കടലിനു കാവലാളായി കടൽമക്കൾ; കോസ്റ്റൽ പോലീസ് വാർഡന്മാരായി പരിശീലനം പൂർത്തിയാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
കേരളത്തെ പ്രളയത്തിൽ നിന്നു കരകയറ്റിയ കടലിന്റെ മക്കൾ യൂണിഫോം അണിഞ്ഞു തീരം കാക്കാൻ ഇറങ്ങുകയാണ്. തൃശൂർ രാമവർമ പൊലീസ് അക്കാദമിയിൽ നിന്നുമാണ് കോസ്റ്റൽ വാർഡൻമാരായി 177 പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പരിശീലനം പൂർത്തിയാക്കിയത്. 30 ന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ച് ഇവരെ തീരദേശ കാവലിനു നിയോഗിക്കുന്നതാണ്.
ഓഖി എന്ന മഹാദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികൾ അവരുടെ മനോധൈര്യം തെളിയിച്ചത് പ്രളയത്തിലൂടെയാണ് എന്നത് വ്യക്തമാണ്. അതിനാൽ തന്നെയാണ് കടലിന്റെ ഊടും പാവുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ വാർഡന്മാരാക്കുവാൻ തീരുമാനിച്ചതും. വെള്ളത്തിൽ വീണയാളെ ചുമലിലേറ്റി 50 മീറ്റർ കടലിലൂടെ നീന്തും. തകർന്ന ബോട്ടുകളിൽ നിന്നു കടലിൽ വീണവരെ രക്ഷിക്കാൻ ആഴങ്ങളിലേക്ക് ഊളിയിടും. സമുദ്രാതിർത്തി ലംഘിച്ചെത്തുന്ന കപ്പലുകളും ബോട്ടുകളും പിടിച്ചെടുക്കാൻ കടലിന്റെ കാവലാളാകും.
പ്രളയക്കടലിൽനിന്നും ഓഖി ദുരന്തത്തിൽ നിന്നും ആയിരക്കണക്കിനു പേരെ കൈപിടിച്ചു കയറ്റിയ മത്സ്യത്തൊഴിലാളികളെ 4 മാസം മുൻപാണു കോസ്റ്റൽ പൊലീസ് വാർഡന്മാരായി പരിശീലനത്തിനു നിയോഗിച്ചത്. 200 മീറ്റർ കടലിൽ നീന്തൽ, ഒരാളെ ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തൽ തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങൾ വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്നാണ് 177 പേരെ തിരഞ്ഞെടുത്തത്. 5 പേർ വനിതകളാണ്. കോസ്റ്റ് ഗാർഡിൽ നിന്നു വിരമിച്ച ഓഫിസർമാരുടെ സംഘം കടൽ രക്ഷാപ്രവർത്തനത്തിന് ഊന്നൽ നൽകി പ്രത്യേക പരിശീലനം ലഭ്യമാക്കി.
ദിവസവും 6 മണിക്കൂർ വരെ വെള്ളത്തിൽ ചെലവഴിച്ചായിരുന്നു പരിശീലനം. 9 ജില്ലകളിലെ 15 തീരദേശ പൊലീസ് സ്റ്റേഷനുകളിലാകും ഇവരുടെ നിയമനം. ബോട്ടുകളും കപ്പലുകളും മുങ്ങിയാൽ രക്ഷാപ്രവർത്തനം നടത്തുന്നതിലാകും ഇവരുടെ മികവ്. തീരദേശ പട്രോളിങ്ങിനും ഇവരെ നിയോഗിക്കും. പൊലീസ് അക്കാദമി എഡിജിപി ബി. സന്ധ്യ, ട്രെയിനിങ് വിഭാഗം ഡിഐജി അനൂപ് കുരുവിള ജോൺ എന്നിവരുടെ മേൽനോട്ടത്തിലാണ് ആദ്യ കോസ്റ്റൽ വാർഡൻ ബാച്ച് പുറത്തിറങ്ങുന്നത്.
https://www.facebook.com/Malayalivartha