മിന്നല്‍ പരിശോധന കര്‍ശനമാക്കി ഋഷിരാജ് സിങ്... കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു, മൊത്തം പിടികൂടിയത് 54 ഫോണുകള്‍

ഏത് മേഖലയില്‍ ചാര്‍ജ്ജ് എടുത്താലും ഉടനടിയുള്ള നടപടികൊണ്ടും മിന്നല്‍ പരിശോധനകള്‍ കൊണ്ടും എന്നും വിറപ്പിക്കുന്ന പോലീസ് ഓഫീസറാണ് ഋഷിരാജ് സിങ് എന്നാല്‍ ആ നടപടിയോടെ തന്നെ നേതാക്കള്‍ അദേഹത്തെ ഒതുക്കാറും പതിവാണ്. എന്നാല്‍ ഇത്തവണ ജയില്‍ ഡിജിപി ആയ ശേഷം ഞെട്ടിക്കുകയാണ്. ജയിലുകളില്‍ ഒരു തരത്തിലുള്ള നിയമലംഘനങ്ങളും നടക്കാതിരിക്കാന്‍ കര്‍ശന നടപടികളാണ് അദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ ഇടയായി തന്നെ മൂന്നു റെയ്ഡുകളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അദേഹം നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് മൊബൈല്‍ പിടികൂടിയത്. ഇതോടെ കണ്ണൂര്‍ ജയിലില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകളുടെ എണ്ണം 54 ആയി. കണ്ണൂരില്‍ നേരത്തെ ഒരാഴ്ച നീണ്ടുനിന്ന റെയ്ഡില്‍ 44 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.
മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. ഫോണുകള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയില്‍ മാറ്റുകയും സെല്ലുകള്‍ മാറ്റുകയും ചെയ്തിരുന്നു. ജയില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലും നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഫോണ്‍ ഉപയോഗിച്ച തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് റൈഡ് നടത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 51 മൊബൈല്‍ ഫോണുകള്‍. ചാര്‍ജിംഗ് പോയിന്റുകളില്ലാത്ത ജയിലുകളില്‍ ഇത്രയധികം ഫോണുകള്‍ എങ്ങനെ ഉപയോഗിച്ചു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അത് ചെന്നെത്തുന്നതാകട്ടെ ജയില്‍ ജീവനക്കാരിലേക്കും. ഇതേക്കുറിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.
കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് എണ്‍പതോളം ഫോണുകളാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഫോണുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഏറ്റവുമധികം ഫോണ്‍കോളുകള്‍ പോയതും ഇവിടെ നിന്നാണ്. ജൂണ്‍ 20 മുതലാണ് ഡിജിപിയുടെ നേതൃത്വത്തില്‍ ജയിലുകളില്‍ പരിശോധന ആരംഭിച്ചത്. കണ്ണൂര്‍ ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഒരു ഫോണ്‍വിളിയാണ് ജയിലുകളിലെ ഫോണ്‍വേട്ടയ്ക്ക് കാരണമായതെന്നാണ് സൂചന. കതിരൂരിലെ ഒരു കേസുമായി ബന്ധമുള്ള പ്രതിയാണ് തിരുവനന്തപുരത്തെ ഉന്നതനെ ഫോണില്‍ വിളിച്ച് വിരട്ടിയതെന്നാണ് വിവരം. കണ്ണൂരിലെ ഒരു പ്രമുഖ നേതാവിനെ ആവശ്യമില്ലാതെ ഒതുക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയുമെന്ന രീതിയിലായിരുന്നു ഭീഷണി. ഇത് അന്വേഷിച്ചപ്പോഴാണ് ഫോണ്‍വിളി വന്നത് ജയിലില്‍ നിന്നാണെന്ന് മനസിലായത്. ഇതോടെയാണ് ഫോണ്‍വേട്ട ശക്തമാക്കിയതും വിയ്യൂരിലെ അതിസുരക്ഷ ജയില്‍ ശക്തമാക്കിയതും.
തിരുവനന്തപുരത്തുള്ള പ്രമുഖനെ വിരട്ടിയ തടവുകാരനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുമെന്ന് വിവരങ്ങളുണ്ട്. അതേസമയം ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പേരിനു മാത്രം മതിയെന്ന് പൊലീസിന് ഉന്നതതലത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. ജയിലുകളില്‍ നിന്ന് ഫോണ്‍വിളി പോയവരില്‍ രാഷ്ട്രീയ പ്രമുഖരുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം. ഇതിനെ തുടര്‍ന്നാണ് അന്വേഷണം മരവിപ്പിക്കുന്നതെന്നും സൂചനകളുണ്ട്. സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുന്നതിനാല്‍ അന്വേഷണം മരവിപ്പിക്കാന്‍ അവരും ശ്രമിക്കുന്നതായി വിവരങ്ങളുണ്ട്.
https://www.facebook.com/Malayalivartha

























