ശ്രീകേരളവര്‍മ കോളേജില്‍ ശബരിമല അയ്യപ്പനെ വിവാദമാകും വിധം ചിത്രീകരിച്ച ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്.എഫ്.ഐ.യ്‌ക്കെതിരേ പ്രതിഷേധം ശക്തം
ശ്രീകേരളവര്‍മ കോളേജില്‍ ശബരിമല അയ്യപ്പനെ വിവാദമാകും വിധം ചിത്രീകരിച്ച ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്.എഫ്.ഐ.യ്‌ക്കെതിരേ പ്രതിഷേധം ശക്തം. എന്നാല്‍, ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് എസ്.എഫ്.ഐ. അറിയിച്ചു. എങ്കിലും, ബോര്‍ഡ് നീക്കുകയാണെന്ന് അവര്‍ അറിയിച്ചു.
രാവിലെ ഒന്‍പതോടെ സ്ഥാപിച്ച ബോര്‍ഡുകള്‍ അരമണിക്കൂറിനുള്ളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍തന്നെ നീക്കംചെയ്തു. ശബരിമല സ്ത്രീപ്രവേശനത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള വിവരണസഹിതം നവാഗതരെ സ്വാഗതം ചെയ്യുന്ന ചിത്രത്തിലാണ് അയ്യപ്പനെ ചിത്രീകരിച്ചത്. എസ്.എഫ്.ഐ.യുടെ പേരിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഈ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേരളവര്‍മ യൂണിറ്റിനോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്നും എസ്.എഫ്.ഐ.യെ ആക്രമിക്കുന്നതിനായി ബോധപൂര്‍വം ചിത്രം ഉപയോഗിച്ചതാണെന്നും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പറഞ്ഞു.
ഒരു മതത്തെയോ വ്യക്തിയെയോ തെറ്റായ ദിശയില്‍ ചിത്രീകരിക്കുന്നത് എസ്.എഫ്.ഐ.യുടെ നയമല്ല. കള്ളപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഇത്തരം സംഭവങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്നും എസ്.എഫ്.ഐ. തൃശ്ശൂര്‍ ഏരിയാ കമ്മിറ്റിയും അറിയിച്ചു. അയ്യപ്പനെ കൂടാതെ ശിവനെ ചിത്രീകരിക്കുന്ന മറ്റൊരു ബോര്‍ഡും കോളേജില്‍ സ്ഥാപിച്ചിരുന്നു. ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
അതേസമയം വി ടി ബല്‍റാമും ശ്രീധരന്‍ പിളളയും അടക്കമുളളവര്‍ എസ്എഫ്‌ഐക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. എസ്എഫ്‌ഐ കേരള വര്‍മ്മ യൂണിറ്റിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത് എത്തി. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ''എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ #അയ്യപ്പപ്രസവബോർഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്. ഇപ്പോ എന്തായി? അത് ഷെയർ ചെയ്തവരൊക്കെ ചമ്മിപ്പോയില്ലേ?''.
ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയും ബോർഡിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ശ്രീധരൻ പിളളയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ലളിതകലാ അക്കാദമി കാർട്ടൂൺ വിവാദ സമയത്ത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ ചോദ്യമുയർന്നിട്ട് തികച്ച് പത്തുദിവസമായിട്ടില്ല. കേരളവർമ്മ കോളേജിൽ ഹിന്ദു സമൂഹത്തിന്റെ ആരാധന മൂർത്തിയെ അവഹേളിച്ചു കൊണ്ട് എസ്.എഫ്.ഐ ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
നേതാക്കന്മാർക്ക് പേടിയുള്ള താടിയുള്ള അപ്പന്മാർ ആരാണെന്ന് ചുടുചോറു വാരുന്ന കുട്ടിസഖാക്കന്മാർക്ക് നന്നായറിയാം. അതു കൊണ്ടാണവർ മറ്റുള്ളവരുടേത് ചാഞ്ഞ മരമെന്നു കരുതി ചാടിക്കയറുന്നതും ഇതുപോലെയുള്ള പ്രകോപനങ്ങൾ കാണിക്കുന്നതും.
തൃപ്പൂണിത്തുറയിലെ പൂർണത്രയീശ ക്ഷേത്രവും തൃശൂർ വടക്കുന്നാഥ ക്ഷേത്രവും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ കോളേജിലാണ് ഈ തോന്നിവാസം കാണിച്ചിരിക്കുന്നത്. ഇവിടെയൊക്കെ പോയി ഭഗവാനെ തൊഴുന്ന വിശ്വാസികൾക്ക് കോളേജിന്റെ ചുമതലയുള്ള ദേവസ്വം ബോർഡ് എന്തു വിലയാണ് നൽകുന്നതെന്ന് വിശ്വാസികൾക്ക് അറിയേണ്ടതുണ്ട്. ഇതിൽ വേണ്ട നടപടികളെടുക്കുകയും ഉത്തരവാദികളെ കോളേജിൽ നിന്ന് പുറത്താക്കുകയും വേണം.
ലോകത്ത് തന്നെ ഇല്ലാതാവുകയും ഇന്ത്യയിൽ ചക്രശ്വാസം വലിക്കുകയും ചെയ്യുന്ന ഒരു പാഴ് പ്രത്യയശാസ്ത്രത്തിന്റെ വികല സന്താനങ്ങൾക്ക് എന്തും ചെയ്യാനുള്ളതല്ല പാവപ്പെട്ടവന്റെ ആരാധനാ മൂർത്തികളും വിശ്വാസങ്ങളും.
താടിയുള്ള അപ്പന്മാരെ കാണുമ്പോൾ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതും ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂർത്തികളെ അവഹേളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അസുഖത്തിനു മാർക്സിസ്റ്റ് പാർട്ടി സ്വന്തമായി മരുന്നു കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ത്രിപുരയിലും ബംഗാളിലും ചെയ്തതു പോലെ ജനങ്ങൾ മരുന്നു കണ്ടു പിടിക്കുന്ന കാലം വിദൂരമല്ല.
https://www.facebook.com/Malayalivartha