കണ്ടവരുണ്ടോ സുകുമാരക്കുറുപ്പിനെ?

കാണാതായി 31വര്‍ഷം പിന്നിടുമ്പോഴും സുകുമാരക്കുറുപ്പ് തിരശ്ശീലയ്ക്ക് പിന്നില്‍ത്തന്നെ. ചാക്കോയെന്ന ഫിലിം റെപ്രസന്റേറ്റീവിന്റെ കൊലപാതകത്തിനും സുകുമാരക്കുറുപ്പിന്റെ തിരോധാനത്തിനും 31 വയസാകുന്നു. 1984 ജനുവരി 22നായിരുന്നു കേരളത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. താന്‍ മരിച്ചെന്ന് വരുത്തി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാമെന്ന സുകുമാരക്കുറുപ്പിന്റെ വ്യാമോഹമാണ് ചാക്കോയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കേരളാ പോലീസിന്റെ പിടികിട്ടാപ്പുള്ളി പട്ടികയിലുള്ള സുകുമാരക്കുറുപ്പ്് ഇന്ന് ജീവനോടുണ്ടോ എന്നതും ചോദ്യഛിന്നമാണ്.
22ന് രാവിലെ മാവേലിക്കര കുന്നം വയലില്‍ നിന്നു സുകുമാരക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള കറുത്ത അംബാസിഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജഡം കണ്ടെത്തുകയായിരുന്നു. വെളുപ്പിന് അഞ്ചരയോടെ സംഭവസ്ഥലത്തെത്തിയ അന്നത്തെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയായിരുന്ന ഹരിദാസിന് സംഭവത്തെക്കുറിച്ച് ആദ്യമേ സംശയം തോന്നിയിരുന്നു. തീപ്പെട്ടിയും ഗ്‌ളൗസും സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്നതായിരുന്നു ഇതിനു കാരണം. ഇതിനകംതന്നെ മരിച്ചത് സുകുമാരക്കുറുപ്പാണെന്ന വാര്‍ത്ത നാടെങ്ങും പരന്നു. ആലപ്പുഴ ചാത്തനാട് സ്വദേശിയായ ചാക്കോയെ കാണാനില്ലെന്ന പരാതിയും ഇതോടൊപ്പം പൊലീസിനു ലഭിച്ചിരുന്നു.
സംഭവത്തില്‍ ആദ്യമൊന്നും ആര്‍ക്കും സംശയം തോന്നിയില്ല. മരിച്ചത് സുകുമാരക്കുറുപ്പ് തന്നെയെന്ന് നാട്ടുകാരും പൊലീസും ഉറപ്പിക്കുന്നതിനിടയിലാണ് കൈയില്‍ പൊള്ളലേറ്റ പാടുമായി ബന്ധുവായ ഭാസ്‌കരപിളള പിടിയിലാകുന്നത്. ഇതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. മരിച്ചത് കുറുപ്പല്ല ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ചാക്കോയാണെന്ന് പുറംലോകമറിഞ്ഞു. ഇതിനിടയില്‍ കുറുപ്പ് മുങ്ങിയിരുന്നു. മുങ്ങിയ കുറുപ്പിനെ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നത് കേരള പൊലീസിനുതന്നെ നാണക്കേടാണ്.
കേരളത്തിനകത്തും പുറത്തും അരിച്ചുപെറുക്കിയിട്ടും കുറുപ്പിന്റെ പൊടിപോലും പൊലീസിന് കിട്ടിയില്ല. കുറുപ്പെന്ന സംശയത്താല്‍ ഓരോരുത്തരെ കാണുമ്പോള്‍ നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് പലതവണ പൊലീസ് ഓടിത്തളര്‍ന്നു. 2010ല്‍ മകന്റെ വിവാഹത്തിന് കുറുപ്പ് നാട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ പൊലീസ് കാത്തിരുന്നെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. മുങ്ങുന്ന സമയത്ത് കുറുപ്പിന് 38 വയസായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























