ആനവണ്ടി പള്ളയ്ക്കടിച്ച ജീവനക്കാരൻ നീതി തേടി അലയുന്നു; പതിനായിരങ്ങളുടെ വയറ്റത്തടിക്കുന്ന കെ എസ് ആർ റ്റി സി ഒരു പാവപ്പെട്ട ജീവനക്കാരന്റെ വയറ്റത്തടിച്ചു

പതിനായിരങ്ങളുടെ വയറ്റത്തടിക്കുന്ന കെ എസ് ആർ റ്റി സി ഒരു പാവപ്പെട്ട ജീവനക്കാരന്റെ വയറ്റത്തടിച്ചു. ഏക മകളെ കെട്ടിക്കാൻ കഴിയാതെ കോർപ്പറേഷൻ ഓഫീസ് കയറിയിറങ്ങുകയാണ് തിരുവനന്തപുരം തെടുങ്കാട് സ്വദേശിയായ എം എസ് രവികുമാർ.
രണ്ട് ബാങ്കുകളിൽ വായ്പാ കുടിശിക വരുത്തിയതിന് രവികുമാറിന്റെ ശമ്പളത്തിൽ നിന്നും 4,60,000 രൂപയാണ് കോർപ്പറേഷൻ ഈടാക്കിയത്. ഇതിൽ നിന്ന് 50,000 രൂപ മാത്രം കോർപ്പറേഷൻ ബാങ്കുകളിൽ അടച്ചു. ബാക്കി പുട്ടടിച്ചോ എന്നാണ് രവികുമാറിന് അറിയേണ്ടത്.
കെ എസ് ആർ റ്റി സി പാപ്പനംകോട് ടയർഷോപ്പിൽ നിന്നും ഇക്കഴിഞ്ഞ ജൂൺ 30 നാണ് ചാർജ്മാൻ എം എസ് രവികുമാർ വിരമിച്ചത് .
കേരള സംസ്ഥാന ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റിയിൽ നിന്നും മൂന്നു ലക്ഷവും അനന്തപുരം ബാങ്കിൽ നിന്ന് ഒരു ലക്ഷവും രവികുമാർ വായ്പ എടുത്തിരുന്നു. ട്രാൻസ്പോർട്ട് സംഘത്തിലേക്ക് മാസം 15,000 രൂപയും അനന്തപുരം ബാങ്കിന് 5000 രൂപയും രവികുമാറിന്റെ ശമ്പളത്തിൽ നിന്നും കോർപ്പറേഷൻ ഈടാക്കിയിരുന്നു. മൊത്തം 4,60,000 രൂപയാണ് റിക്കവറി നടത്തിയത്. എന്നാൽ ട്രാൻസ്പോർട്ട് സൊസൈറ്റിയിൽ 30,000 രൂപയും അനന്തപുരം ബാങ്കിൽ 20,000 രൂപയും മാത്രമാണ് കോർപ്പറേഷൻ അടച്ചത്. ബാക്കി തുക എവിടെ പോയെന്ന് കോർപ്പറേഷന് അറിയില്ലത്രേ.
തുക യഥാസമയം അടയ്ക്കാത്തതിനാൽ ബാങ്കുകളുടെ നിയമനടപടിക്ക് രവികുമാർ വിധേയനാവുകയാണ്. പലവട്ടം കെ എസ് ആർ റ്റി സിയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. മുതലും പലിശയും പിഴപലിശയും ചേർന്ന് വലിയൊരു തുക അടയ്ക്കേണ്ട ഗതികേടിലാണ് രവികുമാർ . 3,64,986 രൂപ അടയ്ക്കണമെന്ന് കാണിച്ച് ട്രാൻസ്പോർട്ട് വർക്കേഴ്സ് സൊസൈറ്റി ജൂൺ 7 ന് രവികുമാറിന് നോട്ടീസ് നൽകി.
സർവീസിൽ ഉണ്ടായിരുന്നപ്പോൾ തനിക്ക് 36000 രൂപ മാത്രമാണ് ശമ്പളം ഉണ്ടായിരുന്നതെന്ന് രവികുമാർ അറിയിച്ചു. ഇതിൽ നിന്നാണ് 20000 രൂപ വീതം പിടിച്ചത്.
തനിക്ക് ലഭിക്കേണ്ട പെൻഷൻ ആനുകൂല്യങ്ങൾ സൊസൈറ്റികൾ പിടിച്ചെടുക്കാൻ പോവുകയാണെന്ന് രവികുമാർ അറിയിച്ചു. തന്റെ ജീവിതം കോർപ്പറേഷൻ തകർത്തു. തുക അടച്ചില്ലെങ്കിൽ ആകെയുള്ള സമ്പാദ്യം ജപ്തി ചെയ്യും. മകളുടെ വിവാഹം പോലും നടത്താനാവാത്ത അവസ്ഥയിലാണ് താനെന്ന് രവികുമാർ പറയുന്നു. ബി.പി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കും രവികുമാർ അടിമയാണ്.
രവികുമാറിൽ നിന്നും ഈടാക്കിയ പണം ബാങ്കിൽ അടയ്ക്കാതെ എന്ത് ചെയ്തു എന്നാണ് ചോദ്യം, ഇതിനെതിരെ രവി കുമാർ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയിൽ കമ്മീഷൻ കെ എസ് ആർ റ്റി സി. മാനേജിംഗ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്താനാണ് കമ്മീഷൻ ഉത്തരവിട്ടത്.
കെ എസ് ആർ റ്റി സി ജീവനക്കാരുടെ പണം വകമാറ്റിയതിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. എന്നാൽ അതെല്ലാം രായ്ക്കുരാമാനം ഒതുക്കുകയായിരുന്നു പതിവ്. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ വിഷയം കടുക്കാനാണ് സാധ്യത. രവികുമാറിന്റെ പണം ഓഫീസ് വകമാറ്റിയെന്ന് കരുതാനാവില്ല. ഉദ്യോഗസ്ഥരാകും ഇപ്രകാരം ചെയ്തതെന്ന് കെ എസ് ആർ റ്റി സി വ്യത്തങ്ങൾ അറിയിച്ചു.
https://www.facebook.com/Malayalivartha

























