അർജ്ജുൻ കൊല്ലപ്പെട്ടത് തലയോട് തകർന്ന്; തലയോട്ടിയിൽ ഉണ്ടായിരുന്നത് കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ട് പലപ്രാവശ്യം ഇടിച്ച ഗുരുതര പരുക്കുകൾ:- ശരീരം പൂർണമായി അഴുകിയതിനാൽ മറ്റു പരുക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സൂചന- ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ പൊലീസ് എന്താ കണിയാനാണോ’ എന്ന് പരാതിയുമായെത്തിയ പിതാവിനെ പരിഹസിച്ച് പോലീസ് ഉദ്യോഗസ്ഥൻ

എറണാകുളം നെട്ടൂരില്‍ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട അർജ്ജുന്റെ മരണം തലയോടു തകർന്നെന്നു പൊലീസ്. പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനമാണിത്. കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ടു പലപ്രാവശ്യം ഇടിച്ചതിനാലുള്ള ഗുരുതര പരുക്കുകൾ തലയോട്ടിയിലുണ്ട്. ശരീരം പൂർണമായി അഴുകിയതിനാൽ മറ്റു പരുക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണു സൂചന. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പു നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.
കേസിൽ 17 വയസ്സുകാരൻ ഉൾപ്പെടെ 5 പ്രതികളുണ്ട്. ഇവരിൽ 4 പേർ റിമാൻഡിലാണ്. പതിനേഴുകാരനെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യം മൂലം അർജുനെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടു പോയി തിരുനെട്ടൂർ റെയിൽവേ സ്റ്റേഷനു സമീപം വിജനമായ സ്ഥലത്തെത്തിച്ചു മർദിച്ചു കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്നാണു കേസ്. ഈ മാസം രണ്ടിനാണ് അർജുനെ കൊലപ്പെടുത്തിയത്.
കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാളുടെ സഹോദരനുമൊത്ത് അടുത്തിടെ അര്‍ജുന്‍ ബൈക്കില്‍ സഞ്ചരിക്കേ കളമശേരിയില്‍ ഉണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചിരുന്നു. ഇത് അപകടമല്ലെന്നും അര്‍ജുന്‍ ചെയ്ത് തെറ്റാണെന്നും ആരോപിച്ച് മരിച്ചയാളുടെ സഹോദരന്‍ അര്‍ജുനേയും കൊല്ലുമെന്ന് വെല്ലുവിളിച്ചിരുന്നു. ജുലൈ 2ന് രാത്രി പത്തോടെ കുമ്ബളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ട് അര്‍ജുനെ ഇയാള്‍ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തിയത്. 2 പേര്‍ മർദ്ദിക്കുമ്പോൾ മറ്റു 2 പേര്‍ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോള്‍ 4 പേരും ചേര്‍ന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഇവര്‍ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു.
മകനെ കാണാനില്ല എന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ അർജുന്റെ അച്ഛൻ വിദ്യനോടു പൊലീസ് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ഇന്നലെ അന്വേഷണം നടത്തി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടു വീട്ടിലെത്തി വിദ്യനോട് ഇക്കാര്യം ചോദിച്ചറിഞ്ഞു. പരാതിയുമായി എത്തിയപ്പോൾ പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിലൊരാൾ ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ പൊലീസ് എന്താ കണിയാനാണോ’ എന്നു ചോദിച്ചെന്നായിരുന്നു വിദ്യന്റെ പരാതി. എന്നാൽ, പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു വിളിച്ചപ്പോഴാണ് ഇത്തരം പ്രതികരണമുണ്ടായതെന്നും ആരാണിതു പറഞ്ഞതെന്ന് അറിയില്ലെന്നുമാണ് ഇന്നലെ വിദ്യൻ പറഞ്ഞത്.
https://www.facebook.com/Malayalivartha

























