കലാലയത്തെ കലാപ ഭൂമിയാക്കുന്ന രാഷ്ട്രീയം; കഴിഞ്ഞ 5 വര്‍ഷത്തിനിടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് പഠനം നിർത്തിയത് 187 വിദ്യാര്‍ത്ഥികള്‍
കലാലയ രാഷ്ട്രീയത്തിൽ മനം മടുത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ടിസി വാങ്ങി പോയത് 187 വിദ്യാര്‍ത്ഥികള്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കാണിത്. മാസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നും മാനസിക പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഈ വിദ്യാര്‍ഥിനി കോളജില്‍നിന്ന് ടിസി വാങ്ങി പോകുകയും ചെയ്തു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തനം സര്‍വ നിയന്ത്രണങ്ങള്‍ക്കും അതീതമാണെന്നായിരുന്നു റിപ്പോര്‍ട്ട്. യൂണിയന്‍ പ്രവര്‍ത്തനം അക്കാദമിക പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ രീതിയിലല്ല യൂണിയന്‍ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കരുത്. വിദ്യാര്‍ഥികളുടെ സമ്മതമില്ലാതെ ക്ലാസ് സമയത്ത് നിര്‍ബന്ധിച്ചു യൂണിയന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അധ്യാപകര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. ശാരീരിക അവശതകള്‍ ഉള്ള വിദ്യാര്‍ഥികളെപോലും സമരത്തില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു. സ്വകാര്യ ട്യൂഷനെ ആശ്രയിക്കാത്ത വിദ്യാര്‍ഥികളുടെ പഠനത്തെ ഇതു കാര്യമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം കോളേജിൽ ഇന്ന് നടന്ന സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞില്ലെന്നാണ് പ്രിന്‍സിപ്പാലിന്റെ പ്രതികരണം. സംഘര്‍ഷം അവസാനിപ്പിക്കാന്‍ കോളേജ് അധികൃതരോ പോലീസോ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഖിലിന്റെ നെഞ്ചില്‍ രണ്ടുകുത്തുകളാണ് ഏറ്റിരിക്കുന്നത്. എന്നാല്‍ കുത്ത് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം അഖിലിനെ ഒന്നര വര്‍ഷം മുമ്ബും എസ്‌എഫ്‌ഐക്കാര്‍ ആക്രമിച്ചിരുന്നുവെന്ന് കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. മകനെ ഇനി ഉപദ്രവിക്കരുതെന്ന് എസ്‌എഫ്‌ഐക്കാരോട് അന്ന് നേരിട്ട് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ.യൂണിറ്റ് പിരിച്ചു വിടുമെന്ന് നേതൃത്വം അറിയിച്ചു. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് പിരിച്ചുവിടുന്നതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു വ്യക്തമാക്കി. വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നത്. ബാക്കികാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് സംഘടനാപരമായി നടപടിയെടുക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാമ്പസിനകത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനോ ഒഴുവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂണിറ്റിനെതിരേ നടപടി. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന് പിന്നീട് തീരുമാനിക്കും എന്നും വി.പി.സാനു പറഞ്ഞു.
കോളേജ് കാന്‍റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. വളരെ മോശം ഭാഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളിലൊരാളെ എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയതും മര്‍ദ്ദിച്ചതും. മര്‍ദ്ദനത്തിനിടെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
കുത്തേറ്റ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഖിലും എസ്എഫ്ഐ പ്രവര്‍ത്തകനാണ്. ഇതിനെത്തുടര്‍ന്നാണ് എസ്എഫ്ഐ അനുഭാവികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു.
https://www.facebook.com/Malayalivartha