പാട്ട് പാടിയാൽ നെഞ്ചിൽ കുത്തും; പൊല്ലാപ്പായാൽ പിന്നാലെ സിപിഎം എത്തും' അഖിലിന്റെ അച്ഛന്റെ വെളിപ്പെടുത്തൽ

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം അനുനയ ചർച്ചയ്ക്ക് എത്തിയതായി അഖിലിന്റെ അച്ഛൻ ചന്ദ്രന്റെ വെളിപ്പെടുത്തൽ. കേസുമായി മുന്നോട്ട് പോകാനാണോ താൽപര്യമെന്ന് ഇന്നലെ ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ച സിപിഎം ജില്ലാ നേതൃത്വം ചോദിച്ചിരുന്നതായും ചന്ദ്രൻ പറഞ്ഞു. എന്നാൽ ഏത് വിധത്തിലുള്ള സമ്മർദ്ദമുണ്ടായാലും കേസുമായി മുന്നോട്ട് പോകുമെന്ന് ചന്ദ്രൻ പറഞ്ഞു. അഖിലിന്റെ ആഗ്രഹപ്രകാരമാണ് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നത്. കോളേജിൽ ചേർന്ന സമയത്ത് തന്നെ എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ പലതരത്തിൽ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
തങ്ങളുടേത് ഒരു പാർട്ടി കുടുംബമാണ്. താനിപ്പോഴും സിപിഎംകാരൻ തന്നെയാണ്. പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ല. എന്നാൽ കേസിലൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ചന്ദ്രൻ വ്യക്തമാക്കി. അതേസമയം, പവർ ലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന് ശസ്തക്രിയ കഴിഞ്ഞതിനാൽ ഇനി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്നും ചന്ദ്രൻ പറഞ്ഞു.
തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. പാട്ടു പാടരുത്, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു നടക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്യരുത്, ആകർഷകമായ വസ്ത്രം ധരിക്കരുത്, തമാശ പറഞ്ഞ് ഉച്ചത്തിൽ ചിരിക്കരുത്, സമരത്തിൽ പങ്കെടുക്കാതെ പഠിക്കാൻ ശ്രമിക്കരുത് എന്നിങ്ങനെ നിരവധി പരാതികളാണ്.
വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ എസ്എഫ്ഐ യൂണിറ്റ് നേതൃത്വം കോളജിൽ ഫാഷിസവും സദാചാര ഗുണ്ടായിസവും കളിക്കുമ്പോൾ നോക്കുകുത്തികളായി മാറുകയാണ് അധ്യാപകർ. യൂണിയൻ നേതാക്കളും ശിങ്കിടികളും ചേർന്നുള്ള 20 അംഗ സംഘത്തിനെതിരെ വിദ്യാർഥികളോ അധ്യാപകരോ ചെറുവിരലനക്കിയാൽ തട്ടിക്കളയുമെന്നു വരെയാണു ഭീഷണി. വ്യക്തിഹത്യയും ശാരീരിക ആക്രമണങ്ങളും ഭയന്ന് മുതിർന്ന അധ്യാപകർ പോലും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.
സെക്രട്ടേറിയറ്റിൽ നിന്ന് വെറും 200 മീറ്റർ മാത്രം അകലെയുള്ള സർക്കാർ കോളജിൽ സിപിഎമ്മിന്റെ പോഷകസംഘടനയായ എസ്എഫ്ഐയിലെ ഒരു വിഭാഗം ഗുണ്ടാസംഘം പോലെ പ്രവർത്തിക്കുമ്പോൾ സർക്കാർ മിണ്ടാതിരിക്കുന്നതിനു കാരണം ഒന്നേയൊന്ന്. സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോൾ സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന മിന്നൽ പ്രകടനങ്ങളിൽ പോലും നിമിഷനേരം കൊണ്ട് നൂറുകണക്കിനുപേരെ പങ്കെടുപ്പിക്കാൻ കോളജിലെ എസ്എഫ്ഐ യൂണിറ്റിനു കഴിയും. പൊലീസിനു നേരെ ഗുണ്ടായിസം അഴിച്ചുവിടാൻ ഒരു വാട്സാപ് സന്ദേശം മതി. അക്രമത്തിന്റെ പേരിൽ അണികൾ അകത്തായാൽ പിന്നാലെ സിപിഎം എംഎൽഎമാർ സ്റ്റേഷനിലെത്തി ഇറക്കിക്കൊണ്ടു പോകുന്നതും പതിവ്.
വടിവാളും കമ്പിപ്പാരയും അടക്കം പലവട്ടം കോളജിനുള്ളിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. വാഹനങ്ങൾ തീവച്ചും സർക്കാർ ഓഫിസുകൾ കല്ലെറിഞ്ഞു തകർത്തും നിരത്തിൽ അഴിഞ്ഞാടിയ ശേഷം കോളജിലേക്കു പിൻവാങ്ങുന്ന സംഘത്തെ തൊടാൻ പൊലീസിനും പേടിയാണ്. ചാല ഏരിയ കമ്മിറ്റിയംഗവും കോളജ് യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ. നസീം അടക്കമുള്ളവരുടെ രാത്രിയുറക്കം യൂണിറ്റ് ഓഫിസിലാണ്. നസീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ഗതികെട്ടാണ് ഒടുവിൽ എസ്എഫ്ഐ വിദ്യാർഥികൾ തന്നെ തിരിഞ്ഞത്. കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് എസ്എഫ്ഐയ്ക്ക് ഇൗ തിരിച്ചടി നേരിടേണ്ടി വരുന്നത്.
യൂണിവേഴ്സിറ്റി കോളജിൽ നിരന്തരം അക്രമം ഉണ്ടാകുകയും വിദ്യാർഥികൾ പരാതിപ്പെടുകയും ചെയ്തെങ്കിലും സർക്കാർ അനങ്ങിയില്ല. അക്രമത്തിനു നേതൃത്വം നൽകിയെന്ന് ആരോപിക്കപ്പെടുന്ന കോളജ് യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം പൊലീസ് നിയമനത്തിനുളള റാങ്ക് പട്ടികയിലുള്ളതിനാൽ ഇയാളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊലീസിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്.
https://www.facebook.com/Malayalivartha

























