കശാപ്പ് പോകുന്ന വഴി... കോണ്‍ഗ്രസ് മുക്ത ഭാരതമാക്കുമെന്ന് മോദിയുടേയും അമിത്ഷായുടേയും ശപഥം ഫലപ്രാപ്തിയിലേക്ക്; കര്‍ണാടകത്തിനു പിന്നാലെ മധ്യപ്രദേശും രാജസ്ഥാനും പുതുച്ചേരിയും ബി.ജെ.പി. അട്ടിമറിച്ചേക്കുമെന്ന് കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസ് മുക്ത ഭാരതമാക്കുമെന്ന് നരേന്ദ്ര മോദിയും അമിത്ഷായും പറഞ്ഞപ്പോള്‍ ഈ നൂറ്റാണ്ടിലെ വലിയ തമാശയായാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത്. എന്നാല്‍ അതൊരു സത്യമാണെന്ന് കാലം തെളിയിക്കുകയാണ്. അല്ലെങ്കില്‍ ഗോവയില്‍ നിന്നും 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമോ. കര്‍ണാടകയില്‍ നിന്നും 15 എംഎല്‍എമാര്‍ രാജി വയ്ക്കുമോ. തമാശ സത്യമായതോടെ ഇനിയുള്ള 3 സംസ്ഥാനങ്ങള്‍ കൂടി കൈവിടാതിരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.
കര്‍ണാടകത്തിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും പുതുച്ചേരിയിലുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളെയും ബി.ജെ.പി. അട്ടിമറിച്ചേക്കുമെന്ന ആശങ്കയിലാണ് ഹൈക്കമാന്‍ഡ്. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റു കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണു മൂന്നിടത്തും കോണ്‍ഗ്രസ് അധികാരത്തിലേറിയത്.
കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ചാക്കിലാക്കാന്‍ ഇവിടങ്ങളില്‍ ബി.ജെ.പി. ശ്രമം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്കു ഹൈക്കമാന്‍ഡ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 114ഉം ബി.ജെ.പി.ക്കു 109ഉം അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഒറ്റയ്ക്കു കേവലഭൂരിപക്ഷത്തിനു രണ്ടുസീറ്റു കുറവ്. ബി.എസ്.പി.യിലെ രണ്ടും എസ്.പി.യുടെ ഒരംഗവും നാലു സ്വതന്ത്രരും പിന്തുണച്ചതോടെ കോണ്‍ഗ്രസിനു 121 പേരുടെ പിന്തുണയുണ്ട്.
ബി.എസ്.പി.യും എസ്.പി.യും കോണ്‍ഗ്രസിനെ കൈവിടില്ലെന്നറിയിച്ചിട്ടുണ്ട്. എന്നാല്‍, സ്വതന്ത്രരെയും കോണ്‍ഗ്രസ് എം.എല്‍.എ.മാരെയുമാണു ബി.ജെ.പി. ലക്ഷ്യമിട്ടിട്ടുള്ളത്. മുഖ്യമന്ത്രി കമല്‍നാഥും യുവനേതാവ് ജ്യോതിരാദിത്യസിന്ധ്യയും തമ്മില്‍ ശീതസമരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് അസംതൃപ്തരായ കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഏറെയുണ്ട്. അതിനാല്‍ കമല്‍നാഥും മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങും പ്രതിപക്ഷത്തിന്റെ നീക്കങ്ങളും എം.എല്‍.എ.മാരുടെ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.
രാജസ്ഥാന്‍ നിയമസഭയില്‍ 200 അംഗങ്ങളുള്ള രാജസ്ഥാനില്‍ സഖ്യകക്ഷിയായ ആര്‍.എല്‍.ഡി.യുടെ ഒരു സീറ്റടക്കം കോണ്‍ഗ്രസിനു നൂറും ബി.ജെ.പി.ക്ക് 73ഉം സീറ്റാണു ലഭിച്ചത്. കോണ്‍ഗ്രസ് വിമതരായി മത്സരിച്ചു ജയിച്ച പത്തോളം സ്വതന്ത്രര്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെ പിന്തുണയ്ക്കുന്നു. സച്ചിന്‍ പൈലറ്റാണു തങ്ങള്‍ക്കു സീറ്റു നിഷേധിച്ചത് എന്ന വികാരത്തിലാണ് അവര്‍ ഗഹ്‌ലോതിനെ പിന്തുണച്ചത്.
നിലവില്‍ ഭീഷണിയില്ലെങ്കിലും പണവും ആദായനികുതി വകുപ്പുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചു കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ബി.ജെ.പി. കാലുമാറ്റുമെന്നാണു ഭരണപക്ഷത്തിന്റെ ആശങ്ക. ഗഹ്‌ലോത്‌പൈലറ്റ് തര്‍ക്കവും രൂക്ഷമാണ്.
മുപ്പതംഗ പുതുച്ചേരി നിയമസഭയില്‍ 14 സീറ്റുനേടിയ കോണ്‍ഗ്രസ് മൂന്ന് ഡി.എം.കെ. അംഗങ്ങളുടെ പിന്തുണയോടെയാണു ഭരിക്കുന്നത്. വി. നാരായണ സ്വാമിയാണു മുഖ്യമന്ത്രി. കോണ്‍ഗ്രസില്‍നിന്നു തെറ്റിപ്പിരിഞ്ഞ മുന്‍മുഖ്യമന്ത്രി എന്‍.ആര്‍. രംഗസ്വാമിയുടെ എന്‍.ആര്‍. കോണ്‍ഗ്രസിന് ഏഴു സീറ്റുണ്ട്. എ.ഐ.എ.ഡി.എം.കെ (4), സ്വതന്ത്രന്‍ (1) എന്നിങ്ങനെയാണു മറ്റു കക്ഷിനില. ബി.ജെ.പി.യുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്.
തങ്ങളുടെ എം.എല്‍.എ.മാരെ കൂറുമാറ്റി എ.ഐ.എ.ഡി.എം.കെ.യുടെയും മറ്റും പിന്തുണയോടെ ഭരണം പിടിക്കാന്‍ ബി.ജെ.പി. ശ്രമം ഊര്‍ജിതമാക്കിയതായാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ബി.ജെ.പി. ഇതര സര്‍ക്കാരുകളെയെല്ലാം എന്തു മാര്‍ഗമുപയോഗിച്ചും തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും തുടങ്ങിയിട്ടുള്ളതെന്നാണ് എ.കെ. ആന്റണി പറയുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുപയോഗിച്ചു ഭീഷണിപ്പെടുത്തിയും കോടിക്കണക്കിനു രൂപ കോഴ വാഗ്ദാനം ചെയ്തും എം.എല്‍.എ.മാരെ വലവീശുകയാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രശ്‌നമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിനെ കശാപ്പുചെയ്യലാണെന്നും ആന്റണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























