അമിത വേഗത്തിലെത്തിയ കാര്‍ രോഗിയുമായി പോയ ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു, രോഗിയും ആംബുലന്‍സിലുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപെട്ടു

അമിത വേഗത്തിലെത്തിയ കാര്‍ രോഗിയുമായി പോയ ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു. രോഗിയും ആംബുലന്‍സിലുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്ക് പറ്റി. കൊല്ലം ബൈപ്പാസില്‍ ബുധനാഴ്ച രാവിലെയാണ് അപടകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിലാണ് കൊച്ചിയിലേക്ക് പോയ കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് തലകീഴായി മറിഞ്ഞെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡീസല്‍ ടാങ്കിന്റെ വശത്ത് കാര്‍ ഇടിച്ചത് കൊണ്ടാണ് പെട്ടെന്ന് തീ പിടിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ആംബുലന്‍സ് മറിഞ്ഞയുടനെ ഡ്രൈവര്‍ രോഗിയെ അടക്കമുള്ളവരെ രക്ഷപ്പെടുത്തിയതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് പരിശ്രമിച്ചാണ് തീയണച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൊല്ലം ബൈപാസ്സില്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അഞ്ച് മാസത്തിനിടെ 54 അപകടങ്ങളാണ് ഉണ്ടായത്. കാല്‍നട യാത്രക്കാരടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്ക് പറ്റി്. 13കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസ്സില്‍ വന്ന് ചേരുന്നത് 57 ഇട റോഡുകളാണ്. ഇടറോ!ഡുകള്‍ വന്ന് ചേരുന്ന ഭാഗത്താണ് കൂടുതലും അപകടങ്ങള്‍ നടക്കുന്നത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്തതാണ് കൊല്ലം ബൈപ്പാസ്. അവിടെ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നതോടെ വിഷയം നിയമസഭയില്‍ ചര്‍ച്ചയായിരുന്നു. ബൈപ്പാസില്‍ വഴിവിളക്കുകളും 23 സ്പീഡ് ക്യാമറകളും സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനായി 5.15 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
13 കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപ്പാസില്‍ അപകടങ്ങളൊഴിഞ്ഞ ഒരു ദിവസമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രധാനമന്ത്രി ബൈപ്പാസ് നാടിന് സമര്‍പ്പിച്ച ദിവസം തന്നെ അപകടമുണ്ടായി. കഴിഞ്ഞ മാസം മാത്രം 16 അപകടങ്ങള്‍ നടന്നു. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി മുതല്‍ മെയ് വരെ അഞ്ച് പേരാണ് വിവിധ വാഹനാപകടങ്ങളിലായി മരണപ്പെട്ടത്. 39 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴ് ദിവസത്തിനകം മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് നാല് ദിവസം മുമ്പ് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതാണ്. 24 മണിക്കൂറും സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അമിത വേഗം കണ്ടെത്താന്‍ പട്രോളിങ് ശക്തമാക്കാനും ബൈപ്പാസില്‍ ഇന്റര്‍ സെപ്റ്റര്‍ വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. ബൈപ്പാസ് സന്ദര്‍ശിച്ച ഉദ്യോഗസ്ഥ സംഘം അപകടമേഖലകള്‍ കണ്ടെത്തി. ഈ സ്ഥലങ്ങളില്‍ താല്‍കാലിക ഹമ്പുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അപകടം നടന്നത്. അമിതവേഗതയിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അത് ഫലവത്തായില്ലെന്നാണ് ഇന്നത്തെ അപകടം വ്യക്തമാക്കുന്നത്. ഉപറോഡുകള്‍ വന്നു ചേരുന്ന സ്ഥലങ്ങളില്‍ നിലവില്‍ ഹംമ്പുകള്‍, സ്പീഡ് ബ്രേക്കറുകള്‍, സൈന്‍ ബോര്‍ഡുകള്‍, ബ്ലിംക് ലൈറ്റുകള്‍ എന്നിവ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ബൈപ്പാസ് മുഴുവന്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























