ഫിഫ ലോകകപ്പ്.. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വൻ ജയം... അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി, ചരിത്രതാളുകളിൽ ഇടംപിടിച്ച് മെസ്സി

2026 ഫിഫ ലോകകപ്പിൽ ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വൻ ജയം. ഗ്രൂപ്പ് ജെ-യിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. നായകൻ ലയണൽ മെസ്സിയുടെ ഹാട്രിക്കാണ് അർജന്റീനയ്ക്ക് മികച്ച ജയം സമ്മാനിച്ചത്.
കളി ആരംഭിച്ച് ഏതാനും മിനിറ്റുകൾ പിന്നിട്ടതോടെ ചരിത്രതാളുകളിൽ ഇടംപിടിച്ച് മെസ്സി . ആറ് ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോൾ താരം എന്ന റെക്കോഡാണ് സ്വന്തമാക്കിയത്.
പിന്നാലെ മൂന്ന് ഗോളുകൾ നേടി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡും (16 ഗോളുകൾ) സ്വന്തമാക്കി. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ് മെസ്സിക്കൊപ്പം ഈ റെക്കോഡ് പങ്കിടുന്നത്.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ കാൻസസ് സിറ്റി സ്റ്റേഡിയത്തെ ആവേശക്കടലാക്കി അർജന്റീനയുടെ ആദ്യ ഗോൾ പിറന്നു. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ ബോക്സിന് പുറത്തു നിന്ന് മെസ്സി ഉതിർത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാനെ കാഴ്ചക്കാരനാക്കി, പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറി. ഈ ഗോളോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് കഴിഞ്ഞു.
60-ാം മിനിറ്റിലാണ് അടുത്ത ഗോൾ വന്നത്. മാക് അലിസ്റ്ററിന്റെ ലോങ് റേഞ്ചർ അൾജീരിയൻ കീപ്പർ തട്ടിയകറ്റിയപ്പോൾ, റീബൗണ്ടിൽ നിന്നും പന്ത് പിടിച്ചെടുത്ത് മെസ്സി തന്റെ രണ്ടാം ഗോൾ നേടി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ 15 ഗോളുകൾ നേടിയ ബ്രസീൽ താരം റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി. 16 മിനിറ്റുകൾക്കുശേഷം ഈ റെക്കോഡും തകർത്തു. 76-ാം മിനിറ്റിലാണ് ഹാട്രിക്കും ക്ലോസെയുടെ റെക്കോഡിനൊപ്പമെത്തുകയും ചെയത് ഗോൾ പിറന്നത്. നികോ ഗോൺസാലസിന്റെ അസിസ്റ്റിൽനിന്ന് ബോക്സിന് വെളിയിൽ നിന്നുള്ള മറ്റൊരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ മെസ്സി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് പൂർത്തിയാക്കി.
ഈ ഹാട്രിക്കോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) എക്കാലത്തെയും വലിയ റെക്കോർഡിനൊപ്പം ലയണൽ മെസ്സി എത്തിച്ചേർന്നു.
മത്സരത്തിന്റെ 78-ാം മിനിറ്റിൽ സ്റ്റേഡിയത്തിലെ മുഴുവൻ കാണികളുടെയും എഴുന്നേറ്റുനിന്നുള്ള ആദരവോടെയാണ് (Standing Ovation) മെസ്സി കളംവിട്ടത്.
"
https://www.facebook.com/Malayalivartha

























