്ങില്‍ വെച്ച് സംസാരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അവകാശമില്ല. തന്റെ പ്രസവകാലത്തെക്കുറിച്ച് പറഞ്ഞ് അവര്‍ എന്തിനാണ് ബുദ്ധിമുട്ടുന്നത് എന്നാണ് അധ്യാപികയുടെ ചോദ്യം. അധ്യാപികയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























