വിവാഹബന്ധം വേർപ്പെടുത്തിയ വഫ ഉന്നംവയ്ക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രശസ്തരായവരെ; മൂന്നാര്‍ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളിൽ ആരാധന തോന്നി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു:- പീഡനത്തിനിരയായ പെൺകുട്ടി അനാഥമന്ദിരത്തിൽ ആത്മഹത്യ ചെയ്ത കേസിൽ മുങ്ങിയ പ്രതിയെ ഗൾഫിൽ കുടുക്കാൻ മെറിൻ ജോസഫ് ഐപിഎസിനെ സഹായിച്ചതും വഫാ ഫിറോസ്- ആശുപത്രിയിലെ ഫൈവ് സ്റ്റാർ ട്രീറ്റ്മെന്റിൽ ശ്രീറാം

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്റിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനൊപ്പം പ്രതിചേർക്കപ്പെട്ട യുവതി വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പോലീസ്. വിവാഹബന്ധം വേർപ്പെടുത്തിയ പട്ടം മരപ്പാലം സ്വദേശിയായ വഫ കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദത്തിലെന്നാണ് റിപ്പോർട്ട്. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു.
മൂന്നാര്‍ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനതോന്നി ഫേസ്‌ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്. കൊല്ലത്ത് ഈയിടെ പീഡനത്തിനിരയായ പെൺകുട്ടി അനാഥമന്ദിരത്തിൽ ആത്മഹത്യ ചെയ്ത കേസിൽ മുങ്ങിയ പ്രതിയെ ഗള്‍ഫില്‍ എത്തി പിടികൂടിയ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയായ മെറിൻ ജോസഫിന് ആവശ്യമായ സഹായം വഫ ചെയ്തിരുന്നു. മെറിനും ശ്രീറാമും സുഹൃത്തുക്കളാണ്. മെറിന് വഫയെ പരിചയപ്പെടുത്തിയത് ശ്രീറാമാണോ എന്ന സംശയം പൊലീസിനുണ്ട്. എന്നാല്‍ ഇതിലേക്ക് അന്വേഷണം നീളില്ല.
വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോര്‍വാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്. അപകടത്തില്‍ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. മദ്യപിച്ചിരുന്ന ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസ് മൊഴി നല്‍കി.
വിദേശപരിശീലനം കഴിഞ്ഞ് ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നത്. മദ്യപിച്ചതിനാല്‍ വാഹനമോടിക്കേണ്ടെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ശ്രീറാം കേട്ടില്ല. താക്കോല്‍ വാങ്ങി കവടിയാറില്‍നിന്ന് കാറെടുത്തു. വാഹനം അമിതവേഗത്തിലായിരുന്നു. പബ്ലിക് ഓഫിസിന് മുന്നിലെത്തിയപ്പോള്‍ കാറിന് നിയന്ത്രണം തെറ്റുന്നതായി തോന്നി. ഉടന്‍തന്നെ ബ്രേക്ക് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു-ഇതാണ് വഫയുടെ മൊഴി. ഉടന്‍തന്നെ തങ്ങള്‍ ഇരുവരും കാറില്‍നിന്ന് പുറത്തിറങ്ങി. ശ്രീറാംതന്നെ യുവാവിനെ എടുത്ത് റോഡിലേക്ക് കൊണ്ടുവന്നു. തങ്ങളുടെ കാറില്‍ യുവാവിനെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ടായില്ല. തുടര്‍ന്ന് പലരോടും സഹായം ആവശ്യപ്പെട്ടു. അപ്പോഴേക്കും പൊലീസ് എത്തി' - വഫ മൊഴി ഇങ്ങനെയാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
അതേ സമയം മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളിൽ തന്നെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയിൽ ശ്രീറാമിന് ലഭിക്കുന്നത്. എസി ഡീലക്സ് മുറിയാണ് ശ്രീറാമിന് നൽകിയിട്ടുള്ളത്. ഡോക്ടര്‍മാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നു. എംആര്‍എ സ്കാൻ അടക്കം പരിശോധനകൾ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിൽ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
എസിയും ടിവിയും അടക്കം എല്ലാ സൗകര്യങ്ങളും ഉള്ള മുറിയിലാണ് ശ്രീറാം കഴിയുന്നത്. പരിചയക്കാരും സുഹൃത്തുക്കളുമായ ഡോക്ടര്‍മാരാണ് ചികിത്സിക്കാൻ ഒപ്പം ഉള്ളത്. ശ്രീറാം വെങ്കിട്ടരാമൻ ടിവി കണ്ടുകൊണ്ടിരിക്കുകയാണ് എന്നതടക്കമുള്ള വിവരങ്ങളും ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ശ്രദ്ധേയമായ കാര്യം. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത വിധം ഒരു പരുക്കും ശ്രീറാമിന് ഇല്ലെന്നിരിക്കെ ശ്രീറാമിന് വേണ്ടി പൊലീസ് വഴിവിട്ട സഹായം നൽകുകയാണെന്നും ഇതോടെ വ്യക്തമായി. അപകടത്തെ തുടര്‍ന്ന് കാര്യമായ പരുക്കൊന്നും ശ്രീറാമിനുള്ളതായി ചികിത്സിച്ച ഒരു ഡോക്ടറും ഇതുവരെ റിപ്പോര്‍ട്ട് നൽകിയിട്ടില്ല.
https://www.facebook.com/Malayalivartha
























