സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല; നെടുങ്കണ്ടം കസ്റ്റഡികൊലപാതകത്തില്‍ സര്‍ക്കാരിനെയും സാംസ്കാരിക നായികാ നായകന്മാരെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ: ജയശങ്കര്‍

നെടുങ്കണ്ടം കസ്റ്റഡികൊലപാതകത്തില്‍ സര്‍ക്കാരിനെയും സാംസ്കാരിക നായികാ നായകന്മാരെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ: ജയശങ്കര്‍ രംഗത്ത്. കണ്ടവരുണ്ടോ? എന്ന തലകെട്ടോടുകൂടി തുടങ്ങുന്ന ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല എന്ന് അദ്ദേഹം വിമർശിക്കുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കണ്ടവരുണ്ടോ? സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല. കണ്ടുമുട്ടുന്നവർ ഉടൻ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലോ സിപിഐ(എം) ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. മന്ത്രി മണിയാശാൻ്റെ പേഴ്സണൽ നമ്പറിലും വിളിക്കാം.
സഖാക്കളേ, വേഗം മടങ്ങിവരൂ. അമേരിക്കൻ സാമ്രാജ്യത്വം നമ്മുടെ പാർട്ടിക്കും സർക്കാരിനും എതിരെ അഴിച്ചുവിട്ട ദുഷ്പ്രചരണം ചെറുക്കാൻ വർഗ-ബഹുജന സംഘടനകൾക്കൊപ്പം അണിചേരൂ എന്ന് പറഞ്ഞ് ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനെതിരെ മന്ത്രി എം എം മണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സി പി ഐക്കാര്‍ കോണ്‍ഗ്രസിനൊപ്പം സമരം ചെയ്യുന്നതാണ് നല്ലതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മണി മറുപടി നൽകി. നെടുങ്കണ്ടം വിഷയത്തില്‍ കെ കെ ശിവരാമന്‍ പറയുന്നതല്ല, കാനം രാജേന്ദ്രന്‍ പറയുന്നതാണ് മുന്നണി നിലപാട്. സ്ഥലം മാറ്റിയാല്‍ പ്രമോഷനാണെന്ന ശിവരാമന്റെ പാണ്ഡിത്യം തനിക്കില്ല. കസ്റ്റഡി മരണത്തില്‍ എസ് പി അല്ല, ആര് തെറ്റു ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മണി പ്രതികരിച്ചു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ വിമർശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റിയെന്ന് ശിവരാമൻ വിമർശിച്ചു. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കായില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ എസ്പിക്കു സ്ഥാനക്കയറ്റം നൽകി എന്നും മുൻ എസ്പിയെ ഉപയോഗിച്ച് ചിലർ സിപിഐയെ ഒതുക്കാൻ നോക്കി റണ്ണും അദ്ദേഹം വിമർശിച്ചു. കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്നും ശിവരാമൻ വിമർശിച്ചു.
അതേസമയം പീരുമേട് സബ് ജയിലിൽ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴി പുറത്ത്. രാജ്കുമാറിന് സംഭവിച്ച പരിക്കിനെക്കുറിച്ച് പൊലീസുകാർ തെറ്റിദ്ധരിപ്പിച്ചെന്നാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി. ഓടിച്ചിട്ട് പിടിക്കുന്നതിനിടെയാണ് രാജ്കുമാറിന് പരിക്കേറ്റതെന്നാണ് പൊലീസുകാർ അറിയിച്ചതെന്ന് ഡോക്ടർമാര്‍ മൊഴിയിൽ നല്‍കി. തങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് രാജ്കുമാറിനെ ജയിലിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിയിലെ ഡോക്ടർമാരായ പദ്മദേവ്, വിഷ്ണു എന്നിവരാണ് മൊഴി നല്‍കിയത്.
റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് ജൂണ്‍ 16 തീയതിയാണ് രാജ്കുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രാജ്കുമാറിനെ 20 മണിക്കൂർ ആശുപത്രിയിൽ നിരീക്ഷണത്തിൽ വച്ചുവെന്നും പ്രതിയുടെ കാലിൽ നീരുണ്ടായിരുന്നുവെന്നും ഡോക്ടർമാര്‍ പറയുന്നു. ഓടിച്ചിട്ട് പിടിക്കുന്നതിനിടെ കുഴിയില്‍ വീണപ്പോഴാണ് രാജ്കുമാറിന്‍റെ നട്ടെല്ലിന് പരിക്കേറ്റതെന്ന് പറഞ്ഞ് പൊലീസുകാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ഡോക്ടർമാര്‍ പറയുന്നു. ആശുപത്രിയിലെത്തുമ്പോള്‍ എഴുന്നേൽക്കാൻ കഴിയാത്ത വിധം രാജ്കുമാര്‍ അവശനായിരുന്നു. ജയിലിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതി രാജ്കുമാറിന് ഇല്ലായിരുന്നുവെന്നും ഡോക്ടർമാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇത് കേള്‍ക്കാതെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപേയതെന്നാണ് ഡോക്ടർമാരുടെ മൊഴിയിൽ പറയുന്നത്.
https://www.facebook.com/Malayalivartha

























