ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില; സ്വന്തം മണ്ഡലത്തിൽപോലും പ്രശ്നത്തിന് പരിഹാരം കിട്ടാതെ വലഞ്ഞ് കുടുംബം തെരുവിലേയ്ക്ക്
ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തിൽപോലും വിലയില്ലാത്ത കാഴ്ചയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കെട്ടിടാനുമതി ലഭിക്കാതെ ആത്മഹത്യ ചെയ്ത സംഭവം നിലനിൽക്കെയാണ് സമാനമായ അനുഭവവുമായി ഒരു ബീഡി തൊഴിലാളി രംഗത്ത് എത്തിയിരിക്കുന്നത്.
പിണറായി വിജയന്റെ വീടിനടുത്ത് താമസിക്കുന്ന ബീഡിത്തൊഴിലാളിയായ സുരേന്ദ്രന്‍ കടംവാങ്ങി നിര്‍മ്മിച്ച കടമുറിക്ക് നാലുവര്‍ഷമായിട്ടും വേങ്ങാട് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയിട്ടും യാതൊരുവിധ വഴിയുമില്ലാതെയാണ് കുടുംബം തെരുവിലെത്തി നിൽക്കുന്നത്.
ഓരോ തവണയും ഓരോ കാരണം പറഞ്ഞാണ് സുരേന്ദ്രനേയും ഭാര്യ സുജിലയേയും ഉദ്യോഗസ്ഥര്‍ മടക്കി അയക്കുന്നത്. മുഖ്യമന്ത്രിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും പഞ്ചായത്തിന് കുലുക്കമില്ല. രണ്ടു ഭാഗത്തും റോഡുള്ള രണ്ടരസെന്റ് സ്ഥലം. അവിടെ രണ്ടുമുറി കടയിൽ എന്തേലും സംരംഭം തുടങ്ങണം എന്നതായിരുന്നു ഈ കുടുംബത്തിന്റെ ആഗ്രഹം. 2014 ല്‍ കെട്ടിട നിര്‍മാണത്തിന് അനുമതി ചോദിച്ചപ്പോള്‍ പഞ്ചായത്ത് പറഞ്ഞു സമീപത്തുള്ള റോഡ് പൊതുവഴിയാണ് മൂന്ന് മീറ്റര്‍ വിടണമെന്ന്. എന്നാല്‍ അത് സ്വകാര്യ റോഡാണെന്ന് കുടുംബം തെളിയിച്ചതോടെ നിര്‍മാണം തുടങ്ങാന്‍ അനുമതി കൊടുത്തു. കെട്ടിടം പൂര്‍ത്തിയാക്കി.
രണ്ട് വര്‍ഷം മുമ്പ് നമ്പറിന് അപേക്ഷിച്ചു. അപ്പോള്‍ പറഞ്ഞു കടയുടെ മറ്റൊരു ഭാഗത്ത് പന്ത്രണ്ട് സെന്‍റീമീറ്റര്‍ സ്ഥലം കയ്യേറിയെന്ന്. ടൗണ്‍ സര്‍വെയര്‍ അളന്നപ്പോള്‍ കയ്യേറ്റമില്ല. പിന്നീട് വീണ്ടും അപേക്ഷയുമായി ചെന്നു. അപ്പോള്‍ പറഞ്ഞു മുന്നിലുള്ള അഞ്ചരക്കണ്ടി–തലശേരി റോഡ് കയ്യേറിയെറിയെന്ന്. താലൂക്ക് സര്‍വെയര്‍ അളന്നു. കയ്യേറ്റമില്ല. ഇപ്പോള്‍ പറയുന്നു സ്കെച്ചുമായി വരണമെന്ന്. സഖാവെ ഈ പ്രശ്നമൊന്ന് പരിഹരിച്ചുതരണമെന്ന് പറഞ്ഞുകൊണ്ട് രണ്ട് തവണയാണ് കീഴത്തൂരിലെ ഈ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ലോണിനൊപ്പം സമ്പാദിച്ചതത്രയും ചേര്‍ത്ത് ജീവിക്കാന്‍ കണ്ടെത്തിയ വഴി ചുവപ്പുനാടയില്‍ കുടുങ്ങിയത്. ഇത്തരത്തിൽ സമാനമായ സംഭവ വികാസങ്ങൾ കൂടുതൽ എത്തിപ്പെടുമെന്നു പിന്നെയും പിന്നെയും കേരളസമൂഹത്തെ ഓർമ്മപ്പെടുത്തുന്നതാണ് ബീഡിതൊഴിലാളിയും പ്രവാസിയായ സാജനും.
https://www.facebook.com/Malayalivartha