പ്രവസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആ്ന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയെ രക്ഷിക്കാന്‍ നീക്കം

പ്രവസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആ്ന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശ്യാമളയെ രക്ഷിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി വിഷയം ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച ചേരാനിരുന്ന ജില്ലാ കമ്മിറ്റിയോഗം മാറ്റിവെച്ചു. നടപടിയെടുക്കണമെന്ന് കീഴ്ക്കഘടങ്ങള്‍ മുറവിളി കൂട്ടുന്നതിനിടെ കമ്മിറ്റി ചേര്‍ന്നാല്‍ പ്രശ്‌നമാകുമെന്ന് മുന്നില്‍ കണ്ടാണ് നിക്കമെന്ന് അറിയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അസൗകര്യം കാരണമാണ് യോഗം മാറ്റിവെച്ചെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കിയ ശേഷം ജില്ലാ കമ്മിറ്റി ചേരാമെന്ന നിലപാടിലാണ് നേതൃത്വം എന്നറിയുന്നു.
പ്രവാസി വ്യവസായിയുടെ ആത്മഹത്യയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ചര്‍ച്ച ചെയ്യാന്‍ ആദ്യമായാണ് ജില്ലാ കമ്മിറ്റി ചേരാനിരുന്നത്. പൊടുന്നനെ ഇത് മാറ്റിവെച്ചത് തന്ത്രപൂര്‍വ്വമായ നിലപാടാണെന്ന് അറിയുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷം ജില്ലാ കമ്മിറ്റി ചേരുകയും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ലക്ഷ്യം. അങ്ങനെ വിമര്‍ശനങ്ങള്‍ക്ക് തടയിടാനാണ് സംസ്ഥാനനേതൃത്വം ലക്ഷ്യമിടുന്നത്. സാജന്റെ മരണകാരണം നഗരസഭയുടെയും ചെയര്‍പേഴ്‌സന്റെയും അനാസ്ഥയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്കും ശ്യാമളയ്ക്കും വീഴ്ച പറ്റിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ പൊതുയോഗത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിലും ഇതേ വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ പൊതുയോഗത്തിലെ വിമര്‍ശനം പാര്‍ട്ടി സംഘടനാ രീതിക്ക് എതിരാണെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചിരുന്നു.
ചെയര്‍പേഴ്‌സണ് തെറ്റ് പറ്റിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിടിവാശി കാരണമാണ് അനുമതി വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആ രീതിയിലുള്ള പ്രചരണം വരുംദിവസങ്ങളില്‍ നടത്താനാണ് നീക്കം. അനുമതി നല്‍കിയാല്‍ എന്തുകൊണ്ട് പി.കെ ശ്യാമളയെ പുറത്താക്കിയില്ലെന്നും അവര്‍ക്കെതിരെ നടപടി എടുത്തില്ലെന്നും വിശദീകരിക്കാനാവും. സെന്ററിന് അനുമതി നല്‍കുന്നതില്‍ ചെയര്‍പേഴ്‌സണ് കാര്യമായ അധികാരമില്ലെന്നും സര്‍ക്കാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി. ജയരാജനും കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദനും തമ്മിലുള്ള തര്‍ക്കമാണ് കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കുന്നതിന് താമസം വന്നെന്നാണ് സാജന്റെ ഭാര്യ ആരോപിക്കുന്നത്. ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാനേതൃത്വം തനിക്ക് ഉറപ്പ് നല്‍കിയിരുന്നെന്നും ഇവര്‍ പറയുന്നു.
ശ്യാമളയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച പി.ജയരാജനെ കോടിയേരി തിരുത്തിയതിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയും ഉണ്ടാവുമെന്ന് സൂചനയുണ്ട്. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരാകെ പി.കെ ശ്യാമളയ്ക്ക് എതിരാണ്. മറ്റ് പല പദ്ധതികളോടും ഇവര്‍ സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് നിരവധി സംരംഭകര്‍ ആരോപിച്ചിരുന്നു. അക്കാര്യത്തിലൊന്നും യാതൊരു അന്വേഷണവും പാര്‍ട്ടി നടത്തിയിട്ടില്ല. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത കണ്ണൂരില്‍ രൂക്ഷമാകുമ്പോള്‍ സമാവായ ശ്രമങ്ങള്‍ നേതൃത്വം നടത്തുന്നില്ല. സി.ഒ.ടി നസീര്‍ വധശ്രമത്തില്‍ പി. ജയരാജനെതിരെ ആരോപണം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ നോക്കി. എന്നാല്‍ ജയരാജന് പങ്കില്ലെന്ന് നസീര്‍ ആദ്യമേ വ്യക്തമാക്കിയതിനാല്‍ അത് ചീറ്റിപ്പോവുകയായിരുന്നു.
https://www.facebook.com/Malayalivartha

























