പതിനെട്ടു വയസ്സിനു താഴെയുള്ളവർ വാഹനം ഓടിച്ചാൽ അവരുടെ മാതാപിതാക്കൾ കുടുങ്ങും; നടപടികൾ കർശനമാക്കി ആർ ടി ഒ

പതിനെട്ടു വയസ്സിനു താഴയുള്ളവർ വാഹനവുമായി നിരത്തിൽ ഇറങ്ങുന്നത് തടയാൻ അരയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ആർ ടി ഒ. കുട്ടികൾക്കു വാഹനം കൊടുക്കുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടി ശക്തമാക്കാൻ ഇടുക്കി മോട്ടർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, ഹൈറേഞ്ച് മേഖലയിൽ ചില സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചു മോട്ടർ വാഹനവകുപ്പ് നിരീക്ഷിച്ചു തുടങ്ങി.
പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സിലുള്ളവരാണ് വാഹനവുമായി സ്കൂളിലേക്ക് പോകുന്നതിൽ കൂടുതൽ. സ്കൂൾ അധികൃതർ കാണാത്ത വിധം വാഹനം സ്കൂളിനു പുറത്ത് എവിടെയെങ്കിലും മാറ്റി വയ്ക്കുകയാണ് ഇവരുടെ പതിവ്. ഇനി ഇത്തരത്തിൽ വരുന്ന കുട്ടികളെ പിടിച്ചാൽ അവരുടെ മാതാപിതാക്കൾക്ക് എതിരെ കേസ് എടുക്കുമെന്നു അതികൃതർ വ്യക്തമാക്കി. ഹെൽമറ്റ് ധരിക്കാതെ, അമിത വേഗത്തിൽ രണ്ടു പേരെയൊക്കെ പിന്നിൽ ഇരുത്തിയാണ് പലപ്പോഴും സ്കൂൾ വിദ്യാർഥികൾ നിരത്തിലൂടെ ചീറി പായുന്നത്. പരിശോധനകളും, ബോധവൽക്കരണവും ശക്തമാക്കിയിട്ടും നിയമലംഘനത്തിനു കുറവ് ഒന്നും ഇല്ല. പ്രായ പൂർത്തിയാകാത്ത മക്കളെ വാഹനം ഓടിക്കാൻ പഠിപ്പിച്ചു രക്ഷിതാക്കൾ കൂട്ട് നില്ക്കുകയാണെന്നാണ് വിലയിരുത്തൽ.
വാഹനം ഓടിക്കേണ്ടുന്ന പ്രായം എത്താത്തവർ അനവധി അപകടങ്ങൾ വരുത്തി വയ്ക്കുന്നുണ്ട്. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കർശന നടപടിയുമായി മുന്നോട്ടു പോകുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് വണ്ടി നൽകുന്ന ഉടമയെ ശിക്ഷിക്കാൻ നിയമമുണ്ട്. കുട്ടികൾ വാഹനമോടിച്ചതിന് പിടിയാലായാൽ വണ്ടി നൽകിയവർ അല്ലെങ്കിൽ രക്ഷിതാക്കൾക്ക് താക്കീതും പിഴയും നൽകിയിരുന്നു. എന്നിട്ടും ലംഘനങ്ങൾ തുടരുന്നതിനാലാണ് ആർ ടി ഒ നടപടികളുമായി വീണ്ടും മുന്നോട്ടു പോകുന്നത്.
https://www.facebook.com/Malayalivartha

























