ആദ്യം പെട്രോൾ പിന്നെ വൈദ്യുതി, സാധാരണക്കാരന്റെ വെള്ളം കുടിയും മുട്ടിക്കുമോ; സംസ്ഥാനത്ത് വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും കൂട്ടിയേക്കും

സംസ്ഥാനത്ത് വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും കൂട്ടിയേക്കും. വൈദ്യുതി ചാർജിനത്തിൽ ചെലവ് വർധിക്കുമെന്ന് ജല അഥോറിറ്റി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വെള്ളക്കരം കൂട്ടാനുള്ള നീക്കം. അധികച്ചെലവ് കണക്കാക്കിയ ശേഷം ജല അഥോറിറ്റി ഉടന്‍ സര്‍ക്കാരിനെ സമീപിക്കും. ഇതിനായി ജല അതോറിറ്റി പരിശോധനകൾ തുടങ്ങി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും 6.8 ശതമാനമാണ് വര്‍ധന. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാൽ ബിപിഎല്‍ വിഭാഗത്തെ നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാക്കി.പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപയാണ് കൂടുക. അന്‍പത് യൂണിറ്റ് വരെ രണ്ട് രൂപ 90 പൈസയായിരുന്ന നിരക്ക് മൂന്ന് രൂപ പതിനഞ്ച് പൈസയാക്കി ഉയര്‍ത്തി. 25 പൈസയാണ് വര്‍ധന. 51 മുതല്‍ 300 യൂണിറ്റ് വരെ പുതിയ നിരക്ക് പ്രകാരം മുപ്പത് പൈസയുടെ വര്‍ധനവാണ് ഉള്ളത്. 301 മുതല്‍ 350 യൂണിറ്റ് വരെ നാല്‍പ്പത് പൈസയാണ് വര്‍ധന. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പരമാവധി വര്‍ധന യൂണിറ്റിന് നാല്‍പ്പത് പൈസയാണെന്ന് റഗുലേറ്ററി അതോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജന്‍ അറിയിച്ചു.
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ നിലവിലെ ചാര്‍ജ്ജ് 100 രൂപ എന്നത് 120 രൂപയായി ഉയര്‍ത്തി. 10 കിലോ വാട്ടിന് മുകളിലും 20കിലോവാട്ടിനും താഴെയും ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല. 20 കിലോവാട്ടിന് മേലെയുള്ളവര്‍ക്ക് 20 രൂപയാണ് വര്‍ധനവ്.
2011– 2017 കാലയളവില്‍ വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 6,686 കോടിരൂപയാണ്. എന്നാല്‍ ഇപ്പോഴത് എണ്ണായിരം കോടി കവിഞ്ഞു. വായ്പ തിരിച്ചടവിന് മാത്രം 14,00കോടിരൂപ ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് നിരക്ക് വര്‍ധന. വൈദ്യുതി ബോര്‍ഡിന്റെ ഉപയോക്താക്കളില്‍ എഴുപത്തെട്ടുശതമാനവും വീടുകളാണ്. വൈദ്യുതിയുടെ പകുതിയും ഉപയോഗിക്കുന്നതും അവര്‍തന്നെ. അതുകൊണ്ട് നിരക്ക് വര്‍ധന ഏറ്റവും ബാധിക്കുക ഗാര്‍ഹിക ഉപയോക്താക്കളെയാണ്. ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ 12 ശതമാനം മാത്രമാണ് ജലം. ഇത് പതിനഞ്ചുദിവസത്തേയ്ക്ക് മാത്രം തികയും. മഴപെയ്തില്ലെങ്കില്‍ ഗുരുതതര പ്രതിസന്ധിയിലേയ്ക്കാണ് കേരള നീങ്ങുന്നത്.
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നുമായിരുന്നു മണി പറഞ്ഞത്. എന്നാൽ ഉടൻ ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി ചെയർമാൻ. ജൂലൈ 31 വരെ വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം ഡാമുകളിലുണ്ട്. വൈദ്യുതി നിയന്ത്രണത്തിൽ അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന കെഎസ്ഇബി ബോർഡ് യോഗം കൈക്കൊള്ളുമെന്ന് ചെയർമാൻ അറിയിച്ചു.
രണ്ടാം മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പെട്രോളിനും ഡീസലിനും വിലകൂടി. സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയത്. സംസ്ഥാന നികുതികൂടി ചേര്‍ന്നതോടെയാണ് രണ്ടുരൂപയിലധികം വില വര്‍ധിച്ചത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. പെട്രോളിനും ഡീസലിനും ഒരു രൂപവീതം എക്‌സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് വര്‍ധിപ്പിച്ചു.
https://www.facebook.com/Malayalivartha

























