പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയുടെ രാജി. പ്രവാസികൾക്കായി കേരളത്തിന്‍റെ പൊതുകാര്യങ്ങളിൽ പുറത്തുള്ള കേരളീയരെക്കൂടി കേൾക്കാനും അവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കാനുമുള്ള വേദിയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ ലോകകേരളസഭ രൂപീകരിച്ചത്. പ്രവാസികളോടുള്ള സംസ്ഥാനസർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ചെന്നിത്തല അറിയിക്കുകയായിരുന്നു.
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും സിപിഎമ്മിനെയും സംരക്ഷിക്കുന്ന നിലപാടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ സ്വീകരിച്ചത്. പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമർശിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു.
സാജന്‍റെ വ്യവസായ സംരഭത്തിന് നഗരസഭ അനുമതി നിഷേധിച്ചപ്പോൾ പി ജയരാജനോട് പരാതിപ്പെട്ടതാണ് ശ്യാമളയുടെ വിരോധത്തിന്‍റെ കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സാജൻ കണ്ണൂരിലെ സിപിഎം വിഭാഗീയതയുടെ ഇരയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമർശനം.
പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യംകൂടിയാലും മരണമാണ് എന്നുള്ള അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് കെ.എം.ഷാജി എംഎല്‍എ വിമർശിച്ചു. ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.
വസായിയുടെ കുടുംബം പി.ജയരാജനെ സന്ദർശിക്കുകയും ഓഡിറ്റോറിയത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് കെട്ടിടത്തിന് അനുമതി നിഷേധിക്കപ്പെടാൻ കാരണമായത്. സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് പ്രവാസിയുടെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ ജീവിതവും ഓരോ ഫയലാണെന്നും കെ.എം.ഷാജി പറഞ്ഞു.
എന്നാൽ പി. ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ കടന്നാക്രമിക്കേണ്ട എന്ന് മുഖ്യമന്ത്രി സഭയിൽ ഇതിന് മറുപടി നൽകുകയായിരുന്നു. ഇത്തരം ബിംബങ്ങൾ ഉപയോഗിച്ച് ആക്രമണം മുൻപും ഉണ്ടായിട്ടുണ്ട്.അത് വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച് കൊണ്ട് മാന്യമായി ജീവിക്കുന്നവരെ അപമാനിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ആന്തൂരിലെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കുറ്റവാളികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം ഉണ്ടായിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി തന്നെ ബിംബമായി മാറിയിരിക്കുകയാണെന്ന് തിരിച്ചടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിഗ്രഹങ്ങള്‍ ആരാണെന്നും വിഗ്രഹഭഞ്ജകര്‍ ആരാണെന്നും എല്ലാവര്‍ക്കുമറിയാമെന്നും ബിനോയ് കോടിയേരി വിഷയം പരാമര്‍ശിച്ച് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha