നാറ്റംപേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണം; യുവലക്ഷങ്ങളുടെ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്:- കുത്തേറ്റ അഖിലിനോട് ശിരസ്സുകുനിച്ച് മാപ്പപേക്ഷിക്കണം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിനെതിരെ തുറന്നടിച്ച് സ്പീക്കര്‍

യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നടത്തിയ അക്രമത്തിനെതിരെ തുറന്നടിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കുത്തേറ്റ അഖിലിനോട് എസ്എഫ്ഐ ഭാരവാഹികള്‍ ശിരസ്സുകുനിച്ച് മാപ്പപേക്ഷിക്കണമെന്നും കാലം കാത്തുവച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. "എന്റെ ഹൃദയം നുറുങ്ങുന്നുവെന്നും വേദനകൊണ്ട് തേങ്ങുന്നുവെന്നും ലജ്ജാഭാരം കൊണ്ട് ശിരസ്സ് താഴുകയാണ്. യുവലക്ഷങ്ങളുടെ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സര്‍ഗാത്മക യൗവ്വനത്തെയാണ് നിങ്ങള്‍ ചവിട്ടിത്താഴ്ത്തിയത്. നിങ്ങളുടെ ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. മനംമടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം നമുക്ക് വേണ്ട. ഇതിനെക്കാള്‍ നല്ലത് സമ്പൂര്‍ണ പരാജയത്തിന്റെ നരകമാണ്. തെറ്റുകള്‍ക്ക് മുന്നില്‍ രണ്ടുവഴികളില്ല, ശിരസ്സുകുനിച്ച് മാപ്പ് അപേക്ഷിക്കുക", സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:-
അഖില്‍
---------------
എന്റെ ഹൃദയം നുറുങ്ങുന്നു,കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. ഓര്‍മ്മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം. സ്‌നേഹസുരഭിലമായ ഓര്‍മ്മകളുടെ ആ പൂക്കാലം.'എന്റെ, എന്റെ 'എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സ്‌നേഹനിലാവ്. യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സര്‍ഗ്ഗാത്മക യൗവ്വനത്തെയാണ് നിങ്ങള്‍ ചവുട്ടി താഴ്ത്തിയത്.
നിങ്ങള്‍ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍? നിങ്ങളുടെ ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം നമുക്ക് വേണ്ട. ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്. തെറ്റുകള്‍ക്കുമുമ്പില്‍ രണ്ടു വഴികളില്ല,ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കുക. ഓര്‍മ്മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. ചിന്തയും വിയര്‍പ്പും, ചോരയും കണ്ണുനീരുമുണ്ട്.
https://www.facebook.com/Malayalivartha

























