കയ്യോ കാലോ എടുത്തിട്ട് മകനെ തിരികെ തരാമായിരുന്നില്ലേ: ഹൃദയം പൊട്ടിക്കരഞ്ഞ് അമ്മ സിന്ധു; 'നീ നിബിന്‍ വിളിച്ചാല്‍ ഒപ്പം പോകരുത്'; അമ്മയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അവന്‍ പോയത് മരണത്തിലേക്ക്
'നീ നിബിന്‍ വിളിച്ചാല്‍ ഒപ്പം പോകരുത്' എന്ന് അമ്മ സിന്ധു മകന്‍ അര്‍ജുന് മുന്നറിയിപ്പു നല്‍കിയതാണ്. അന്ന് എന്തിനാണത് പറഞ്ഞതെന്നു ചോദിച്ചാല്‍, ദൈവം പറയിച്ചതാകുമെന്നാണ് സിന്ധു പറയുന്നത്. അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഐസിയുവില്‍ നിന്നെല്ലാം പുറത്തിറങ്ങിയ ശേഷമാണു നിബിന്‍ കാണാന്‍ വന്നത്. അന്ന് അര്‍ജുന്റെ ആരോഗ്യത്തെക്കുറിച്ചു ചോദിക്കുന്നതിനുപകരം, എന്റെ ചേട്ടനെ നീ എന്താ പറഞ്ഞ് ഹെല്‍മറ്റ് വയ്പിക്കാതിരുന്നത് എന്നു മാത്രമാണ് ചോദിച്ചത്.
'ഞാന്‍ പറഞ്ഞാലും കേള്‍ക്കില്ലാരുന്നെടാ' എന്ന അര്‍ജുന്റെ മറുപടിക്കു പോലും കാത്തുനില്‍ക്കാതെ അവന്‍ പുറത്തേയ്ക്കു പോയി. അന്നേ അവന്റെ ദേഷ്യം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാകും, നാലു ദിവസം മുമ്പ് നിബിന്‍ വന്ന് വിളിച്ചുകൊണ്ടു പോയപ്പോള്‍ ഇങ്ങനെ പറഞ്ഞത്. അവന്‍ പാവമാണമ്മേ, ചേട്ടനെ അവന് അത്ര ഇഷ്ടമായിരുന്നു എന്നായിരുന്നു മകന്റെ മറുപടി' സിന്ധു കണ്ണീരോടെ ഓര്‍ക്കുന്നു.
ജ്യേഷ്ഠന്‍ മരിച്ചതിന്റെ പക തീര്‍ക്കാനായിരുന്നെങ്കില്‍ കയ്യോ കാലോ എടുത്തിട്ട് എനിക്കെന്റെ മകനെ തിരികെ തരാമായിരുന്നില്ലേ? കൂട്ടുകാര്‍ വിളിച്ചാല്‍ ഏതുനേരത്തും ഇറങ്ങിപ്പോകുന്നവനായിരുന്നു അവന്‍. അതാണ് രാത്രി പതിനൊന്നുമണി കഴിഞ്ഞ് പെട്രോള്‍ തീര്‍ന്നെന്നു പറഞ്ഞു കൂട്ടുകാരന്‍ വിളിച്ചപ്പോള്‍ ഇറങ്ങിച്ചെന്നത്. രണ്ടു മാസം മുമ്പാണ്, പുതിയ രണ്ട് ഉടുപ്പു വാങ്ങിയത്. കൂട്ടുകാര്‍ വന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കു കൊടുത്തു. നീ ഇങ്ങനെ ചെയ്താല്‍ എങ്ങനെയാണെന്നു ചോദിച്ചപ്പോള്‍ അവര്‍ക്ക് ഇല്ലാഞ്ഞിട്ടല്ലേ എന്നായിരുന്നു മറുപടി.
അര്‍ജുന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ വീടുവില്‍ക്കാന്‍ ആലോചിച്ചതാണ്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് മൂന്നു ദിവസമാണ് ബില്ലു തീര്‍ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ കാത്തിരുന്നത്. അന്ന് വീടു വില്‍ക്കാന്‍ ആലോചിച്ചെങ്കിലും നടന്നില്ല. പത്തു ലക്ഷം രൂപയിലേറെ കടത്തിലാണ് ഇപ്പോള്‍' സിന്ധു പറഞ്ഞു. അര്‍ജുനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ അഞ്ചു പേരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത അടുത്ത വീട്ടിലെ കുട്ടിയാണ്. 'എന്റെ മകനെ കൊന്നതില്‍ അവനു പങ്കുണ്ടാകരുതേ എന്നാണ് പ്രാര്‍ഥന'യെന്ന് അര്‍ജുന്റെ പിതാവ് കുമ്പളം മാന്ദനാട്ട് വിദ്യന്‍ പറഞ്ഞു. ഏതാനും വീടുകള്‍ക്ക് അപ്പുറത്താണ് ഈ കുട്ടിയുടെ വീട്.
രാത്രി പത്തുമണി വരെയും അര്‍ജുന്റെ ഫോണില്‍ നിന്ന് കൂട്ടുകാരുമായി ചാറ്റു ചെയ്തതിനു തെളിവുണ്ട്. മകനെ കാണാതായപ്പോഴേ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ കൊന്നുകളയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മകനോട് ശത്രുത തോന്നാന്‍ കാര്യങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്. മകനെ തിരിച്ചുകിട്ടുമെന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അവന്റെ മൃതദേഹം പോലും നേരേ ഒന്നു കാണാന്‍ സാധിച്ചില്ല പിതാവ് സങ്കടപ്പെട്ടു.
അനന്തു എന്ന കൂട്ടുപ്രതിയാണ് കൊലപാതകത്തില്‍ കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരു വെളിപ്പെടുത്തിയത്. അര്‍ജുനെ കൊലപ്പെടുത്തിയ വിവരം ആദ്യമേ പുറത്തു പറഞ്ഞതും അനന്തുവാണ്. തന്റെ അടുത്ത ഏതാനും കൂട്ടുകാരോട് അനന്തു എല്ലാം തുറന്നു പറഞ്ഞിരുന്നുവത്രെ. എല്ലാവരും അന്വേഷിക്കുമ്പോഴും അനന്തുവിന്റെ ചില കൂട്ടുകാര്‍ക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇവരില്‍ നിന്ന് ഇതറിഞ്ഞാണ് അര്‍ജുന്റെ സുഹൃത്തുക്കളില്‍ ചിലര്‍ അനന്തുവിനെ ചോദ്യം ചെയ്യുകയും പൊലീസില്‍ മൊഴികൊടുപ്പിക്കുകയും ചെയ്തത്. പൊലീസ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കില്‍ മകന്റെ മൃതദേഹമെങ്കിലും നേരെ കിട്ടുമായിരുന്നെന്ന് പിതാവ് വിലപിക്കുന്നു.
മകന്റെ മൃതദേഹം കണ്ടെത്തി സംസ്‌കാരം കഴിഞ്ഞ ശേഷം ഉന്നത അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നിരുന്നു. 'നിങ്ങളുടെ മകനെ കണ്ടുപിടിക്കാന്‍ ഞങ്ങള്‍ എന്താ കണിയാരാണോ' എന്നു ചോദിച്ചത് ആരാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാല്‍ പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്കു വിളിച്ചപ്പോഴാണത്രെ ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായത്. അത് ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു വിദ്യന്റെ മറുപടി.
https://www.facebook.com/Malayalivartha