'പഠിക്കാൻ വന്നാൽ പഠിക്കണം' ; യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റ് പിരിച്ചു വിടുമെന്ന് നേതൃത്വം; വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നത്

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റ് പിരിച്ചു വിടുമെന്ന് നേതൃത്വം. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് പിരിച്ചുവിടുന്നതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു വ്യക്തമാക്കി. വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നത്. ബാക്കികാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് സംഘടനാപരമായി നടപടിയെടുക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാമ്പസിനകത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനോ ഒഴുവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂണിറ്റിനെതിരേ നടപടി. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് പിന്നീട് തീരുമാനിക്കും എന്നും വി.പി.സാനു പറഞ്ഞു.
മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഖിലിന് കുത്തേറ്റതിനെത്തുടർന്നാണ് എസ്.എഫ്.ഐക്കെതിരെ വിദ്യാർഥികൾ ഒന്നടങ്കം പ്രതിഷേധിച്ചത്. എസ്.എഫ്.ഐ.പ്രവര്‍ത്തകരാണ് കുത്തിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇതിന് പിന്നാലെയാണ് കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റിനെ പിരിച്ചുവിട്ടുള്ള നടപടി.
വിദ്യാർഥിയെ കുത്തിയത് എസ്.എഫ്.ഐ.പ്രവർത്തകരാണെന്ന് ആരോപിച്ച് എസ്.എഫ്.ഐക്കെതിരെയാണ് വിദ്യാർഥികളുടെ പ്രതിഷേധം. പെൺകുട്ടികളടക്കം പ്രതിഷേധ സമരത്തിൽ പങ്കെടുക്കുകയും മാധ്യമങ്ങളിലൂടെ എസ്.എഫ്.ഐക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
അതേ സമയം മാധ്യമങ്ങളെ കോളേജ് ക്യാമ്പസിൽ നിന്ന് പ്രിൻസിപ്പൽ പുറത്താക്കി. കോളേജിൽ അഡ്മിഷന്‍ നടക്കുകയാണെന്നും സംഘര്‍ഷത്തെക്കുറിച്ച് അറിയില്ലെന്നുമുള്ള രീതിയിലായിരുന്നു പ്രിന്‍സിപ്പാലിന്റെ പ്രതികരണം. മാധ്യമങ്ങളോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാധ്യമങ്ങളെ കോളേജിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് യൂണിയൻ നേതാക്കളും വിലക്കിയിരുന്നു. കുത്തേറ്റ സംഭവത്തിൽ എസ്.എഫ്.ഐ പ്രതികരിച്ചിട്ടില്ല. നെഞ്ചിന് താഴെ രണ്ട് കുത്തേറ്റ അഖിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബി.എ.മൂന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് അഖിൽ.
കോളേജ് കാന്‍റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. വളരെ മോശം ഭാഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയതും മര്‍ദ്ദിച്ചതും. മര്‍ദ്ദനത്തിനിടെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
കുത്തേറ്റ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഖിലും എസ്എഫ്ഐ പ്രവര്‍ത്തകനാണ്. ഇതിനെത്തുടര്‍ന്നാണ് എസ്എഫ്ഐ അനുഭാവികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു.
https://www.facebook.com/Malayalivartha

























