ഐ എ എസുകാര്‍ ദൈവമല്ല; രാത്രി വെള്ളമടിച്ച് വണ്ടിയോടിക്കുന്ന ഐഎഎസ് മണ്ടന്മാര്‍ വേറെയുമുണ്ട്; ശ്രീറാം വെങ്കട്ടരാമനെതിരെ ജി സുധാകരൻ

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാന്‍ ഐഎഎസ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായ സംഭവത്തില്‍ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരന്‍. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്സുധാകരൻ നടത്തിയത്. രാത്രി വെള്ളമടിച്ച് വണ്ടിയോടിക്കുന്ന ഐഎഎസ് മണ്ടന്മാര്‍ വേറെയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്നും താനിത് നേരത്തെ പറഞ്ഞതാണെന്നും പറഞ്ഞ ജി സുധകരന്‍ ഐഎഎസുകാര്‍ ദൈവമല്ലെന്നും ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഐഎഎസ് ഒരു മത്സരപ്പരീക്ഷ മാത്രമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ശ്രീറാമിനെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. 'തെറ്റ് ചെയ്താല്‍ ശിക്ഷ ഉറപ്പ്, ആരേയും സംരക്ഷിക്കില്ല, എത്ര ഉന്നതനായ ഉദ്യോഗസ്ഥനായാലും നടപടി ഉറപ്പ്. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ നടപടി ക്രമം അനുസരിച്ച് സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സ തേടാത്തത് സംബദ്ധിച്ചും പരിശോധിക്കുമെന്നും' ചന്ദ്രശേഖരൻ പ്രതികരിച്ചു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമനോടിച്ച കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്നു ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ശ്രീറാം സൗകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തത് ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണ് പോലീസ് നീക്കമെന്നുമാണ് ആക്ഷേപമുയരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര്‍ കേരള പോലീസിന്റെ ഔദ്യാഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കുമ്പോഴും ഒരു ദിവസം പിന്നിട്ടിട്ടും എഫ് ഐ ആര്‍ പുറത്തുവിടാത്തത് കേസിന്റെ വിവരങ്ങള്‍ മറച്ചുവെയ്ക്കാനാണെന്നും ആക്ഷേപം ഉയരുന്നു.
അതേ സമയം കേസിൽ ദൃക്‌സാക്ഷിമൊഴികള്‍ മാറ്റി നിര്‍ത്തിയാല്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് മജിസ്‌ട്രേറ്റിന്റെ അടുത്ത് രഹസ്യം മൊഴി നല്‍കിയത് വഫ ഫിറോസാണ്. അതിനാല്‍ തന്നെ ഇവരെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്താതെ രണ്ട് വകുപ്പുകള്‍ ചുമത്തി പ്രതിയായി ചേര്‍ത്തു. കേസ് കോടതിയിലെത്തുമ്പോള്‍ ഈ മൊഴി പ്രസക്തമല്ലാതാകുകയും വഫ ഫിറോസിന്റെ മൊഴി കൂട്ടുപ്രതിയുടെ മൊഴിയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. ഇത് കേസ് ദുര്‍ബലപ്പെടുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഗുരുതരമായ പരിക്കുകളില്ലെങ്കിൽ പോലും സ്വകാര്യ ആശുപത്രിയിൽ തുടരുന്നത് ജയില്‍വാസം ഒഴിവാക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ മരിച്ച വാഹനാപകടത്തില്‍ പ്രതി ചേര്‍ത്ത ശ്രീറാമിന്റെ വനിതാ സുഹൃത്ത് വഫ ഫിറോസിന് ഉന്നത ബന്ധങ്ങളെന്ന് പൊലീസ്. നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി വഫയ്ക്ക് സൗഹൃദം ഉണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. കാറില്‍ പട്ടം മരപ്പാലത്തെ തന്റെ ഫ്‌ലാറ്റിലേക്ക് പോകുമ്ബോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് വഫ പൊലീസിനോട് പറഞ്ഞത്.
വെള്ളിയാഴ്ച അര്‍ധരാത്രി ശ്രീറാം വെങ്കിട്ടരാമന്‍ വാട്‌സ്‌ആപ്പ് സന്ദേശം അയച്ചാണ് തന്നെ വിളിച്ചുവരുത്തിയത്. കവടിയാറില്‍ കാറുമായി വരാന്‍ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ശ്രീറാം നിര്‍ബന്ധപൂര്‍വം വാഹനം ഓടിക്കുകയായിരുന്നു. കാര്‍ താന്‍ ഓടിക്കാമെന്ന് പറഞ്ഞിട്ടും വകവെച്ചില്ലെന്നും വഫ പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























