ഹിറ്റോട് ഹിറ്റ് .. 127 രൂപയുടെ ജയില്‍ കോംബോ 20 മിനിറ്റിൽ കാലി

ചിക്കന്‍ ബിരിയാണിയും മൂന്ന് ചപ്പാത്തിയും കോഴിക്കറിയും ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍ കൂടെ അല്‍പം മധുരവും 127 രൂപയ്ക്ക് ലഭിക്കുന്ന ജയില്‍ കോംബോ ലഞ്ചുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സ്വിഗിയുമായി കൈകോർത്തപ്പോൾ സംഭവം ഹിറ്റോട് ഹിറ്റ്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ 10 മിനിറ്റിനുള്ളില്‍ വിഭവസമൃദ്ധമായ ലഞ്ച് വീട്ടിലെത്തും. ആദ്യഘട്ടത്തില്‍ ജയിലിന്റെ ആറു കിലോമീറ്റര്‍ ചുറ്റളവിലാണ് സേവനം ലഭ്യമാക്കിയത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന ആരംഭിച്ചു. തുടക്കം തന്നെ തിക്കും തിരക്കുമായി.കൂടാതെ 20 മിനിറ്റ്, അതിനുള്ളില്‍ മുഴുവനും വിറ്റു തീര്‍ന്നു. ഭക്ഷണം കഴിക്കാന്‍ ആസ്വദിച്ച് എത്തിയവര്‍ക്ക് നിരാശയായി ഫലം.
ആദ്യ ഘട്ടത്തില്‍ 55 എണ്ണമാണ് തയ്യാറാക്കിയത്. ഒരെണ്ണം പോലും ബാക്കി ഇല്ലാതെ എല്ലാം നിമിഷ നേരം കൊണ്ട് വിറ്റു പോയി. അടുത്ത ദിവസം മുതല്‍ നൂറെണ്ണം വരെ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഋഷിരാജ് സിംഗ് ജയില്‍ ഡി.ജി.പിയായി ചുമതലയേറ്റെടുത്ത ശേഷം നല്‍കിയ നിര്‍ദേശപ്രകാരമാണ് ജയില്‍ കോംബോ ലഞ്ച് ഒരുക്കിയത്.കോംബോ ഓഫറിന്റെ വിവരം വാര്‍ത്തയില്‍ എത്തിയതോടെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
അതോടൊപ്പം തന്നെ ഡിമാന്‍ഡ് കൂടിയാല്‍ ബിരിയാണിയുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ ഒരുക്കുന്ന ഭക്ഷണം ജയിലിന് മുമ്ബിലെ കൗണ്ടറില്‍ വില്‍ക്കുന്നുണ്ട്. ഈ കൗണ്ടറില്‍ പക്ഷേ, കോംബോ ഓഫര്‍ കിട്ടില്ല എന്ന് മാത്രം. ഓണലൈന്‍ ആയി മാത്രമാണ് കോംബോ ഓഫര്‍ ലഭിക്കുക. 300 ഗ്രാമുണ്ട് ചിക്കന്‍ ബിരിയാണി. കോഴിക്കാല്‍ പൊരിച്ചതാണ് ബിരിയാണിയില്‍ വെയ്ക്കുക. അതു കൂടാതെ ചിക്കന്‍ കറിയും ഉണ്ട്. മൂന്നു ചപ്പാത്തി. കപ്പ് കേക്ക് ഒരെണ്ണം. കുടിവെള്ളം കുപ്പിയിലാക്കിയത് ഒന്ന്. തൂശനിലയും ഒപ്പം നല്‍കും.വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതിയാവും.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കി, പകരം പേപ്പര്‍ ബാഗിലാണ് ഭക്ഷണം നല്‍കുക. ഒറ്റ ദിവസത്തെ കച്ചവടത്തില്‍ 5500 രൂപയാണ് ജയിലിന്റെ പോക്കറ്റില്‍ വീണത്. ആദ്യ വില്‍പന ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ജി.ജയശ്രീയാണ് നിര്‍വഹിച്ചത്. 'ഫ്രീഡം കോംബോ ഓഫര്‍' എന്ന പേരില്‍ വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആപ്പില്‍ ഓഫര്‍ സജീവമാകും.
https://www.facebook.com/Malayalivartha

























