ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും
ബീഹാര്‍ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗി ചൂഷണം നടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. മുംബയ് ഒഷിവാര പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട ശേഷം ഇന്നലെ വിധി പറയേണ്ടതായിരുന്നു. എന്നാല്‍ ജഡ്ജ് അവധിയായതിനാല്‍ വ്യാഴാഴ്ചയേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. വഞ്ചന, പീഡനം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ബിനോയി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുംബയ് പൊലീസ് തലശ്ശേരിയിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാനായി അവര്‍ കേരളത്തില്‍ കുറേ ദിവസം താമസിക്കുകയും ചെയ്തിരുന്നു.
ബിനോയി എവിടെയാണെന്ന് സംബന്ധിച്ച് കേരളാ പൊലീസിനോ, മുംബയ് പൊലീസിനോ യാതൊരു വിവരവുമില്ല. പിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും അറിയില്ല. കോടിയേരി കഴിഞ്ഞയാഴ്ച ആയൂര്‍വേദ ചികിത്സ തേടിയിരുന്ന സ്വകര്യആശുപത്രിയില്‍ ബിനോയി എത്തിയിരുന്നെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജാമ്യം ലഭിച്ചില്ലെങ്കില്‍ കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ട്. അതേസമയം യുവതിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് അറിയുന്നു. യുവതി ആവശ്യപ്പെട്ട പണം നല്‍കാനില്ലെന്നും അതുകൊണ്ടാണ് നിയമപരമായി നേരിടാന്‍ ബിനോയി തയ്യാറായതെന്ന് കോടിയേരി പറഞ്ഞു. വിവാദം ഏറെ നാള്‍ നീട്ടിക്കൊണ്ട് പോകാതെ എങ്ങനെയും ഒതുക്കി തീര്‍ക്കാനാണ് പാര്‍ട്ടി കോടിയേരിക്ക് നല്‍കിയ നിര്‍ദ്ദേശമെന്ന് അറിയുന്നു. അതിനാല്‍ യുവതിയുടെ അഭിഭാഷകനുമായി ചില പ്രമുഖര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കവിയൂര്‍, കിളിരൂര്‍ പീഡനക്കേസുകളില്‍ ബിനോയിക്കെതിരെ ആരോപണം ഉയര്‍ന്നെങ്കിലും അതൊന്നും തെളിയിക്കാനായില്ല. യു.എ.ഇ പൗരന്‍ മര്‍സൂഖിയില്‍ നിന്ന് പണം കടം വാങ്ങിയ ശേഷം അവിടം വിട്ട സംഭവത്തില്‍ ആദ്യം ബിനോയി യാത്രാ വിലക്ക് നേരിട്ടു. പിന്നീട് മര്‍സൂഖി സി.പി.എം കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കി. അവിടെ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ കേരളത്തില്‍ പരാതി നല്‍കാന്‍ എത്തുകയായിരുന്നു. വാര്‍ത്താസമ്മേളനം വിളിച്ച സകല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് മര്‍സൂഖിയുടെ അഭിഭാഷകന്‍ പറയുകയും തിരുവനന്തപുരം പ്രസ്‌ക്ലബില്‍ അതിനായി പണം അടയ്ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രമുഖ പ്രവാസി വ്യവസായി ഇടപെട്ട് പണം നല്‍കുകയായിരുന്നു. അങ്ങനെയാണ് ആ കേസ് ഒതുക്കി തീര്‍ത്തത്. എന്നാല്‍ അത്തരം ഇടപെടലുകളൊന്നും ബീഹാര്‍ യുവതി നല്‍കിയ കേസില്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.
പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴേ ഒതുക്കീതീര്‍ക്കാമായിരുന്നു എന്നാണ് യുവതിയുടെ പരാതിയും അവര്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മധ്യസ്ഥശ്രമം നടത്തിയ മലയാളി അഭിഭാഷകന്‍ ശ്രീജിത്തിന്റെ പ്രതികരണവും ഇതാണ് ഉറപ്പാക്കുന്നത്. തനിക്കും മകനും ജീവിക്കാന്‍ അഞ്ച് കോടി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അത് നല്‍കിയില്ലെന്ന് മാത്രമല്ല, ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യം അഭിഭാഷകനായ ശ്രീജിത്ത് അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ആരും തയ്യാറായില്ല. കോടിയേരിക്കും കുടുംബത്തിനും മാത്രമല്ല സി.പി.എമ്മിനും കൂടിയാണ് അതിന്റെ തലവേദന ഏറ്റുവാങ്ങേണ്ടിവരുന്നത്.
https://www.facebook.com/Malayalivartha