മദ്യ നാടകത്തിലെ മാധ്യമ വേഷങ്ങള്‍

പണ്ടു ഗര്‍ഭസത്യാഗ്രഹം എന്നൊരു കലാപരിപാടിയുണ്ടായിരുന്നു കേരളത്തില്‍. അതായത് ഭര്‍ത്താവില്ലാതെ വഴി തെറ്റി നടക്കുന്ന ഏതെങ്കിലും സ്ത്രീ ഗര്‍ഭിണിയാകുന്നു. നാട്ടിലെ കൊള്ളാവുന്ന ആരുടെയെങ്കിലും പേരു പറയും. പണം തന്നില്ലെങ്കില്‍ വീട്ടു പടിക്കല്‍ സത്യാഗ്രഹമിരിക്കും എന്നു ഭീഷണിപ്പെടുത്തും. ഒരു വിധം മാന്യന്‍മാരൊക്കെ ഉള്ള ചില്ലറ കൊടുത്ത് തടിയൂരും. കാരണം ഗര്‍ഭിണിയാണെന്നു പറയുന്ന പെണ്ണിന്റെ കൂടെ കൂടാന്‍ നാട്ടില്‍ത്തന്നെ ചിലരുണ്ടാകും. എം. പി നാരായണപിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉത്സാഹക്കമ്മിറ്റിക്കാര്‍. ഉത്സാഹകമ്മിറ്റിക്കാര്‍ ഏറ്റെടുത്താല്‍ പിന്നെ നോക്കണ്ട, നാട്ടില്‍ പാട്ടായി നാണക്കേടായി. ഇതില്‍ ഏറ്റവും രസകരമായ കാര്യം പെണ്ണു ഗര്‍ഭിണിയാണോ എന്നൊരു പ്രാഥമിക പരിശോധനപോലും നടത്തിക്കാതെയാണ് ഉത്സാഹകമ്മിറ്റിക്കാര്‍ ഏറ്റെടുക്കുന്നതെന്നാണ്. കാരണം അവരുടെ യഥാര്‍ത്ഥ പ്രശ്‌നം ഗര്‍ഭമല്ല, മാന്യനെ നാറ്റിക്കുകയും അതിലൂടെ തങ്ങള്‍ ശ്രദ്ധാകേന്ദ്രമാകുകയുമാണ്.
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം പഴയ ഗര്‍ഭസത്യാഗ്രഹത്തിനു സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറുന്നതു കണ്ടതു കൊണ്ടാണ്. ഉത്സാഹ കമ്മിറ്റിക്കാരുടെ സ്ഥാനത്തു മാധ്യമങ്ങളാണെന്നു മാത്രം.
ധനമന്ത്രി കെ.എം. മാണി ഒരു കോടി രൂപ കൈക്കൂലി മേടിച്ചു എന്ന് ഒരു ബാര്‍ മുതലാളി പറയുന്നു. കേട്ടപാടെ ഉത്സാഹക്കമ്മിറ്റിക്കാര്‍ ചാടിയിറങ്ങി ചെണ്ട കൊട്ടു തുടങ്ങി. ബാര്‍ മുതലാളിമാര്‍ ഹരിശ്ചന്ദ്രന്റെ പിന്‍മുറക്കാരായതു കൊണ്ട് കള്ളം പറയില്ല എന്നുറപ്പ്. പിന്നെ കള്ളം പറയുന്നതാരാകും? ഉത്സാഹക്കമ്മിറ്റിക്കാരായ മാധ്യമങ്ങള്‍ക്കു സംശയമില്ല, കെ.എം മാണി തന്നെ. ആരോപണമുന്നയിച്ച ഡോ.ബിജു രമേശിന്റെ പ്രസ്താവനകള്‍ ആഘോഷിച്ച് അവര്‍ തങ്ങളുടെ നിഗമനം ഉറപ്പാക്കി. സ്വാഭാവികമായും ആരോപണവിധേയനായ ധനമന്ത്രിയുടെ വാദമുഖങ്ങള്‍ക്കു പ്രാധാന്യം കുറയ്ക്കുകയും ചെയ്തു.
ഇവിടെ ഗൗരവപൂര്‍വം ആലോചിക്കേണ്ട ചില വിഷയങ്ങളുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടുകാലമായി കേരള രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായ ഒരു നേതാവിനെ കുറിച്ച്, ഭരണകര്‍ത്താവിനെ കുറിച്ച് ആദ്യമായി ഉണ്ടാകുന്ന ആരോപണമാണിത്. ധനമന്ത്രിയാകുന്നതു തന്നെ ആറാം പ്രാവശ്യമാണ്. ഇങ്ങനെയുള്ള ഒരാള്‍ക്ക് കൈക്കൂലി മോഹമുണ്ടെങ്കില്‍ എവിടുന്നെല്ലാം കിട്ടുമായിരുന്നു? ഒരു കോടിക്കു പകരം ദശകോടികള്‍ തന്നെ വാങ്ങാമായിരുന്നില്ലേ? അങ്ങനെ വാങ്ങി കൂട്ടിയിരുന്നെങ്കില്‍ ജനം എന്നേ അതു തിരിച്ചറിഞ്ഞേനെ. അബ്കാരികളുടെ വഴികള്‍ പലതാണ്. അതൊന്നും പുത്തന്‍ കൂറ്റുകാരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയില്ല. പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. ഒരാള്‍ ആരോപണം ഉന്നയിച്ചാല്‍ സ്വന്ത നിലയില്‍ ചില അന്വേഷണങ്ങളൊക്കെ നടത്തിയിട്ടാണ് അന്ന് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയിരുന്നത്. നിരപരാധികളെ ക്രൂശിക്കരുത് എന്ന സാമാന്യ തത്വം അവര്‍ പാലിച്ചിരുന്നു. അതു കൊണ്ടു തന്നെ ഇത്തരം കാര്‍ഡൊന്നും അന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ആരും പുറത്തിറക്കിയിരുന്നില്ല.
കണ്ണാടിക്കൂട്ടിലെന്നപോലെ സുതാര്യമാണ് നമ്മുടെ നാട്ടിലെ പൊതു പ്രവര്‍ത്തകരുടെ ജീവിതം. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്കു പോലും അവരുടെ ജീവിതം അടുത്തറിയാം. മാധ്യമങ്ങള്‍ താത്ക്കാലിക നേട്ടത്തിനു വേണ്ടി ആഘോഷിക്കുകയും പിന്നീടാവാര്‍ത്ത മറന്നു കളയുകയും ചെയ്യും. പൊതു സമൂഹം അങ്ങനെയല്ല. അഴിമതിക്കാരനാണ് തങ്ങളുടെ നേതാവെന്നു തിരിച്ചറിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരസ്‌ക്കരണത്തിലൂടെ പകപോക്കും. അങ്ങനെ പൊതു ജീവിതത്തില്‍ തന്നെ അപ്രസക്തരായവര്‍ ചരിത്രത്തിലെമ്പാടുമുണ്ട്. കെ.എം.മാണിയെ ജനം തിരസ്‌ക്കരിക്കുന്നില്ല. എങ്കില്‍ അതിനു കാരണം അവര്‍ക്കു തിരിച്ചറിവുണ്ട് എന്നതാണ്.
ഒരാളെ തിരിച്ചറിയാന്‍ എളുപ്പമാര്‍ഗ്ഗം ആ വ്യക്തിയുടെ ഭൂതകാലം പരിശോധിക്കുകയാണ്. കാരണം ജന്യസ്വഭാവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കും എന്നതു തന്നെ. അബ്കാരി, ബാര്‍ മുതലാളി, ഒരു കോടി എന്നൊക്കെ കേട്ടാല്‍ സ്വയം മറക്കുന്നയാളാണോ കെ.എം.മാണി? ഈ ചോദ്യത്തിനുത്തരം കിട്ടണമെങ്കില്‍ കുറെ പിറകോട്ടു സഞ്ചരിക്കണം. അതായത് മൂന്നുനാലു പതിറ്റാണ്ടുകാലം. അന്ന് അബ്കാരികള്‍ ഇന്നത്തെക്കാളും പ്രബലരായിരുന്നു. ചാരായ ഷാപ്പുകളൊക്കെ റേഞ്ചടക്കം പിടിച്ച് കച്ചവടം നടത്തിയിരുന്നവര്‍. അന്ന് കെ.എം മാണി ഇന്നത്തെ കെ.എം.മാണിയിലേക്കു പ്രയാണം ആരംഭിച്ചിട്ടേയുളളൂ. ഇടുക്കി, കോട്ടയം ജില്ലകളില്‍ റേഞ്ചടക്കം ചാരായഷാപ്പുകള്‍ ലേലത്തില്‍ പിടിക്കുകയും ബാറുകള്‍ നടത്തുകയും ചെയ്തിരുന്ന പ്രബലനായ ഒരു അബ്കാരി കോണ്‍ട്രാക്ടറുണ്ടായിരുന്നു.
മൈക്കിള്‍ ജോസഫ് മണര്‍ക്കാട്- സാക്ഷാല്‍ മണര്‍ക്കാട്ടുപാപ്പന്‍. അന്ന് പാപ്പന്റെ പണത്തില്‍ മയങ്ങി വീഴാതെ ഏറ്റുമുട്ടാന്‍ തയ്യാറായ നേതാവാണു കെ.എം. മാണി എന്ന ചരിത്ര വസ്തുത എത്ര പേര്‍ ഓര്‍മ്മിക്കുന്നുണ്ട്. കെ.എം മാണിയെ പാലായില്‍ തോല്പിക്കാന്‍ അക്കാലത്തു മണര്‍ക്കാട്ടു പാപ്പന്‍ പൊട്ടിച്ച പട്ടക്കുപ്പികള്‍ക്കും നോട്ടുകെട്ടുകള്‍ക്കും കണക്കില്ല. കെ.എം.മാണിക്കെതിരെ അക്കാലത്ത് ആരു മത്സരിച്ചാലും അവര്‍ക്കു പിന്‍ബലമായി മണര്‍ക്കാട്ടുപാപ്പാനുണ്ടായിരുന്നു. ആവശ്യപ്പെട്ടാല്‍ എത്ര പണം കൊടുത്തും കൂടെ നിര്‍ത്താന്‍ മണര്‍ക്കാട്ടു പാപ്പന്‍ തയ്യാറായിരുന്നിട്ടും എന്തേ കെ.എം മാണി വഴങ്ങിയില്ല? അങ്ങനെ വഴങ്ങിയിരുന്നെങ്കില്‍ ഇന്നത്തെ കെ.എം മാണി ഉണ്ടാകുമായിരുന്നില്ല എന്നാല്‍ മറ്റൊരു വസ്തുത, കാരണം പണമായിരുന്നില്ല മാണിയുടെ പിന്‍ബലം. ജനങ്ങളുടെ വിശ്വാസ്യതയായിരുന്നു നാല്പതുകൊല്ലം മുമ്പ് കിട്ടുമായിരുന്ന കോടികള്‍ അവഗണിക്കാന്‍ തയ്യാറായ കെ.എം.മാണിയാണ് ഇന്ന് ഒരു കോടി കണ്ടപ്പോള്‍ കൈ നീട്ടിയെന്ന് ആരോപിക്കുന്നത്.
മാധ്യമ വിചാരണ
വിചാരണ സാധാരണഗതിയില്‍ കോടതി നടപടികളുടെ ഭാഗമാണ്. എന്നാല്‍ അടുത്ത കാലത്തായി കേരളത്തില്‍ ഈ ജോലി മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ആരും ഗൗരവപൂര്‍വ്വം എടുത്തിട്ടില്ലെങ്കിലും ദൂരവ്യാപകഫലങ്ങളുളവാക്കുന്ന, അപകടകരമായ സ്ഥിതിയാണത്. കോടതിയ്ക്ക് മുമ്പില്‍ ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാല്‍ അഥവാ കേസുകൊടുത്താല്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാനും കുറ്റവാളി ആരെന്നു കണ്ടുപിടിക്കാനും വ്യവസാഥാപിത മാര്‍ഗ്ഗങ്ങളുണ്ട്. ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാകാമെങ്കില്‍ പോലും പൊതുവേ വസ്തുനിഷ്ഠവും ആശാസ്യവുമായ നടപടിയാണത്. കാരണം ആരോപണമുന്നയിക്കുന്നയാള്‍ അതു തെളിയിക്കാന്‍ ബാധ്യസ്ഥനാണ്. ഇതല്ല മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളുടെ അവസ്ഥ. തെളിവോ രേഖകളോ ഇല്ലാതെ ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാം. പ്രാധമികാന്വേഷണം പോലും നടത്താതെ മാധ്യമങ്ങള്‍ അതു പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കും. ഇതൊരുതരം സ്വഭാവഹത്യയാണ്. പരിഷ്‌കൃത സമൂഹം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതാണ് ഈ പ്രവണത.
ബാര്‍ കോഴയുടെ സാമൂഹിക പ്രസക്തി
രാജ്യത്തിന് എന്തോ ആപത്തു സംഭവിക്കുന്നു എന്നതുപോലെയാണ് ബാര്‍ കോഴ വിവാദം മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത്. വിവേചനശേഷിയില്ലായ്മയുടെ ഉദാഹരണമാണിത്. രാജ്യത്തിന്റെ ഖജനാവില്‍ നിന്നും പണം കവര്‍ന്നു അഥവാ കൈക്കുലി വാങ്ങി നിയമലംഘനം നടത്തി എന്നതുപോലെയുളള ഗൗരവപൂര്‍വ്വമായ വിഷയമാണെങ്കില്‍ അതു പുറത്തുകൊണ്ടുവരാനും പൊതു സമൂഹത്തിന്റെ മുമ്പില്‍ വയ്ക്കാനും മാധ്യങ്ങള്‍ക്കു ബാധ്യതയുണ്ട്. ഇവിടെ അതല്ല സംഭവിച്ചത്. സര്‍ക്കാര്‍ നയം മറികടന്ന് ധനമന്ത്രി ഇടപെട്ട് ഒരു ബാര്‍ അനുവദിച്ചെങ്കില്‍ മേല്‍പറഞ്ഞ ആരോപണം പ്രസക്തമാണ്. ഇവിടെ അനുവദിച്ചില്ല എന്നതാണു പ്രശ്‌നം. അതായത് സര്‍ക്കാര്‍ നയത്തില്‍ നിന്നും ധനമന്ത്രി വ്യതിചലിച്ചില്ല എന്ന്. അതെങ്ങിനെ കുറ്റമാകും. ചുരുക്കത്തില്‍ മാധ്യമശ്രദ്ധമാത്രമാണ് ഈ ആരോപണത്തിലെ ഏക ശക്തി, അല്ലാതെ വസ്തുതകളല്ല.
പണ്ടൊക്കെ കോടതിയിലൂടെ അല്ലാതെ വരുന്ന വ്യക്തിഹത്യയ്ക്കുതകുന്ന വാര്‍ത്തകള്‍ മുഖ്യധാരാമാധ്യമങ്ങള്‍ ഒരിക്കലും പ്രസിദ്ധീകരിക്കുമായിരുന്നില്ല. വൃഥാ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ഉപജീവിച്ചുകഴിഞ്ഞിരുന്ന ചില അച്ചടിമാധ്യമങ്ങള്‍ അക്കാലത്തും ഉണ്ടായിരുന്നു. എന്നതുനേര്. അവയെ മഞ്ഞപ്പത്രങ്ങള്‍ എന്നാണു വിളിച്ചിരുന്നത്. മുഖ്യധാരാമാധ്യമങ്ങള്‍ക്കു നല്‍കുന്ന പ്രസക്തിയോ പ്രാധാന്യമോ അന്നത്തെ മഞ്ഞപ്പത്രങ്ങള്‍ക്ക് പൊതു സമൂഹം നല്‍കിയിരുന്നില്ല. ഇന്നു കേരളത്തില്‍ മഞ്ഞപ്പത്രങ്ങളില്ല. അതിനു കാരണം സമൂഹം നന്നായതുകൊണ്ടല്ല, അവരുടെ ദൗത്യം മുഖ്യധാരാമാധ്യമങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണ്.
മദ്യലോബിയുടെ മായാവി രാഷ്ട്രീയം
ബാര്‍ മുതലാളി പറഞ്ഞതു വേദവാക്യമായി ആഘോഷിച്ച മാധ്യമ സുഹൃത്തുക്കള്‍ അറിയാഞ്ഞതോ അറിഞ്ഞിട്ടും അറിഞ്ഞിട്ടില്ലെന്ന് നടിക്കുന്നതോ ആയ ഒട്ടേറെ വസ്തുതകളുണ്ട്. ഡോ.ബിജു രമേശ് എന്ന ബാര്‍ അസോസിയേഷന്‍ ഭാരവാഹി ഒറ്റപ്പെട്ട വ്യക്തിയല്ല. അദ്ദേഹത്തിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുള്ള ചിലരുണ്ടാകാം. അതില്‍ രാഷ്ട്രീയ താത്പര്യമുള്ളവരും കണ്ടേക്കാം.
മാധ്യമങ്ങള്‍ ഡോ. ബിജു രമേശിനോടു ചോദിക്കേണ്ടിയിരുന്നു ചില ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ നിയമമനുസരിച്ച് ബാര്‍ നടത്തുന്നവര്‍ എന്തിനു ധനമന്ത്രിക്കു കൈക്കൂലി നല്‍കണം? നിയമപരമായി നടത്തുന്ന ഒരു സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പിനു ബാധ്യതയില്ലേ? അവരതു ചെയ്യുന്നില്ലെങ്കില്‍ അതു നീതി നിഷേധമാണ്. നീതി നിഷേധിച്ചാല്‍ അതിനാണ് കോടതികളുള്ളത്.
ഇനി മദ്യനയം തിരുത്താന്‍ വേണ്ടിയാണോ ധനമന്ത്രിക്കു പണം നല്‍കിയത്? .യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനം മാറ്റാന്‍ ധനമന്ത്രി വിചാരിച്ചാല്‍ കഴിയുമോ? ഇല്ലെന്ന് ഏതു നഴ്‌സറിക്കുട്ടിക്കുമറിയാം. പിന്നെന്തിനു പണം നല്‍കി?
ആരോപണം എന്ന അവിഹിത ഗര്‍ഭം അങ്ങനെ തന്നെ നില്‍ക്കുകയാണ്, ഉത്സാഹക്കമ്മിറ്റിക്കാര്‍ ജാഗ്രതയോടെ നിലനിര്‍ത്തുന്നതുകൊണ്ട്. അതു ഗര്‍ഭമാണോ ഗ്യാസാണോ എന്നു തിരിച്ചറിയാനുളള വയറ്റാട്ടി വിവേകം മാധ്യമങ്ങള്‍ക്കില്ലാത്തതുകൊണ്ട് കുറെക്കാലം കൂടി നിലനില്‍ക്കുകയും ചെയ്‌തേക്കാം. സ്വമേധയാ കേസിനു പോയി പുലിവാല്‍ പിടിക്കാനൊന്നും ആരോപണമുന്നയിച്ചവര്‍ തയ്യാറാകില്ല.
കാരണം, അവര്‍ക്കു ബുദ്ധിയുണ്ട്. സ്റ്റുഡിയോകളില്‍ മേക്കപ്പിട്ടിരുന്ന് തൊള്ളതുറക്കും പോലെയല്ല കോടതിയില്‍. അവിടെ വ്യവസ്ഥാപിതവും നിയമാനുസൃതവുമായ നടപടിക്രമങ്ങളുണ്ട്. പരദൂഷണം വാര്‍ത്തയാക്കുന്ന ലാഘവത്തോടെ കോടതിയില്‍ ചെല്ലാനാവില്ല. ഈ സാഹചര്യത്തില്‍ ധനമന്ത്രി കെ.എം.മാണി ചെയ്യേണ്ട കാര്യം നിശ്ശബ്ദനായി ഇരിക്കുക എന്നതാണ്. കാരണം ബാറുകാരുടെ ഏക അജണ്ട ഏതു രീതിയിലും തങ്ങളുടെ ആവശ്യങ്ങള്‍ നടന്നു കിട്ടുക എന്നതാണ്. എങ്ങനെ പ്രതികരിച്ചാലും അതു തങ്ങള്‍ക്കനുകൂലമാണെന്നു ബാര്‍ മുതലാളിമാര്‍ വ്യാഖ്യാനിക്കും. വലിയ അട്ടഹാസത്തെക്കാള്‍ ശക്തി ചില നിമിഷങ്ങളിലെ നിശബ്ദതയ്ക്കുണ്ട്.
(കടപ്പാട് ഇന്‍വെസ്റ്റിഗേഷന്‍)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















