ഇരുട്ട് മൂടിയ കണ്ണുകളെയും വെറുതെ വിടാത്ത മനുഷ്യൻ... അന്ധനായ ലോട്ടറി വിൽപ്പനക്കാരനെ പറ്റിച്ച് ലോട്ടറി ടിക്കറ്റ് കെട്ടുകളുമായി മുങ്ങിയ എറണാകുളം സ്വദേശിയെ കുടുക്കി പോലീസ്; സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആയിരുന്നു കണ്ണുകാണാത്തവരോടുള്ള മനുഷ്യന്റെ ക്രൂരത. അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും മറ്റൊരാൾ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നതായിരുന്നു. പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരുന്നത്. തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരന്റ കയ്യിൽ നിന്നാണ് 23 ടിക്കറ്റുകൾ ഇയാൾ മോഷ്ടിച്ചത്. വിൽപ്പനക്കരന്റെ ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് ലോട്ടറി വാങ്ങി മറുവശത്തേക്ക് ചരിഞ്ഞ് എണ്ണിനോക്കുന്നതും അടുത്തൊന്നും ആരുമില്ലെന്നറിഞ്ഞതോടെ അയാൾ ടിക്കറ്റുകൾ മോഷ്ടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വിൽപ്പനക്കാരൻ ഇതൊന്നും അറിയാതെ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 9.50നായിരുന്നു സംഭവം.
വില്‍പനക്കാരന്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയതിന് പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ മോഷ്ടാവിനെതിരെ പ്രതിഷേധം ശക്തമായി. ഇയാൾക്കെതിരെ നടപടിയെടുക്കാനും മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. വലിയ രീതിയിലുള്ള രോഷമാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇയാളെ വെറുതേ വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 'ആരുടെ മുന്നിലും കൈ നീട്ടാതെ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നവരെ പറ്റിക്കുന്നവനെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ട് വരാൻ കഴിയട്ടെ' എന്നാണ് മറ്റൊരാൾ കുറിച്ചത്.
തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തമ്പാനൂർ സെൻറൽ ബസ് സ്റ്റാൻ്റിൽ വർഷങ്ങളായി ലോട്ടറി കച്ചവടം നടത്തുന്ന വാഴച്ചൽ ചിറയാണിക്കര ഗീതാഭവനിൽ സുരന്റെ പക്കൽ നിന്നാണു ലോട്ടറി തട്ടിയെടുത്തത്.ഈ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ കെഎസ്എഫ്ഇ ഓഫിസിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യം പൊലീസ് പുറത്തുവിട്ടു. തട്ടിയെടുത്ത ആൾ ദീർഘദൂര സർവീസ് നടത്തുന്ന ബസിൽ കയറി പോയെന്നായിരുന്നു ആദ്യ നിഗമനം. 640 രൂപ വിലമതിക്കുന്ന 23 ടിക്കറ്റുകളായിരുന്നു നഷ്ടമായത്.
ദൃശ്യങ്ങൾ ഇങ്ങനെ...
സുരനിൽ നിന്നു ബ്രൗൺ ടീഷർട്ടു ധരിച്ച ഒരു യുവാവ് ടിക്കറ്റ് വാങ്ങുന്നതിനിടെയാണ് പ്രതിയുടെ വരവ്. നീല ജീൻസ് പാന്റും വെള്ളയും ഇളം നീലയും കറുപ്പും വരയുള്ള ടീഷർട്ടും കയ്യിൽ മൊബൈൽ ഫോണും തോളിൽ ബാഗുമായി എത്തിയ പ്രതി സുരന്റെ കയ്യിൽ നിന്നു ഒരു കെട്ട് ലോട്ടറി എടുത്തു.ശേഷം ടിക്കറ്റു വാങ്ങാനെത്തിയ യുവാവ് പോകുന്നതുവരെ കാത്തുനിൽപ്പ്. അയാൾ പോയ ഉടൻ ഒരു നിമിഷത്തിനുള്ളിൽ പരിസരമാകെ കണ്ണോടിച്ചു തട്ടിയെടുത്ത ടിക്കറ്റുമായി ധൃതിയിൽ നടന്നു നീങ്ങി. ടിക്കറ്റ് വാങ്ങിയ ആൾ ചില്ലറ വാങ്ങാൻ പോയെന്നാണു സുരൻ ആദ്യം കരുതിയത്.പലരും അത്തരത്തിൽ ചെയ്യാറുണ്ട്.പക്ഷേ ഇയാൾ ഒന്നും മിണ്ടാതെ പോയത് സംശയത്തിനിടയാക്കി. കാര്യമറിഞ്ഞു ആളുകൾ കൂടും മുൻപേ ലോട്ടറി തട്ടിയെടുത്തയാൾ മുങ്ങി.
പക്ഷെ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കഴിഞ്ഞ ദിവസം രാത്രി തന്നെ തിരുവനന്തപുരത്തെ ആര്‍പിഎഫ് സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്ന നിലയില്‍ ഇയാളെ റെയില്‍വേ പൊലീസ് പിടികൂടി. എറണാകുളം സ്വദേശി സുനിലിനെയാണ് പൊലീസിനെ പിടികൂടിയത്. ഇയാള്‍ സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ആളാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ ഇപ്പോള്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha
























