എസ്എഫ്ഐയെ പുളുത്താമെന്ന് സംഘി- കൊങ്ങി- മൂരി- സുഡാപികൾ കരുതണ്ട; സെയ്താലി മുതൽ അഭിമന്യു വരെ അനവധി രക്തസാക്ഷികളുടെ ധീര പാരമ്പര്യമുളള സംഘടന; അഡ്വക്കേറ്റ്എ ജയശങ്കർ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ്എ ജയശങ്കർ. കോടിയേരി സഖാവിൻ്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിൻതുടരുന്നതെന്ന് ജയശങ്കർ പ്രതികരിച്ചു. സ്വാതന്ത്ര്യം! ജനാധിപത്യം!!സോഷ്യലിസം!!! എന്ന തലകെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വിദ്യാഭ്യാസ രംഗത്തെ സകല അനഭിലഷണീയ പ്രവൃത്തികൾക്കും എതിരെ പൊരുതുന്ന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമാണ് എസ്എഫ്ഐ. സെയ്താലി മുതൽ അഭിമന്യു വരെ അനവധി രക്തസാക്ഷികളുടെ ധീര പാരമ്പര്യമുളള സംഘടന.വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തറവാടാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. ഭരണകൂട ഭീകരതയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുളള ഒരു വിപ്ലവകാരിയാണ് യൂണിറ്റ് സെക്രട്ടറി സഖാവ് നസീം. വർഗശത്രുക്കളുടെ പേടിസ്വപ്നം. പ്രിൻസിപ്പാളും അധ്യാപക- അനധ്യാപക- വിദ്യാർത്ഥി സുഹൃത്തുക്കളും നസീം സഖാവിനു കപ്പം കൊടുത്താണ് കഴിഞ്ഞു കൂടുന്നത്. കോടിയേരി സഖാവിൻ്റെ വരമ്പത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിൻതുടരുന്നത്. ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ സെക്രട്ടറി തീരുമാനിക്കും. അത് ലംഘിക്കുന്നവർക്ക് തക്ക പാരിതോഷികം നൽകി ആദരിക്കും. അഖിലിൻ്റെ കാര്യത്തിലും അത്രയേ ഉണ്ടായിട്ടുളളൂ. അതു വച്ച് എസ്എഫ്ഐയെ പുളുത്താമെന്ന് സംഘി- കൊങ്ങി- മൂരി- സുഡാപി സംഘടനകളും മാമാ മാധ്യമങ്ങളും കരുതേണ്ട. തീയിൽ കുരുത്ത പ്രസ്ഥാനം വെയിലത്ത് വാടില്ല. ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാൽ, നിങ്ങക്കെന്താ കോങ്ക്രസ്സേ?? എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിലെ എസ്.എഫ്.ഐ. നേതാക്കളുടെ പ്രവർത്തനങ്ങൾക്കെതിരേ വിദ്യാർഥികളിൽ ഒരു വിഭാഗം പ്രതികരിച്ചിരുന്നു. കാമ്പസിലിരുന്ന് ഒരു സംഘം വിദ്യാർഥികൾ പാട്ടുപാടിയതാണ് സംഘർഷത്തിനു തുടക്കമിട്ടത്. ഇത് വിമതകൂട്ടായ്മയാണെന്നാരോപിച്ച് നേതാക്കൾ ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചു. അറബിക് വിഭാഗത്തിലെ ഉമൈർ എന്ന വിദ്യാർഥിക്കാണ് ആദ്യം മർദനമേറ്റത്. ഇതു തടയാൻ ശ്രമിച്ച അഖിലിനെ വളഞ്ഞിട്ടു തല്ലി. കോളേജ് യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. ഇതിനിടെയാണ് കുത്തിയത്.
നേതാക്കൾക്കെതിരേയുള്ള പ്രതിഷേധത്തിൽ പെൺകുട്ടികൾ അടക്കമുള്ളവർ പങ്കുചേർന്നു. സെക്രട്ടേറിയറ്റിനു മുന്നിലേക്കു പ്രകടനം നടത്തിയ വിദ്യാർഥികൾ തിരിച്ച് യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്നാണ് വ്യക്തിപരമായ തർക്കമാണെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് തിരുത്തി യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയെന്ന അസാധാരണ നടപടിയിലേക്ക് അഖിലേന്ത്യാ നേതൃത്വം എത്തിയത്. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവാണ് കമ്മിറ്റിയെ പിരിച്ചുവിട്ടത്.
സംഭവത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുകൊണ്ട് തന്നെ എസ്.എഫ്.ഐ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























